തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ദിവസങ്ങള്‍ക്കകം സുപ്രധാന വകുപ്പുകളിലെ തലവന്മാരെ മാറ്റിനിശ്ചയിച്ചെങ്കിലും പുതിയ കെഎസ്ആര്‍ടിസി എംഡിയെ കണ്ടെത്താനാകാതെ കുഴങ്ങുകയാണ് വകുപ്പ് മന്ത്രിയും സംഘവും. നിരവധി പേരെ എംഡി സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും കെഎസ്ആര്‍ടിസിയുടെ ചുമതല ഏറ്റെടുക്കാന്‍ ആരും തയ്യാറാകുന്നില്ല.
എല്‍ഡിഎഫില്‍ മന്ത്രിസ്ഥാനം പങ്കുവച്ചപ്പോള്‍ എന്‍സിപിക്കാണ് കെഎസ്ആര്‍ടിസി ലഭിച്ചത്. വകുപ്പ് എന്സിപിക്കായതിനാല് സിപിഎമ്മിന് എംഡിയെ നിശ്ചയിക്കുന്നതില്‍ വലിയ പങ്കില്ലെങ്കിലും സിപിഎം നിര്‍ദ്ദേശിച്ച ആളെ എംഡിയാക്കണ്ടാ എന്ന നിലപാട് എടുക്കുകയായിരുന്നു എന്‍സിപി. മുന്‍ വിജലന്‍സ് മേധാവി ശങ്കര്‍റെഡ്ഡിയുടെ പേരായിരുന്നു സിപിഎം നല്‍കിയത്. വകുപ്പ് മന്ത്രിക്കും പാര്‍ട്ടിക്കും ശങ്കര്‍റെഡ്ഡി സ്വീകാര്യനായില്ല.
ഇതേത്തുടര്‍ന്ന് എന്‍സിപിയോട് തന്നെ എംഡിയെ കണ്ടുപിടിച്ചു നല്കാന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. തുടര്‍ന്ന് എന്‍സിപി നേതൃത്വം നടത്തിയ അന്വേഷണത്തിലാണ് കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തേക്ക് വരാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരാരും കൂട്ടാക്കാത്തത്.
നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതിനാലും യൂണിയന് നേതാക്കളുടെ അനിയന്ത്രിത ഇടപെടലും മൂലമാണ് എംഡി സ്ഥാനം കൈയാളാന്‍ ആരും തയ്യാറാകാത്തത്. വരുമാനത്തില്‍ വന്‍തോതിലുള്ള കുറവ് നേരിടുകയും വായ്പാ തിരിച്ചടവിനും സാധിക്കാതെ ബുദ്ധിമുട്ടുകയാണ് കെഎസ്ആര്‍ടിസി. ഈ ഘട്ടത്തില്‍ എംഡി സ്ഥാനത്തേക്ക് എത്തുന്നവര്‍ കോര്‍പ്പറേഷനെ രക്ഷപ്പെടുത്താന്‍ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടതായി വരും.
സിപിഎം നിയന്ത്രണത്തിലുള്ള യൂണിയനാണ് കെഎസ്ആര്‍ടിസിയില്‍ മുന്‍തൂക്കം. സിപിഎമ്മിന് ഇഷ്ടക്കേടുണ്ടാക്കുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സാധിക്കില്ല. എന്നാല്‍ മന്ത്രിയുടെ ഉത്തരവുകള്‍ നടപ്പിലാക്കുകയും വേണം.
യൂണിയന് ബലത്തില്‍ രണ്ടാമത് കോണ്‍ഗ്രസിനാണ്. പ്രതിപക്ഷത്തായതിനാല്‍ കെഎസ്ആര്‍ടിസി നടപ്പിലാക്കുന്ന പുതിയ പദ്ധതികള്‍ക്ക് എതിരഭിപ്രായം പറയാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ ചുമതലയേറ്റെടുക്കുന്നവര്‍ കടുത്ത സമ്മര്‍ദ്ദത്തിന് ഇരയാകേണ്ടി വരും.
പുതിയ എംഡിയെ നിയമിക്കാത്തതില്‍ സിപിഎം യൂണിയന് നേതാക്കള്‍ കടുത്ത അമര്‍ഷത്തിലാണ്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ കയറിയ ശേഷം എല്ലാ വകുപ്പുകളിലും സ്ഥലംമാറ്റം നടപ്പിലാക്കി കഴിഞ്ഞു. കെഎസ്ആര്‍ടിയില്‍ സ്ഥലംമാറ്റത്തിനുള്ള പട്ടിക യൂണിയന് നേതാക്കള്‍ നല്‍കിയെങ്കിലും സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയിട്ടില്ല.
2014ല്‍ യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച ആന്റണിചാക്കോയാണ് എംഡി സ്ഥാനത്ത് തുടരുന്നത്. 2019 വരെ ആന്റണി ചാക്കോയ്ക്ക് കാലാവധിയുണ്ട്.
എംഡിക്ക് സ്ഥാനചലനം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നയപരമായ തീരുമാനങ്ങളൊന്നും എടുക്കുന്നില്ല. ഭരണ പ്രതിസന്ധിയോടൊപ്പം നിലനില്പിനായി കടുത്ത വെല്ലുവിളി നേരിടുകയാണ് കെഎസ്ആര്‍ടിസി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: