ആലപ്പുഴ: പതിറ്റാണ്ടുകളായി വായനാദിനം ആഘോഷിക്കുമ്പോഴും യുവാക്കളിലെ വായനാശീലം കുറയുന്നു. എന്നാല്‍ കുട്ടികളില്‍ വായനാശീലം വളരുന്നത് ആശ്വാസമാകുന്നു. യുവാക്കളില്‍ ഭൂരിഭാഗവും സാമൂഹ്യമാദ്ധ്യമങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചതോടെയാണ് പുസ്തകവായന കുറയാന്‍ കാരണമെന്ന് പ്രമുഖ പുസ്തക പ്രസാധകര് പറയുന്നത്.
ഇല്ലസ്ട്രേറ്റഡ് ക്ലാസിക്കല്‍ കഥകളാണ് കുട്ടികള്‍ ഭൂരിഭാഗവും വായിക്കുന്നത്. വേള്‍ഡ് ക്ലാസിക്കലുകളുടെ ചിത്രകഥാ രൂപത്തില്‍ പ്രസാധകര് വിപണിയിലെത്തിച്ചതും കുട്ടികള്‍ക്ക് താത്പര്യം കൂടാന്‍ കാരണമായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത്തരത്തില്‍ നിരവധി പുസ്തകങ്ങളാണ് ഇറങ്ങിയത്. ഇതില്‍ വില്യം ഷേക്സ്പിയറിന്റെ പുസ്തകങ്ങളാണ് കൂടുതല്‍. മാക്ബത്ത്, വെനീസിലെ വ്യാപാരി, ജൂലിയസ് സീസര്‍ തുടങ്ങിയ കൃതികളും ഹെര്‍മന്‍ മെല്‍വിന്റെ മൊബിഡിക്, വിക്ടര്‍ ഹ്യൂഗോയുടെ ലെസ്മിസറബിളും ചാള്‍സ് ഡിക്കന്‍സിന്റെ ക്രിസ്മസ് കരോള്‍ എന്ന കൃതിയും കഴിഞ്ഞ വര്‍ഷം കൂടുതല്‍ വിറ്റ കൃതികളാണ്.
നോവല്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റതും യുവാക്കള്‍ ശ്രദ്ധിച്ചതും എന്‍ബിഎസ് പ്രസിദ്ധീകരിച്ച രവിവര്‍മ്മ തമ്പുരാന് എഴുതിയ ഭയങ്കരാമുടി എന്ന നോവലാണ്. യു.കെ. കുമാരന്റെ തക്ഷന്‍കുന്ന് സ്വരൂപം എന്ന നോവലും വായനക്കാരെ ആകര്‍ഷിച്ച നോവലായിരുന്നുവെന്ന് പ്രസാധകരായ എന്‍ബിഎസ് പറഞ്ഞു. ജീവചരിത്രവിഭാഗത്തില്‍ ദേശാഭമാനി ടി.കെ. മാധവന്റെ പുസ്തകമാണ് കൂടുതല്‍ വിറ്റഴിഞ്ഞത്.
കുരുക്ഷേത്ര പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച ചട്ടമ്പിസ്വാമിയുടെ ക്രിസ്തുമതഛേദനവും ഛത്രപതിശിവജി സദ്ഭരണത്തിന്റെ മാതൃക, ഏകാത്മ മാനവ ദര്‍ശനം സിദ്ധാന്തവും പ്രയോഗവും എന്നീ പുസ്തകങ്ങളാണ് കൂടുതല്‍ വിറ്റഴിഞ്ഞത്. ആദ്ധ്യാത്മിക പുസ്തകങ്ങള്‍ ഏറ്റവും കൂടുതല്‍ വാങ്ങിയത് സ്ത്രീ വായനക്കാരാണെന്നും കുരുക്ഷേത്ര പബ്ലിക്കേഷന്‍ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ കുട്ടികള്‍ക്ക് മനസിലാക്കാനും പഠിക്കാനും പാകത്തിലുള്ള പുസ്തകങ്ങള്‍ കിട്ടാനില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചിരുന്ന മാലി മാധവന്‍നായര്‍ രചന നിര്‍വ്വഹിച്ച മാലി ഭാരതവും രാമായണവും ഇപ്പോള്‍ ലഭ്യമല്ല. ഇതില്‍ മാലി ഭാരതത്തിന് നിരവധി ആവശ്യക്കാര്‍ ഉണ്ടാകുമ്പോഴും ഈ പുസ്തകം ലഭ്യമല്ലാത്തത് മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളെയും വിഷമത്തിലാക്കുന്നുണ്ട്. എന്നിരുന്നാലും കുട്ടികളിലെ വായനാശീലം വളരുന്നത് നഷ്ടപ്പെട്ട വായനാസംസ്കാരം വീണ്ടെടുക്കാന്‍ കഴിയുമെന്നുള്ളതിന് തകര്‍ക്കമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: