ശിവാകൈലാസ്
കാട്ടാക്കട: വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി കാട്ടാക്കടയില്‍ സ്ഥാപിച്ച ട്രാന്‍സ്ഫോമറുകള്‍ അവിടെനിന്ന് മാറ്റാന്‍ നീക്കം. വിഴിഞ്ഞം പദ്ധതി ലക്ഷ്യമിട്ട് കാട്ടാക്കടയില്‍ സ്ഥാപിച്ച 220 കെവി സബ്സ്റ്റേഷന്റെ കമ്മീഷനിങ്ങ് വൈകുന്നതിനിടെയാണ് ഇവിടെ സ്ഥാപിച്ചിരുന്ന ട്രാന്‍സ്ഫോമറുകള്‍ ഇടമണ്‍ സബ് സ്റ്റേഷനിലേക്ക് മാറ്റുവാന്‍ രഹസ്യനീക്കം നടക്കുന്നത്. കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ അവസാന കാലത്ത് കിള്ളി പുതുവയ്ക്കലില്‍ നിര്‍മ്മാണം ആരംഭിച്ച 220 കെവി സബ്സ്റ്റേഷനിലെ 200 എംവിഎ ശേഷിയുള്ള മൂന്ന് ട്രാന്‍സ്ഫോമറുകളാണ് ഇടമണിലേക്ക് കൊണ്ടുപോകുന്നത്.
സബ് സ്റ്റേഷന് നിര്‍മ്മാണം പൂര്‍ത്തിയായി വര്‍ഷം ഒന്നു കഴിഞ്ഞിട്ടും കമ്മീഷന് ചെയ്യാത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായെങ്കിലും പോത്തന്‍കോട് നിന്ന് കാട്ടാക്കട സബ്സ്റ്റേഷനിലേക്കു 220 കെവി ലൈന്‍ വലിക്കുന്നത് ഇതുവരെ എങ്ങുമെത്തിയില്ല. ടവറുകള്‍ സ്ഥാപിച്ച സ്ഥലങ്ങളില്‍ വസ്തു ഉടമകള്‍ക്ക് നല്കിയ നഷ്ടപരിഹാരങ്ങളെ സംബന്ധിച്ച തര്‍ക്കവും ഇടയ്ക്ക് വന്ന കേസുകളും കരാറുകാരന് കരാര്‍ ഉപേക്ഷിച്ചതുമാണ് ലൈന്‍ വലിക്കുന്ന പണികള്‍ തടസ്സപെടാന്‍ കാരണമായത്. ലൈന്‍ വലിക്കാനുള്ള കൂറ്റന്‍ ടവറുകളുടെ നിര്‍മ്മാണം ഇതിനോടകം പൂര്‍ത്തിയായെങ്കിലും കേസുകളുടെ ഭാഗമായി കരാറുകാരന് കരാര്‍ ഉപേക്ഷിച്ചത് പദ്ധതിയെ പ്രതികൂലമായി ബാധിച്ചു. വീണ്ടും ടെണ്ടര്‍ ചെയ്തെങ്കിലും ആരും ടെണ്ടര്‍ ഏറ്റെടുത്തില്ല. ഈമാസം 22ന് വീണ്ടും ലൈന്‍ വലിക്കുന്നതിനുള്ള ടെണ്ടര്‍ വിളിച്ചിരിക്കെയാണ് ട്രാന്‍സ്ഫോമറുകള്‍ മറ്റൊരു സബ് സ്റ്റേഷനിലേക്ക് മാറ്റുന്നത്.
നാല് ട്രാന്‍സ്ഫോമറുകളാണ് ഇവിടെ സ്ഥാപിച്ചിരുന്നത്. മൂന്നെണ്ണം അടങ്ങുന്നതാണ് ഒരു യൂണിറ്റ്. ഒരെണ്ണം അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ളതും. നഗരത്തിലേക്ക് ഉള്‍പ്പടെ വൈദ്യുതി എത്തിക്കുന്നത് പോത്തന്‍കോട്, ഇടമണ്‍ സ്റ്റേഷനുകളില്‍ നിന്നാണ്. ഇടമണ്‍ സ്റ്റേഷനിലെ ട്രാന്‍സ്ഫോമറുകള്‍ തകരാറിലായതിനാല്‍ നഗരത്തില്‍ പലപ്പോഴും വൈദ്യുതി നിയന്ത്രണം വേണ്ടിവരുന്നു. ഇത് പരിഹരിക്കാനാണ് കാട്ടാക്കട സബ്സ്റ്റേഷനില്‍ നിന്നുള്ള ട്രാന്‍സ്ഫോമറുകള്‍ ഇളക്കി ഇടമണ്‍ സ്റ്റേഷനിലേക്ക് കൊണ്ട് പോകുന്നതെന്നാണ് അറിയുന്നത്.
തടസ്സങ്ങള്‍ മാറ്റി കാട്ടാക്കട 220 കെവി സബ്സ്റ്റേഷന് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാതിരിക്കെ ഇവിടുത്തെ ട്രാന്‍സ്ഫോമറുകള്‍ കൂടി മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതുമൂലം സബ്സ്റ്റേഷന്റെ നിലനില്പിനെ കുറിച്ച് തന്നെ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ലൈന്‍ വലിക്കുന്ന ജോലികള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്. ഇതിലെ തടസ്സങ്ങള്‍ നീങ്ങിയാല്‍ അഞ്ചു വര്‍ഷം മുമ്പ് ശിലാസ്ഥാപനം നടത്തിയ സ്റ്റേഷന് കമ്മീഷന് ചെയ്യാനാവും. പുതിയ സാഹചര്യത്തില്‍ ലൈന്‍ വലിക്കുന്ന പണികള്‍ പൂര്‍ത്തിയായാലും പുതിയ ട്രാന്‍സ്ഫോമറിനായി കാത്തിരിപ്പ് വേണ്ടിവരും. ഇതോടെ സബ് സ്റ്റേഷന് കമ്മീഷനിംഗ് അനന്തമായി നീളും. അതോടെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തെയും ഇത് പ്രതികൂലമായി ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: