ചെങ്ങന്നൂര്‍: എംസി റോഡില്‍ മുളക്കുഴ പാങ്കാവ് ജങ്ഷനുസമീപം കെഎസ്ആര്‍ടിസി ബസ്സും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് 32 പേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട സൂപ്പര്‍ഫാസ്റ്റ് തൊട്ടടുത്ത പെട്രോള്‍പമ്പിലേക്ക് ഇടിച്ചുകയറി. ഇവിടെ ഇന്ധനം നിറച്ചുകൊണ്ടിരുന്ന മറ്റൊരു ലോറിയിലേക്ക് ബസ്സ് ഇടിച്ചു നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പെട്രോള്‍ പമ്പിലുണ്ടായിരുന്ന ബൈക്കും ബസ്സ് ഇടിച്ചു തെറിപ്പിച്ചു. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അപകടം.
നെയ്യാറ്റിന്‍കരയില്‍ നിന്ന് മൂന്നാറിലേക്ക് പോയ ബസ്സും പെരുമ്പാവൂരില്‍ നിന്നും പന്തളംഭാഗത്തേക്ക് പോയ ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. ബസ്സില്‍ 70 യാത്രക്കാരുണ്ടായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വലതുകണ്ണിന് ഗുരുതരമായി പരിക്കേറ്റ ബസ്സിന്റെ ഡ്രൈവര്‍ നെയ്യാറ്റിന്‍കര നിലമേല്‍ ഗാഗംകോട് വീട്ടില്‍ ടി.പി അജിയെ(33) പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളം കിംസ് ആശുപത്രിയിലേക്ക് മാറ്റി,
നിയന്ത്രണം വിട്ട ബസ്സ് സമീപത്തെ പെട്രോള്‍ പമ്പിലേക്ക് ഇടിച്ചു കയറുന്നതു കണ്ട് ഇന്ധനംനിറച്ച് മടങ്ങുകയായിരുന്ന ബൈക്ക് യാത്രക്കാരന് ബൈക്ക് ഉപേക്ഷിച്ച് ഓടിമാറി. ഇതില്‍ ഇടിച്ചശേഷം ഡീസല്‍ നിറച്ചുകൊണ്ടിരുന്ന ലോറിയുടെ മുന്‍ ഭാഗത്ത് ഇടിച്ചാണ് നിന്നത്. ലോറിയിലേക്ക് ഇടിച്ച ഉടന്‍തന്നെ ബസ്സ് നിന്നതും ഇടിയുടെ ആഘാതത്തില്‍ തീപ്പൊരി ഉണ്ടാകാതിരുന്നതും വന്‍ ദുരന്തം ഒഴിവാകുന്നതിന് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: