ഇടുക്കി: മൂന്ന് ദിവസമായി പെയ്തിറങ്ങുന്ന മഴ ശക്തമാവുകയും മഴയോടൊപ്പം ശക്തമായ കാറ്റ് വീശിടിക്കുകയും ചെയ്തതോടെ ഹൈറേഞ്ചില്‍ വ്യാപക നാശം. പുഴയില്‍ മീന്‍ പിടിക്കാനിറങ്ങിയ ഗൃഹനാഥന് മുങ്ങി മരിച്ചു. വീട് കാറ്റില്‍ തകര്‍ന്ന് വീണ് രണ്ട് പേര്‍ക്കും വീടിന് മുകളിലേക്ക് മരം വീണ് ഒരാള്‍ക്കും പരിക്കേറ്റു. ചെറുതോണിയില്‍ പുല്ലുചെത്തുന്നതിനിടെ ഗൃഹനാഥന്റെ മുകളിലേയ്ക്ക് മണ്ണിടിഞ്ഞാണ് മരണം സംഭവിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത കാറ്റില്‍ ദേവികുളം താലൂക്കില്‍ മാത്രം 11 വീടുകള്‍ തകര്‍ന്നു. മൂന്നു വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. അടിമാലി നാലു സെന്റ് കോളനിയില്‍ കൊടുംങ്കാറ്റിന് സമാനമായ അവസ്ഥയായിരുന്നു. കോളനിയിലെ 15 വീടുകള്‍ ഭാഗീകമായി കാറ്റില്‍ നശിച്ചു. തടത്തില്‍ റോസിലി പൈലിയുടെ വീടിന്റെ ഭിത്തി തകര്‍ന്നു വീണു. കൊന്നത്തടി വില്ലേജില്‍ ഷാജി മുങ്ങാങ്കേലിന്റെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്. നേര്യമംഗലം-ഇടുക്കി റോഡില്‍ മരങ്ങള്‍ ഒടിഞ്ഞ് വീണ് രണ്ടു മണിക്കുര്‍ ഗതാഗതം തടസപ്പെട്ടു. കല്ലാര്‍കുട്ടി-വെളളത്തൂവല്‍ റോഡില്‍ വന്‍ മരം 11 കെ.വി ലൈന്‍ മുകളിലേക്ക് വീണ് വൈദ്യുതി ബന്ധം തടസപ്പെട്ടു. മാങ്കുളം പഞ്ചായത്തിലെ ആറാം മൈലില്‍ റോഡിന്റെ വശങ്ങള് ഇടിഞ്ഞു താഴ്ന്നു. ആനക്കുളം റോഡിലുണ്ടായ മണ്ണിടിച്ചിലില്‍ റോഡ് പൂര്‍ണമായി തകര്‍ന്നു. പ്രദേശത്തേക്കുള്ള ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: