കൊട്ടാരക്കര: ഗള്‍ഫിലേക്ക് വിസ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത ശേഷം മുങ്ങിയ യുവാവിനെ തട്ടിപ്പിനിരയായവര്‍ പിടികൂടി പോലീസിന് കൈമാറി. കോട്ടാത്തല മൂഴിക്കോട് രമ്യാഭവനില്‍ രഞ്ജു രവീന്ദ്രനെയാണ് വ്യാഴാഴ്ച വൈകിട്ട് അമ്പലംകുന്ന് നെട്ടയത്ത് വച്ച് പിടികൂടി പൂയപ്പള്ളി പോലീസിന് കൈമാറിയത്.
ഇയാളെ പിടികൂടിയതറിഞ്ഞ് കബളിപ്പിക്കപ്പെട്ട നിരവധിപേര്‍ കൊട്ടാരക്കര സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കൊട്ടാരക്കരയിലെ ഒരു ത്രീസ്റ്റാര്‍ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഇയാള്‍ കോട്ടാത്തല സ്വദേശിയാണെങ്കിലും രണ്ടുവര്‍ഷമായി ഇവിടെയല്ല താമസം. ഇയാളുടെ സഹോദരി കുവൈറ്റില്‍ നഴ്സാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വിസ തട്ടിപ്പ് നടത്തിവന്നത്. കുവൈറ്റിലെ ആശുപത്രയിലെ വിവിധ ജോലികള്‍ക്കാണ് ഇയാള്‍ വിസ നല്‍കാമെന്ന് പറഞ്ഞിരുന്നത്. ഈ മാസം അവസാനത്തോടെ ടിക്കറ്റ് നല്‍കാമെന്ന വാഗ്ദാനവും ഉണ്ടായിരുന്നു. വിസയ്ക്ക് 50,000 രൂപയും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റിന് 12,000 രൂപയുമാണ് പറഞ്ഞുറപ്പിക്കുന്നത്. ഇത്തരത്തില്‍ 10,000 രൂപ മുതല്‍ 40,000 രൂപ വരെ പലരില്‍ നിന്നും ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്. പണം കൈയിലായികഴിഞ്ഞാല് ഫോണിലോ നേരിട്ടോ ഇയാളെ ബന്ധപ്പെടാന്‍ കഴിയില്ല.
പണം നല്കിയ നെട്ടയം സ്വദേശിയായ യുവാവിന്റെ വീട്ടില്‍ മെഡിക്കല്‍ പരിശോധന നടത്തുവാന്‍ വീണ്ടും പണത്തിനായി എത്തിയപ്പോഴായിരുന്നു തട്ടിപ്പുകാരനായ ഇയാളെ വീട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയത്. ചടയമംഗലം, അമ്പലംകുന്ന്, മഞ്ഞപ്പാറ, കോട്ടാത്തല, ആയൂര്‍ എന്നിവിടങ്ങളിലുള്ള നിരവധിപേര്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. പൂയപ്പള്ളി പോലീസാണ് ഇയാളെ പിടികൂടിയതെങ്കിലും അവിടെ ഇയാള്‍ക്കെതിരായ കേസുകള്‍ ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. കൊട്ടാരക്കര സ്റ്റേഷനില്‍ പരാതികള്‍ വന്ന സാഹചര്യത്തില്‍ ഇപ്പോള്‍ പൂയപ്പള്ളിയില്‍ നിരീക്ഷണത്തിലുള്ള ഇയാളെ കൊട്ടാരക്കര പോലീസിന് കൈമാറും. അതിനുശേഷമേ കൂടുതല്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്തു വരികയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: