തൃശൂര്‍: പട്ടികജാതി കോളനിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയായ സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പിന്നോക്കസംഘടനകള് സമരത്തിനൊരുങ്ങുന്നു. ജന്മഭൂമിയാണ് പീഡനവാര്‍ത്ത പുറത്തുകൊണ്ടുവന്നത്.
കേരള എസ്സി/എസ്ടി ഫെഡറേഷന്, പട്ടികജാതിമോര്‍ച്ച തുടങ്ങിയ സംഘടനകളാണ് സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുള്ളത്.
പ്രായപൂര്‍ത്തികാത്ത കുട്ടികളെ പീഡിപ്പിക്കുകയും വില്പന നടത്തുകയും ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പട്ടികജാതിമോര്‍ച്ച മുന്‍ സംസ്ഥാന പ്രസിഡണ്ടും ബിജെപി സംസ്ഥാന സമിതി അംഗവുമായ ഷാജുമോന്‍ വട്ടേക്കാട് കേന്ദ്ര ആഭ്യന്തര വകുപ്പുമന്ത്രിക്ക് പരാതി നല്കി. വനിത ശിശുക്ഷേമവകുപ്പുമന്ത്രി, സാമൂഹ്യ ക്ഷേമവകുപ്പുമന്ത്രി, ദേശീയ പട്ടികജാതി കമ്മീഷന്, വനിത കമ്മീഷന്, സംസ്ഥാന പട്ടികജാതി ഗോത്രവര്‍ഗ കമ്മീഷന്, കേരള ഡിജിപി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
പട്ടികജാതി കോളനിയില്‍ പെണ്‍കുട്ടികളെ ആയിരം രൂപക്കും ഒരുകുപ്പി മദ്യത്തിനും വേണ്ടി വില്പന നടത്തിയ സംഭവം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും സംഭവത്തെ ഗൗരവമായി കാണണമെന്നും പരാതിയില്‍ പറയുന്നു. കേരളത്തില്‍ പട്ടികജാതിക്കാര്‍ക്കും വനവാസികള്‍ക്കും നേരെ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്.
ഇതിനു പിന്നില്‍ വലിയ മാഫിയകളുണ്ടെന്നാണ് സൂചന. ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ കേരളപോലീസ് പരാജയപ്പെട്ടിരിക്കുന്നു. പട്ടികജാതി,വര്‍ഗ്ഗ അതിക്രമ നിരോധന നിയമം കേരളത്തില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്നും ഷാജുമോന്‍ വട്ടേക്കാട് പരാതിയില്‍ പറഞ്ഞിട്ടുണ്ട്. കേരള പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും ആരേയും പിടികൂടിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: