ആലപ്പുഴ: അഴിമതി പാക്കേജായി അധഃപതിച്ച കുട്ടനാട് പാക്കേജില്‍ പൂര്‍ത്തിയായ പദ്ധതികളുടെ കണക്കുകള്‍ പോലും സമര്‍പ്പിക്കാതെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസഹായം പാഴാക്കി. 397 പാടശേഖരങ്ങളുടെ പുറംബണ്ട് നിര്‍മ്മാണത്തിന് 1,112 കോടി രൂപയാണ് പാക്കേജിന്റെ ഭാഗമായി തയ്യാറാക്കിയത്. എന്നാല്‍ 271 ബണ്ടുകളുടെ നിര്‍മ്മാണത്തിനുള്ള ടെണ്ടറുകള്‍ക്ക് മാത്രമെ കരാറുകാരില്‍ നിന്ന് പ്രതികരണം ഉണ്ടായുള്ളു.
ഇതില്‍ 53 എണ്ണം കരാറുകാര്‍ ഏറെറടുത്ത് നിര്‍മ്മാണം തുടങ്ങി. ഇതില്‍ 14 എണ്ണം പൂര്‍ത്തിയായി, എന്നാല്‍ ഇതിന്റെ വിശദാംശങ്ങളോ, കണക്കുകളോ മാര്‍ച്ച് 31നകം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല. ഇതോടെ കേന്ദ്രത്തില്‍ നിന്നുള്ള വിഹിതം നഷ്ടമായി.
കാര്‍ഷിക മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി നടപ്പാക്കിയ കുട്ടനാട് പാക്കേജിനോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമീപനം വ്യക്തമാക്കുന്നതാണ് ഈ നടപടി. പുതിയ കൃഷി മന്ത്രി കുട്ടനാട് സന്ദര്‍ശിച്ച് അപാകതകള്‍ അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ചിച്ചുണ്ട്. എന്നാല്‍ സത്യസന്ധമായി അന്വേഷണം നടന്നാല്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാകും ഒന്നാം പ്രതി.
മുന്‍ഗണനാ ക്രമങ്ങള്‍ മാറ്റിമറിച്ച് ചില റിസോര്‍ട്ട് മാഫിയകളുടെയും ടൂറിസം കുത്തകകളുടെയും താല്‍പ്പര്യപ്രകാരം പതിറ്റാണ്ടുകളായി കൃഷി ഇറക്കാത്ത പാടശേഖരങ്ങള്‍ക്ക് ബണ്ട് നിര്‍മ്മിച്ചും, നിര്‍മ്മാണത്തിലെ മാനദണ്ഡങ്ങള്‍ ലംഘിച്ചും പദ്ധതിയെ അഴിമതി പാക്കേജാക്കി തകര്‍ത്തത് കഴിഞ്ഞ ഇടതു സര്‍ക്കാരായിരുന്നു. ഇവിടം മുതല്‍ തന്നെ പാക്കേജ് അഴിമതിയില്‍ മുങ്ങിക്കുളിച്ചു. പൈല് ആന്റ് സ്ലാബ് രീതിയില്‍ സ്ഥാപിച്ച പുറംബണ്ടുകള്‍ ആഴ്ചകള്‍ക്കുള്ളില്‍ തകര്‍ന്നു. കായലില്‍ ഒഴുകിയ സിമന്റിനും കമ്പിക്കും കണക്കില്ല.
തുടര്‍ന്ന് വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരും ഇതേനടപടിക്രമം തന്നെയാണ് സ്വീകരിച്ചത്. പാക്കേജ് സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്ന അഴിമതികളും ക്രമക്കേടുകളുമാണ് പുറത്തുകൊണ്ടുവന്നത്. എന്നാല്‍ മുന്‍ എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ പ്രതിക്കൂട്ടിലായതിനാല്‍ തുടര്നടപടയുണ്ടാകുന്നില്ല.
ഡോ. എം.എസ്. സ്വാമിനാഥന് കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2008ലാണ് 1,840.75 കോടിയുടെ പാക്കേജിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത് ഇടതു സര്‍ക്കാരിന്റെ വീഴ്ചകള്‍ കാരണം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പാക്കേജ് ഉദ്ഘാടനം ചെയ്തത് 2010 സപ്തംബറിലാണ്. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള അഴിമതിയും ക്രമക്കേടും നിരവധിയാണ്, കടക്കെണിയില്‍പ്പെട്ട കര്‍ഷകരുടെ നിരന്തരമായ ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ കടാശ്വാസത്തിനും കൃഷി പുനഃരാരംഭിക്കുന്നതിനും വേണ്ടിമാത്രം അമ്പതു കോടി നീക്കിവച്ചിരുന്നു.
ഇതില്‍ ഒരു രൂപ പോലും കര്‍ഷകര്‍ക്ക് ലഭിച്ചില്ല.
മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിനും വിപണനത്തിനുമായി സ്വയംസംരംഭക യൂണിറ്റുകള്‍ക്ക് 30,000 രൂപ വീതം സബ്സിഡി നല്കാന് നിര്‍ദ്ദേശിച്ച പത്തു കോടി രൂപയും അട്ടിമറിക്കപ്പെട്ടു. ജലപാതകളില്‍ മൂടിക്കിടക്കുന്ന പോളകള്‍ നീക്കം ചെയ്യുന്നതിനും അത് കമ്പോസ്റ്റാക്കി മാറ്റുന്നതിനും വേണ്ടി നീക്കിവച്ച 30 കോടി ചെലവാക്കിയതിലും വന്‍ ക്രമക്കേടും അഴിമതിയും നടന്നു.
ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് മുന്‍ഗണന നല്കി കര്‍ഷകര്‍ക്ക് 23,940 ആടുകളെ നല്കാന് പാക്കേജില്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ആടുകള്‍ക്ക് പകരം താറാവുകളെ നല്‍കിയെന്നും അവയെല്ലാം രോഗം ബാധിച്ച് ചത്തൊടുങ്ങിയെന്നുമാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: