കഥം രാമേണ തച്ചീര്‍ണ്ണം വ്രതം ദേവ്യാ: സുഖപ്രദം
രാജ്യഭ്രഷ്ട: കഥം സോ ള ഥ കഥം സീതാ ഹൃതാ പുന:
രാജാ ദശരഥ: ശ്രീമാനയോദ്ധ്യാധിപതി: പുരാ
സൂര്യവംശധരശ്ചാസീദ്ദേവ ബ്രാഹ്മണ പൂജക:
ജനമേജയന് ചോദിച്ചു: ശ്രീരാമന് പോലും ഭഗവതിയുടെ നവരാത്രിവ്രതം അനുഷ്ഠിക്കാന്‍ ഉണ്ടായ സാഹചര്യം എന്താണ്? ആ മഹാനുഭാവന് എങ്ങനെയാണ് രാജ്യഭ്രഷ്ടനായത്? അദ്ദേഹത്തിന് സീതാവിരഹദുഖം ഉണ്ടായതെങ്ങനെ?
വ്യാസന് പറഞ്ഞു: പണ്ട് അയോദ്ധ്യയില്‍ സൂര്യവംശത്തില്‍ ദശരഥന് എന്നു പേരുള്ള മഹാനായ ഒരു രാജാവുണ്ടായിരുന്നു. ദേവപൂജയിലും വിപ്രപൂജയിലും അഗ്രഗണ്യനായിരുന്ന അദ്ദേഹത്തിന് മൂന്നു രാജ്ഞിമാരിലായി ലോകപ്രശസ്തരായ നാല് മക്കളുണ്ടായി. രാമന്, ലക്ഷ്മണന്, ഭരതന്, ശത്രുഘ്നന്‍ എന്നീ ബാലന്മാര് സകല ഗുണങ്ങളും തികഞ്ഞവരായിരുന്നു.
രാജ്ഞിമാരായ കൗസല്യയില്‍ ശ്രീരാമന്; കൈകേയിയില്‍ ഭരതന്. സുമിത്രയില്‍ ലക്ഷ്മണനും ശത്രുഘ്നനും എന്നിങ്ങനെയാണ് രാജാവിന് മക്കളുണ്ടായത്. ആ ഉത്തമകുമാരന്മാര്‍ രാജാവിന് അദമ്യമായ സൗഖ്യത്തെ പ്രദാനം ചെയ്തു. ഒരുദിവസം യാഗരക്ഷയ്ക്കായി വിശ്വാമിത്രമഹര്‍ഷി രാജാവിന്റെ സഹായം തേടി കൊട്ടാരത്തിലെത്തി. പതിനാറ് വയസ്സുള്ള രാമനെയാണ് മഹര്‍ഷി യാഗരക്ഷയ്ക്കായി വിളിച്ചു കൊണ്ടുപോകാന്‍ ആഗ്രഹിച്ചത്.
എന്നാല്‍ രാജാവ് ലക്ഷ്മണനെക്കൂടെ രാമനൊപ്പം മഹര്‍ഷിയുടെ സഹായത്തിന് പറഞ്ഞയച്ചു. വഴിയില്‍വെച്ച് ഒരൊറ്റ അമ്പുകൊണ്ട് ഘോരരൂപിണിയായ താടകയെ ശ്രീരാമന് വധിച്ചു. മുനിമാര്‍ക്ക് സദാ ശല്യം ചെയ്തിരുന്ന ആ രാക്ഷസിയെ മാത്രമല്ല, ദുഷ്ടനായ സുബാഹുവിനെയും രാമന് വകവരുത്തി. യജ്ഞം മുടക്കാന്‍ അവിടെയെത്തിയ മാരീചനെ മൃതപ്രായനാക്കി ഓടിച്ചു. ഇങ്ങനെ യജ്ഞരക്ഷ ചെയ്ത കുമാരന്മാരെക്കൂട്ടി മഹര്‍ഷി, മിഥിലയില്‍ ജനകന്റെ രാജധാനിയിലേയ്ക്ക് പോയി.
പോകും വഴിയില്‍ ശിലയായി കിടന്നിരുന്ന അഹല്യക്ക് രാമന് ശാപമോചനം നല്കി. വിദേഹന്റെ കൊട്ടാരത്തിലെത്തി അവിടെ നടന്ന മത്സരത്തില്‍ ശ്രീരാമന് ശിവധനുസ് ഭഞ്ജിച്ചു വിജയം നേടി. സീതാസ്വയംവരത്തിനായി എര്‍പ്പെടുത്തിയ പന്തയം ജയിച്ച രാമന് സീതയെ പാണിഗ്രഹണം ചെയ്തു. ജനകന് തന്റെ മകളായ ഊര്‍മ്മിളയെ ലക്ഷ്മണന് നല്കി. ഭരതശത്രുഘ്നന്മാര് കുശധ്വജന്റെ പുത്രിമാരായ മാണ്ഡവിയെയും ശ്രുത്രകീര്‍ത്തിയെയും വിവാഹം കഴിച്ചു. അങ്ങനെ നാല് കുമാരന്മാരുടെയും വിവാഹം മിഥിലയില്‍ത്തന്നെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: