കൊട്ടാരക്കര: വാളകം സ്കൂളിലെ അധ്യാപകന് കൃഷ്ണകുമാറിനെ സസ്പെന്‍ഡ് ചെയ്ത സ്കൂള്‍ മാനേജര്‍ ആര്.ബാലകൃഷ്ണപിള്ളയുടെ നടപടി ഡിഇഒ അസാധുവാക്കി. മാത്രമല്ല സസ്പെന്‍ഡ് ചെയ്ത 15 ദിവസവും ഡ്യൂട്ടിയായി പരിഗണിക്കണമെന്ന നിര്‍ദ്ദേശവും നല്കി.
കൊട്ടാരക്കര ഡിഇഒയുടെ ചുമതല വഹിക്കുന്ന രംഗരാജന് ആണ് അന്വേഷണങ്ങളുടെ അടിസ്ഥാനത്തില്‍ സസ്പെന്ഷന് റദ്ദ് ചെയ്തത്. കൃഷ്ണകുമാര്‍ ഇന്നലെ തന്നെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. 15 ദിവസം മുമ്പാണ് ഇദ്ദേഹത്തിന്റെ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കാട്ടി മുന്‍മന്ത്രി കൂടിയായ സ്കൂള്‍ മാനേജര്‍ ആര്.ബാലകൃഷ്ണപിള്ള കൃഷ്ണകുമാറിനെ സസ്പെന്റ് ചെയ്തത്.
ഇതിനെതിരെ അധ്യാപകന് വിദ്യാഭ്യാസവകുപ്പിന് പരാതി നല്‍കുകയും എന്‍ടിയു ഉള്‍പ്പടെയുള്ള അധ്യാപകസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഡിഇഒ അന്വേഷണം നടത്തി തിരിച്ചെടുക്കാന്‍ ഉത്തരവ് നല്‍കിയത്. സ്കൂളില്‍ ജോലി നേടിയത് അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണെന്ന് ആരോപിച്ചായിരുന്നു സസ്പെന്ഷന്.
ഒഡീഷയിലെ ഉത്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബി.എഡ് ഡിഗ്രി രേഖകളുടെ അടിസ്ഥാനത്തിലാണ് കൃഷ്ണകുമാര്‍ 1992ല്‍ ജോലിയില്‍ പ്രവേശിച്ചത്. ഉത്കല്‍ യൂണിവേഴ്സിറ്റിയിലെ റെഗുലര്‍ കോഴ്സിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും കൃഷ്ണകുമാര്‍ റെഗുലര്‍ കോഴ്സ് നടത്തിയില്ലെന്ന് മാനേജ്മെന്റ് ആരോപിക്കുന്നു. നിയമന സമയത്തോ അതിന് ശേഷമോ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ നിന്നുള്ള തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നും അവര്‍ പറയുന്നു.
എന്നാല്‍ ഡിഇഒ അന്വേഷണത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണന്നതിന് തെളിവുകള്‍ ലഭിച്ചില്ലന്ന് മാത്രമല്ല നിയമനം നടത്തി 14 വര്‍ഷത്തിന് ശേഷം മാനേജ്മെന്റ് നടപടി എടുക്കുന്നത് പ്രതികാരനടപടികളുടെ ഭാഗമാണന്നും ആരോപണം ഉയര്‍ന്നിരുന്നു. വാളകം സംഭവത്തെ തുടര്‍ന്ന് കൃഷ്ണകുമാറിന്റെ ഭാര്യയെയും ഈ സ്കൂളിലെ പ്രഥമാദ്ധ്യാപിക സ്ഥാനത്ത് നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവരുടെ സസ്പെന്ഷന് രണ്ട് വര്‍ഷം പിന്നിട്ടിട്ടും റദ്ദുചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: