കൊച്ചി: നേര്യമംഗലം ഭൂസമരത്തില്‍ സര്‍ക്കാര്‍ വീണ്ടും വഞ്ചിച്ചെന്ന് വനവാസികള്‍. ഭൂമി വിതരണം ചെയ്യുന്നതിന് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതില്‍ സമരത്തിലുള്ളവരെ ഒഴിവാക്കിയെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനകീയ സമിതിയാണ് ഗുണഭോക്താക്കളെ തീരുമാനിച്ചത്. എന്നാല്‍ സ്ഥലത്ത് വര്‍ഷങ്ങളായി കുടില്‍കെട്ടി സമരം ചെയ്യുന്ന കുടുംബങ്ങളെ പട്ടികയില്‍ നിന്നും ഒഴിവാക്കിയെന്ന് ആദിഗ്രാവിഡ സാംസ്കാരിക സഭ പറഞ്ഞു.
2002ലാണ് നേര്യമംഗലത്ത് ആദിവാസി പുനരുദ്ധാരണ മിഷന് പദ്ധതി പ്രകാരം ജില്ലാ കൃഷിത്തോട്ടത്തിന്റെ 45 ഏക്കര്‍ ഭൂമി വാങ്ങുന്നത്. ഇതില്‍ വനവും ചതുപ്പ് നിലവും ഒഴിച്ച് ഏഴ് ഏക്കര്‍ മാത്രമാണ് താമസയോഗ്യമായത്. പത്ത് സെന്റ് വീതം എഴുപത് പേര്‍ക്ക് പട്ടയം നല്കാന് സാധിക്കും. ഇതുവരെ മൂന്ന് പേര്‍ക്ക് മാത്രമാണ് പട്ടയം നല്‍കിയത്. നേരത്തെ ചിലര്‍ക്ക് പ്ലോട്ട് നറുക്കെടുപ്പ് നടത്തിയെങ്കിലും സ്ഥലം അളന്ന് കൊടുക്കുകയുണ്ടായില്ല. നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഭൂമി നല്‍കുന്നത് അധികൃതര്‍ വൈകിപ്പിച്ചു. ഇതിനിടെയാണ് കാത്തിരിപ്പിനൊടുവില്‍ ജനകീയ സമിതി ഗുണഭോക്തൃ പട്ടിക അംഗീകരിച്ചത്.
മഴയും വെയിലുമേറ്റ് വര്‍ഷങ്ങളായി സമരം ചെയ്യുന്ന പന്ത്രണ്ടോളം കുടുംബങ്ങളെ പട്ടികയില്‍ നിന്നും പുറത്താക്കിയെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ആദിഗ്രാവിഡ സാംസ്കാരിക സഭാ നേതാവ് കെ.സോമന് പറഞ്ഞു. നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അര്‍ഹരായ ഇവരെ ഒഴിവാക്കിയത്. തൊട്ടടുത്ത താലൂക്കുകളില്‍ ഉള്ളവരെപ്പോലും തഴഞ്ഞു. അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി നല്‍കുന്നത് വരെ സമരം തുടരും. വരും ദിവസങ്ങളില്‍ സമരം ശക്തിപ്പെടുത്തുമെന്നും സോമന് വ്യക്തമാക്കി.
പരാതികള്‍ പരിശോധിക്കുമെന്ന് ജില്ലാ ട്രൈബല്‍ ഓഫീസര്‍ സി.വി. ജോണ്‍ പ്രതികരിച്ചു. മിശ്രവിവാഹിതര്‍ക്ക് ഭൂമി അനുവദിക്കുന്നതിന് നിയമതടസ്സമുണ്ട്. പന്ത്രണ്ടോളം അപേക്ഷകള്‍ പരിശോധിച്ച് വരികയാണ്. ഇതുവരെ 65 പേരെയാണ് അര്‍ഹരായി അംഗീകരിച്ചത്. ഇനി അഞ്ച് പേര്‍ക്ക് മാത്രമാണ് ഭൂമി നല്‍കാനാവുകയെന്നും സി.വി. ജോണ്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: