ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ ശ്രീരാമകൃഷ്ണ മിഷന് നേരെ ഉയര്‍ന്ന ഭീകരരുടെ ഭീഷണിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക രേഖപ്പെടുത്തി. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ചര്‍ച്ച നടത്തി. ബേലൂര്‍ രാമകൃഷ്ണ മിഷന് ഭാരവാഹികള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ഭീഷണിയെക്കുറിച്ചുള്ള ആശങ്കകള്‍ ധരിപ്പിച്ചിരുന്നു.
ബംഗ്ലാദേശിലെ ഭാരത ഹൈക്കമ്മീഷണര്‍ ഹര്ഷവര്ദ്ധന് രാമകൃഷ്ണ മിഷനുമായി ബന്ധപ്പെട്ടുക്കൊണ്ടിരിക്കുകയാണ്. ബംഗ്ലാദേശ് പോലീസിനും വിദേശകാര്യമന്ത്രാലയത്തിനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദര്‍ശിച്ചപ്പോള്‍ ധാക്കയിലെ ശ്രീരാമകൃഷ്ണ മിഷനിലും മോദി സന്ദര്‍ശനം നടത്തിയിരുന്നു.
ഇസ്ലാമിക ബംഗ്ലാദേശില്‍ ഹിന്ദുസന്യാസിമാരുടെ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും വധിക്കുമെന്നും ഐഎസ് ഭീകരര്‍ ഭീഷണി മുഴക്കിയിരുന്നു. അടുത്തകാലത്ത് സന്യാസിമാരും പൂജാരികളും ഉള്‍പ്പെടെ നിരവധി ഹിന്ദുക്കളെ ഭീകരര്‍ വധിച്ചിരുന്നു.
ഭീകരവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന നിരവധിപേരെയും ഇവര്‍ വധിച്ചിരുന്നു. ഭീകരര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനാല്‍ അവാമി ലീഗ് സര്‍ക്കാരിനെയും ഇവര്‍ ലക്ഷ്യം വെക്കുന്നതായും സൂചനയുണ്ട്. ഭാരതവുമായും നല്ല ബന്ധം സര്‍ക്കാര്‍ പുലര്‍ത്തുന്നതിലും ഭീകരര്‍ക്ക് ശക്തമായ എതിര്‍പ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: