തിരുവനന്തപുരം: കഴിഞ്ഞ ദിവസം വൈകുന്നേരം ജില്ലയില്‍ വീശിയടിച്ച കാറ്റിലും മഴയിലും നഷ്ടം രണ്ടുകോടിയോളം. 14 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. നെയ്യാറ്റിന്‍കര താലൂക്കില്‍ 13ഉം, നെടുമങ്ങാട് ഒരു വീടുമാണ് തകര്‍ന്നത്.
വര്‍ക്കലയില്‍ ഒമ്പത് വീടുകള്‍ക്കും നെയ്യാറ്റിന്‍കര താലൂക്കില്‍ 289 വീടുകള്‍ക്കും, തിരവനന്തപുരം താലൂക്കില്‍ 63 വീടുകള്‍ക്കും ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. വീടുകളുടെ നഷ്ടം 1.14 കോടിയുടെ നഷ്ടം കണക്കാക്കുന്നു. മരങ്ങള്‍ കടപുഴകി വൈദ്യുതി കമ്പിയില്‍ വീണ് 812 പോസ്റ്റുകള്‍ ഒടിഞ്ഞു. 25 ലക്ഷം രൂപയാണ് നഷ്ടമാണ് വൈദ്യുതി ബോര്‍ഡിനുണ്ടായത്. കാര്‍ഷിക വിളകള്‍ക്കും കനത്ത നാശനഷ്ടം സംഭവിച്ചു. 31.4 ലക്ഷംരൂപയുടെ നഷ്ടം കണക്കാക്കുന്നു.
രാത്രി മൂന്നു സ്കൂളുകള്‍ക്ക് മുകളിലേക്കും മരം ഒടിഞ്ഞുവീണിരുന്നു. മരം വീണ് നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. തീരപ്രദേശത്ത് നിരവധി വീടുകളുടെ ആസ്ബെസ്റ്റോസ് ഷീറ്റ് കൊണ്ട് നിര്‍മ്മിച്ചിരുന്ന മേല്‍ക്കൂരകള്‍ കാറ്റില്‍ പറന്നുപോയി. മരം വീണ് വിദ്യുച്ഛക്തി ലൈനുകള്‍ പൊട്ടിയതിനാല്‍ ജില്ലയിലെമ്പാടും വൈദ്യുതിവിതരണവും താറുമാറായി. ഇന്നലെ പകല്‍ മുഴുവന്‍ കഠിനമായി പ്രയത്നിച്ചിട്ടും വൈദ്യുതിവിതരണം പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ കെഎസ്ഇബി അധികൃതര്‍ക്കായിട്ടില്ല. ജില്ലയിലേക്ക് വൈദ്യുതി വഹിച്ചെത്തുന്ന 11 കെവി ലൈനുകള്‍ പലേടത്തും മരം വീണ് തകര്‍ന്നതാണ് സ്ഥിതി കൂടുതല്‍ ദുഷ്കരമാക്കിയത്.
കുടപ്പനക്കുന്നില്‍ കളക്ടറേറ്റിന് മുന്നിലെ വലിയമരവും ശാസ്തമംഗലം ജംഗ്ക്ഷനിലെ ആല്‍മരവും കടപുഴകിവീണു. ശാസ്തമംഗലത്ത് 11 കെവി ലൈനിന് മുകളിലാണ് മരം വീണത്. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. നെയ്യാറ്റിന്‍കര, നെടുമങ്ങാട്, വിഴിഞ്ഞം, കഴക്കൂട്ടം ഭാഗങ്ങളില്‍ വ്യാപക കൃഷിനാശവും സംഭവിച്ചു. നിരവധി വീടുകള്‍ക്കും കേടുപാടുണ്ടായി. മിക്കസ്ഥലങ്ങളിലും വൈദ്യുതിബന്ധം തകര്‍ന്നു.
പാച്ചല്ലൂര്‍ ചുടുകാട് ക്ഷേത്രത്തിന് സമീപം ഇന്നലെ രാവിലെ കൂറ്റന്‍മരം വീണ് ഒരു വീടിനോട് ചേര്‍ന്നുള്ള മതില് തകര്‍ന്നു. തിരുവല്ലം കോളിയൂര്‍ റോഡില്‍ തേക്കു മരം വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വാഴമുട്ടത്ത് ആഞ്ഞിലി കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം പ്രവര്‍ത്തിക്കുന്ന ലാബിന്റെ അടുത്തുനിന്ന മരം കടപുഴകി വീണു. എന്നാല്‍ ആളപായമില്ല. തിരുവല്ലം മില്‍മയ്ക്ക് സമീപം ബൈപ്പാസിലും ചാക്ക ഐടിഐക്ക് സമീപത്തെ വര്‍ക്ക്ഷോപ്പിന് മുകളിലേക്കും നീറമണ്‍കര എന്‍എസ്എസ് കോളേജ്, കരുമം, വട്ടിയൂര്‍ക്കാവ് പോളിടെക്നിക്, നേതാജി റോഡ്, മുട്ടട ടി.കെ. ദിവാകരന് റോഡ്, മരുതൂര്‍ക്കടവ്, മണ്ണന്തല, കേരളാദിത്യപുരം എന്നിവിടങ്ങളിലും മരങ്ങള്‍ വീണ് നാശനഷ്ടങ്ങളുണ്ടായി. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വന്നാശനഷ്ടങ്ങളുണ്ടായെങ്കിലും ആളപായമുണ്ടായിട്ടില്ല.
ജൂണ്‍ 23 വരെ ജില്ലയില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: