തലശ്ശേരി: മഹിളാ മോര്‍ച്ച തലശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി ലസിത പാലക്കലിന്റെ വീടിന് നേരെ അക്രമം നടത്തിയ സിപിഎം സംഘത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി തലശ്ശേരി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥനാര്‍ത്ഥിയായി മത്സരിച്ച ലസിതാ പാലക്കലിന്റെ വീടിന് നേരെ ഇത് അഞ്ചാമത്തെ തവണയാണ് സിപിഎമ്മുകാര്‍ അക്രമം നടത്തുന്നത്, ലസിതയെ കൂടാതെ അമ്മയും മകളും മാത്രം താമസിക്കുന്ന വീടാണിത്. സിപിഎം അക്രമികള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത പോലീസുകാര്‍ വീടാക്രമിച്ചവരെ നേരില്‍ കണ്ടിരുന്നോ എന്നാണ് ചോദിക്കുന്നത്. ലസിതയുടെ വീട്ടുകിണറ്റില്‍ സിപിഎമ്മുകാര്‍ വിഷാംശം കലര്‍ത്തിയ സംഭവത്തിലും പോലീസ് നടപടിയുണ്ടായില്ല. ഒറ്റപ്പെട്ടു കഴിയുന്ന കുടംബത്തെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന രീതിയിലാണ് പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെ സിപിഎം സംഘ അക്രമം നടത്തുന്നത്. സിപിഎം നേതൃത്വത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായി പോലീസ് പ്രവര്‍ത്തിക്കുകയാണ്. തലശ്ശേരിയില്‍ ഏകപക്ഷീയ അക്രമങ്ങള്‍ ഭരണം ലഭിച്ച ശേഷം സിപിഎമ്മുകാര്‍ വ്യാപകമാക്കിയിരിക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കാത്തത് ബലഹീനതകൊണ്ടല്ലെന്നും ജനങ്ങളോടുള്ള കടപ്പാടും ഉത്തരവാദിത്വവുംകൊണ്ടാണെന്നും മണ്ഡലം കമ്മറ്റി വ്യക്തമാക്കി. സിപിഎം അക്രമികള്‍ക്കെതിരെ ശക്തമായ നടപടിക്ക് ഭരണാധികാരികള്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് എന്‍.ഹരിദാസ് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: