ലണ്ടന്‍: പ്രശസ്ത നോവലിസ്റ്റ് സുഹേല്‍ സേത്തിന്റെ ലണ്ടനില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങ് ഭാരത ഹൈക്കമ്മീഷണര്‍ നവ്തേജ് സര്‍ന ബഹിഷ്ക്കരിച്ചു. പിടികിട്ടാപ്പുള്ളിയായി ഭാരതം പ്രഖ്യാപിച്ച വിവാദ വ്യവസായി വിജയ് മല്ല്യ ചടങ്ങില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് പരിപാടിക്കിടെ ഹൈക്കമ്മീഷണര്‍ ഇറങ്ങിപ്പോയത്.
ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് ജൂണ്‍ 16ന് സംഘടിപ്പിച്ച പരിപാടിയിലാണ് വിജയ് മല്ല്യ ശ്രോതാവായി പങ്കെടുത്തത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ എല്ലാവരെയും ക്ഷണിച്ചുകൊണ്ടു നടത്തിയ പരിപാടിയില്‍ വിജയ് മല്ല്യ പങ്കെടുത്തതിനെ പറ്റി അധികൃതര്‍ക്ക് വലിയ ധാരണയില്ല. നേരത്തെ സീറ്റ് ബുക്ക് ചെയ്യേണ്ട പരിപാടിയല്ലാത്തതിനാലാണ് വിജയ് മല്ല്യയ്ക്ക് പ്രവേശനം ലഭിച്ചതെന്ന നിഗമനത്തിലാണ് സംഘാടകര്‍.
പരിപാടിയില്‍ മല്ല്യയുടെ സാന്നിധ്യം ഉയര്‍ത്തി ഹൈക്കമ്മീഷന് ബ്രിട്ടീഷ് അധികൃതരെയും സംഘാടകരെയും പ്രതിഷേധമറിയിച്ചിരുന്നു. മല്ല്യ എങ്ങനെ വന്നെന്ന കാര്യം വ്യക്തമല്ലെന്ന മറുപടിയാണ് സംഘാടകര്‍ നല്‍കുന്നത്.
പരിപാടി ഹൈക്കമ്മീഷന് സംഘടിപ്പിച്ചതല്ലെന്നും മല്ല്യയ്ക്ക് പ്രവേശനം നല്‍കിയതില്‍ പ്രതിഷേധം അറിയിച്ചെന്നും ലണ്ടനിലെ ഭാരത ഹൈക്കമ്മീഷന് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. പരിപാടി എല്ലാവര്ക്കും പങ്കെടുക്കാവുന്ന രീതിയിലാണ് നടത്തിയെന്നും ട്വിറ്ററിലൂടെ പരസ്യപ്പെടുത്തിയിരുന്നെന്നും നോവലിസ്റ്റ് സുഹേല്‍ സേത്ത് പ്രതികരിച്ചു.
ആര്‍ക്കും പ്രത്യേക ക്ഷണക്കത്തുകള്‍ നല്‍കിയിട്ടില്ല. പരിപാടി സംഘടിപ്പിച്ചത് ഹൈക്കമ്മീഷനല്ല. വിജയ് മല്ല്യയെ കണ്ടതോടെ അസംതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് ഭാരത ഹൈക്കമ്മീഷണര്‍ നവതേജ് സര്‍ന പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയെന്നും സുഹേല്‍ സേത്ത് പറഞ്ഞു.
മാര്‍ച്ച് 2നാണ് വായ്പാ തട്ടിപ്പു കേസില്‍ അറസ്റ്റ് ഭയന്ന് വിജയ് മല്ല്യ ലണ്ടനിലേക്ക് കടന്നത്. ഏപ്രിലില്‍ കേന്ദ്രസര്‍ക്കാര്‍ മല്ല്യയുടെ നയതന്ത്ര പാസ്പോര്‍ട്ടും സാധാരണ പാസ്പോര്‍ട്ടും റദ്ദാക്കിയിരുന്നു. രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകള്‍ക്ക് 9000 കോടി രൂപയിലധികം തുകയാണ് മല്ല്യ കൊടുത്തു തീര്‍ക്കാനുള്ളത്. കേസില്‍ മുംബൈ കോടതിയാണ് മല്ല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: