ഇരിട്ടി : ടിപ്പര്‍ ലോറികള്‍ ഓടുന്നതില്‍ അധികൃതര്‍ കാണിക്കുന്ന വിവേചന പരമായ നിലപാട് ഒഴിവാക്കണമെന്ന് സംയുക്ത ടിപ്പര്‍ തൊഴിലാളി യൂണിയന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തൊഴിലാളികളുടെ തൊഴിലവസരങ്ങള്‍ ഗണ്യമായി കുറയുന്ന അവസരത്തില്‍ ഉള്ള തൊഴിലും മാന്യമായി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് ഇന്നീ മേഖലയില്‍ നില നില്‍ക്കുന്നത്. റോഡുകളിലെ തിരക്കുകളും അപകടങ്ങളും ഒഴിവാക്കുന്നതിനു മറ്റാര്‍ക്കും ബാധകമല്ലാത്ത നിയമങ്ങള്‍ ടിപ്പര്‍ ലോറികള്‍ക്ക് മുകളില്‍ അടിച്ചേല്‍പ്പിച്ചിരിക്കയാണ് അധികൃതര്‍ ചെയ്തിരിക്കുന്നത്. ഇത് തങ്ങള്‍ വിനയപൂര്‍വ്വം സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും കഴിഞ്ഞ കുറച്ചു നാളുകളിലായി ടിപ്പര്‍ ലോറികള്‍ക്ക് മാത്രം വാഹന പരിശോധന നടത്തുകയും ഇതിന്റെ പേരില്‍ അന്യായമായ പിഴകള്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ ചുമത്തുന്നതും പതിവായിരിക്കയാണ്. കൂടാതെ ആര്‍ടിഒ ചെക്കിങ്ങും പിഴയും വേറെയും നടക്കുന്നു.
രണ്ട് ടാക്സ് കൂടുതല്‍ അടക്കുന്ന ടിപ്പര്‍ വാഹനങ്ങള്‍ക്ക് റോഡില്‍ ഓടുന്നതില്‍ സമയ ക്രമീകരണം ഏര്‍പ്പെടുത്തുകയും അതിനു പുറമേ അമിതമായ പിഴയും ഈടാക്കുന്നതും വന്‍ ബാധ്യതയാവുന്നതിനാല് അത് ഈ തൊഴിലിനെ തന്നെ ബാധിക്കുകയാണ്. ടിപ്പര്‍ ഉടമകളുടെ നിലനില്‍പ്പിനെ ബാധിക്കുന്നതോടൊപ്പം അത് ഈ മേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ തൊഴിലിനെയും അത് വഴി അവരുടെ കുടുംബങ്ങളെയും ബാധിക്കുന്നു.
മുമ്പ് സമയ ക്രമീകരണവുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചയില്‍ രാവിലെ 9 മുതല്‍ 10 വരെയും, വൈകുന്നേരം 4 മുതല്‍ 5 വരെയെന്നും ക്രമപ്പെടുത്തിയിരുന്നെങ്കിലും ചില പോലീസ് ഉദ്യോഗസ്ഥന്മാര് ഇത് രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂര്‍ കൂടി ക്കൂട്ടി ദിവസം 4 മണിക്കൂര്‍ ആക്കി മാറ്റി മറിക്കുകയാണ്. ഇത് തങ്ങളുടെ തൊഴിലിനെ ബാധിച്ചിരിക്കുന്നതായും ഇതിനെതിരെ സംയുക്ത തൊഴിലാളിയൂനിയന്‍ പ്രത്യക്ഷ സമര പരിപാടികള്‍ നടത്താനും മുഖ്യമന്ത്രി, ഗതാഗത മന്ത്രി, കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്കാന് തീരുമാനിച്ചതായും യൂണിയന് നേതാക്കള്‍ അറിയിച്ചു. പത്ര സമ്മേളനത്തില്‍ നേതാക്കളായ വി.മുരളീധരന്, പ്രസാദ് കീര്‍ത്തനം, ജയന് വടവതി, ഉണ്ണി, ദിനേശന് കൊതേരി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: