ന്യൂദല്‍ഹി: ദല്‍ഹി മുന്‍ മുഖ്യമന്ത്രിയും ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണനയിലിരിക്കുന്ന കോണ്‍ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിതിനെതിരെ 400 കോടി രൂപയുടെ ജലബോര്‍ഡ് അഴിമതിയാരോപണം. ഷീലാദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന അഴിമതിയുടെ ഉത്തരവാദിത്വമാണ് ബിജെപി ഷീലാ ദീക്ഷിതിനു മേല്‍ ആരോപിക്കുന്നത്.
എന്നാല്‍ പഞ്ചാബ് തെരഞ്ഞെടുപ്പ് ചുമതലക്കാരിയായി തന്നെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇത്തരം വിവാദങ്ങള്‍ ഉയരുന്നതില്‍ സംശയമുണ്ടെന്ന് ഷീലാദീക്ഷിത് പ്രതികരിച്ചു.
ദല്‍ഹി ജലബോര്ഡില് 2010-13 കാലത്തു നടന്ന 400 കോടി രൂപയുടെ അഴിമതിയേപ്പറ്റി അന്വേഷിക്കാന്‍ ലഫ്. ഗവര്‍ണ്ണര്‍ നജീബ് ജങ് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഷീലാദീക്ഷിതിനും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനും അന്വേഷണം തലവേദനയായിരിക്കുകയാണ്.
ഷീലാ ദീക്ഷിത് നടത്തിയ അഴിമതികള്‍ക്കെതിരെ ഇതുവരെ നടപടിയെടുക്കാതെ കേജ്രിവാള് സംരക്ഷിച്ചു നിര്‍ത്തുകയായിരുന്നെന്ന ആരോപണമാണ് ബിജെപി ഉയര്‍ത്തുന്നത്.
ദല്‍ഹി ജലബോര്‍ഡിന്റെ വസ്തുതാ കണ്ടെത്തല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ എന്തുകൊണ്ട് ദല്‍ഹി സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത ചോദിച്ചു. ഇതോടെ കേന്ദ്ര ഏജന്‍സികള്‍ കേസന്വേഷിക്കണമെന്ന ആവശ്യവുമായി ദല്‍ഹി ജലബോര്‍ഡ് ചെയര്മാന് കപില്‍ മിശ്ര രംഗത്തെത്തി.
50.98 കോടി രൂപയ്ക്ക് 450 ജലവിതരണ ടാങ്കുകള്‍ വാങ്ങുന്നതിന് കരാറൊപ്പിട്ട ശേഷം പതിനെട്ട് മാസങ്ങള്‍ കഴിഞ്ഞ് ടെണ്ടര്‍ റദ്ദാക്കി 637 കോടി രൂപയ്ക്ക് പുതിയ ടെണ്ടറുണ്ടാക്കിയതാണ് അഴിമതി. കേജ്രിവാള് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കേസന്വേഷണം പ്രഖ്യാപിച്ചെങ്കിലും നടപടികളുണ്ടായില്ല. പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത നിയമസഭയിലും പുറത്തും വിഷയം ഉന്നയിച്ചതോടെയാണ് നടപടികള്‍ ആരംഭിക്കാന്‍ എഎപി സര്‍ക്കാര്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: