തലശേരി: പിതാവിനെ മര്‍ദ്ദിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്ത സിപിഎമ്മുകാരെ ചോദ്യം ചെയ്തതിന് കള്ളക്കേസില്‍ കുടുക്കി പോലീസ് ജയിലിലടച്ച ദളിത് യുവതികള്‍ക്ക് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. എല്ലാ ശനിയാഴ്ചയും തലശ്ശേരി പോലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണമെന്നാണ് വ്യവസ്ഥ. ഇതോടൊപ്പം പാസ്പോര്‍ട്ടുണ്ടെങ്കില്‍ കോടതിയില്‍ ഹാജരാക്കുകയും വേണം. കഴിഞ്ഞ ദിവസമാണ് തലശ്ശേരി കുട്ടിമാക്കൂല്‍ കുനിയില്‍ ഹൗസില്‍ അഖില (30), അഞ്ജന (25) എന്നിവരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
യുവതികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിന് പിന്നില്‍ ഉന്നതതല ഗൂഢാലോചന നടന്നതായാണ് സൂചന. കുട്ടിമാക്കൂലിലെ സിപിഎം ഓഫീസില്‍ കയറി പ്രവര്‍ത്തകരെ തെറിവിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നതാണ് ഇരുവര്‍ക്കുമെതിരെയുള്ള കേസ്. ഇതുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാനുണ്ടെന്നും സ്റ്റേഷനില്‍ നിന്ന് തന്നെ ജാമ്യം നല്‍കാമെന്നും തെറ്റിദ്ധരിപ്പിച്ചാണ് യുവതികളെ സ്റ്റേഷനിലെത്തിച്ചത്.
എന്നാല്‍ സ്റ്റേഷനില്‍ എത്തിയ ഇരുവരെയും ജാമ്യം ലഭിക്കാത്ത വകുപ്പ് ചേര്‍ത്ത് വൈകുന്നേരത്തോടെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു. അഖിലയുടെ ഒന്നര വയസ്സുള്ള മകളെയും ഇവരോടൊപ്പം ജയിലിലടച്ചിരുന്നു. കുട്ടിമാക്കൂലിലെ സിപിഎം ഓഫീസില്‍ അതിക്രമിച്ച് കയറിയ യുവതികള്‍ ഓഫീസിനകത്തുള്ള ആയുധമെടുത്ത് പ്രവര്‍ത്തകരെ അക്രമിച്ചുവെന്നാണ് പോലീസ് പറയുന്നത്. ഏഴോളം സിപിഎമ്മുകാരണ് ഈ സമയത്ത് പാര്‍ട്ടി ഓഫീസിലുണ്ടായിരുന്നത്.
പാര്‍ട്ടി ഓഫീസിനകത്തേക്ക് അതിക്രമിച്ച് കയറി അക്രമം നടത്തിയതിന് ഐപിസി സെക്ഷന്‍ 452 പ്രകാരമാണ് പോലീസ് കേസെടുത്തത്.
യുവതികളുടെ പിതാവ് രാജന് കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ഇതിന് ശേഷമാണ് സിപിഎം നേതൃത്വം സ്ഥിരമായി ഇവരെ ശല്യം ചെയ്യാന്‍ തുടങ്ങിയത്. രാജനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി ഓഫീസിന് മുന്നില്‍കൂടി പോകുമ്പോള്‍ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിക്കുകയും അശ്ലീലച്ചുവയുള്ള കമന്റുകള്‍ പറയുകയും പതിവായിരുന്നു. സഹികെട്ടാണ് ഓഫീസിനകത്ത് കയറി പെണ്‍കുട്ടികള്‍ ഇത് ചോദ്യം ചെയ്തത്.ഇതാണ് പാര്‍ട്ടി ഓഫീസില്‍ അതിക്രമിച്ച് കയറി അക്രമം നടത്തിയെന്ന കേസാക്കി മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: