മാവേലിക്കര: നവജാതശിശുവിനെ തറയിലടിച്ചു കൊന്നതിനു അറസ്റ്റിലായ അറനൂറ്റിമംഗലം പ്ലാവിളയില്‍ അനിതയുമായെത്തി (33) മാവേലിക്കര പോലീസ് തെളിവെടുപ്പു നടത്തി. ശനിയാഴ്ച രാവിലെ 11.30നു മാന്നാര്‍ സിഐ ഷിബു പാപ്പച്ചന്, മാവേലിക്കര എസ്ഐ വി.എം.ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണു അനിതയെ തെളിവെടുപ്പിനു എത്തിച്ചത്.
വീടിന്റെ അകത്തെ മുറിയില്‍ കുഞ്ഞിനെ പ്രസവിച്ച ശേഷം പൊക്കിള്‍ക്കൊടി വലിച്ചു പൊട്ടിച്ചു. തുടര്‍ന്നു വീടിന്റെ കട്ടിളപ്പടിയില്‍ കുഞ്ഞിനെ അടിച്ചതിനു ശേഷം തറയില്‍ കിടത്തിയെന്നു പറഞ്ഞ അനിത കൊലപ്പെടുത്തിയ രീതിയും പോലീസിനു കാട്ടിക്കൊടുത്തു.
കുഞ്ഞിന്റെ നെഞ്ചിലെ എല്ലുകള്‍ പൊട്ടിയ നിലയില്‍ കാണപ്പെട്ടതിനാല്‍ നെഞ്ചില്‍ ചവുട്ടിയിട്ടുണ്ടെന്നും തലയില്‍ നിരവധി ക്ഷതങ്ങള്‍ ഉള്ളതിനാല്‍ തറയില്‍ കുഞ്ഞിനെ അടിച്ചിരിക്കാമെന്നുമാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരം മറവു ചെയ്യാന്‍ സമയം ലഭിക്കാഞ്ഞതിനാലാണു അതു ചെയ്യാഞ്ഞതെന്നു അനിത പറഞ്ഞു.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അതുവഴി പോയ യുവാവിനോടു സമീപവാസിയായ സുലോചനയെ വിളിക്കാന്‍ ആവശ്യപ്പെട്ടെന്നും സമീപവാസിയെത്തിയപ്പോള് ആശുപത്രിയില്‍ പോകണമെന്നു പറയുകയായിരുന്നെന്നും അനിത പറഞ്ഞു. സമീപവാസി അറിയിച്ചതിനെത്തുടര്‍ന്നെത്തിയ ആരോഗ്യവകുപ്പ് അധികൃതരാണു വീടിനുള്ളില്‍ നവജാതശിശുവിനെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്നു ആംബുലന്‍സില്‍ ഇരുവരെയും കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ചുള്ള ചോദ്യം ചെയ്യലില്‍ കൊല്ലം ഓച്ചിറ സ്വദേശിയായ വിഷ്ണു എന്ന ഒരാളുടെ പേര് അനിത പറഞ്ഞിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നുണ്ടെന്നും കസ്റ്റഡിയില്‍ വാങ്ങിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യുമെന്നും ഡിഎന്‍എ പരിശോധനക്കായി രക്ത സാമ്പിളുകള്‍ ശേഖരിക്കുമെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: