ന്യൂദല്‍ഹി: കൊച്ചി മെട്രോറെയില്‍ പദ്ധതിയുടെ അനുബന്ധമായി ജലഗതാഗത വികസനത്തിന് ജര്‍മ്മന്‍ ഫണ്ടിംഗ് ഏജന്‍സിയായ കെഎഫ്ഡബ്യുവുമായി സഹകരിച്ച് നടപ്പാക്കുന്ന ജലമെട്രോയ്ക്കുള്ള ധാരണാപത്രം ഒപ്പുവച്ചു. കേരളാ ഹൗസില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ സംസ്ഥാന ഗതാഗത വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഏലിയാസ് ജോര്‍ജ്ജും കെഎഫ്ഡബ്യു ഡയറക്ടര്‍ പീറ്റര്‍ ഹിലിജസും ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു.
747 കോടി രൂപ മുതല്‍ മുടക്കി എറണാകുളം നഗരത്തെയും വിശാല കൊച്ചിയെ മുഴുവനായും ബന്ധിപ്പിക്കുന്ന സമഗ്ര ജലഗതാഗത പദ്ധതിയാണ് ജര്‍മ്മന്‍ കമ്പനി നടപ്പാക്കുന്നത്. കൊച്ചി മെട്രോ റെയില്‍ കമ്പനി നടപ്പാക്കുന്ന ജലഗതാഗത സംരംഭം കൊച്ചി നഗരത്തിലെ ജലമെട്രോ പദ്ധതിയായി മാറുമെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ആധുനിക ബോട്ടുകളും ബോട്ടുജട്ടികളും മറ്റ് സൗകര്യങ്ങളുമൊക്കെയുള്ള പുതിയ ജലഗതാഗതപാത കൊച്ചി മെട്രോ വാഗ്ദാനം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ ജലഗതാഗത സംരംഭം കേരളവും ജര്‍മ്മനിയും തമ്മിലുള്ള ബന്ധത്തില്‍ നാഴികക്കല്ലാകുമെന്ന് കെഎഫ്ഡബ്യു ഡയറക്ടര്‍ പീറ്റര്‍ ഹിലിജസ് പറഞ്ഞു. സാമ്പത്തിക സഹകരണത്തിലൂടെയാണെങ്കിലും യഥാര്‍ഥത്തില്‍ ജര്‍മ്മനിയേയും കേരളത്തേയുമാണ് ജലഗതാഗത പാത ബന്ധിപ്പിക്കുത്. ഇത്തരം ജലമെട്രോ ആഗോളതലത്തില്‍ തന്നെ ആദ്യത്തേതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെഎഫ്ഡബ്യു സീനിയര്‍ സെക്ടര്‍ സ്പെഷ്യലിസ്റ്റ് ഉഷ റാവു നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: