കണ്ണൂര്‍: സംസ്ഥാനത്ത് അധികാരത്തിലെത്തി ഒരു മാസം തികയും മുമ്പ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ദളിതുകള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടത്തിയത് നിരവധി അക്രമങ്ങള്‍.
തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ മറവില്‍ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടില്‍ തന്നെ അക്രമം അഴിച്ചുവിട്ടുകൊണ്ടായിരുന്നു സിപിഎം അക്രമിസംഘം ജില്ലയില്‍ അഴിഞ്ഞാട്ടത്തിന് തുടക്കംകുറിച്ചത്. സ്ത്രീകളെയും കുട്ടികളെയും അക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത സിപിഎം സംഘം ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഇരുപതോളം വീടുകള്‍ പൂര്‍ണ്ണമായി തകര്‍ക്കുകയും മിക്കവീടുകളിലെയും കിണറുകള്‍ മലിനമാക്കുകയും ചെയ്തു. കിണറിന്റെ കൈവരികള്‍ തകര്‍ത്ത് ഭാഗികമായി മൂടുകയും സമീപത്തെ ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് മുടിയുടെ അവശിഷ്ടം കിണറ്റില്‍ നിക്ഷേപിക്കുകയും ചെയ്തു. മിക്കവീടുകളും താമസിക്കാന്‍ പറ്റാത്ത വിധത്തില്‍ തകര്‍ത്തു. വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും തകര്‍ത്ത് കിണറ്റിലെറിയുകയും ചെയ്തു. ഗൃഹോപകരണങ്ങള്‍ മാത്രമല്ല, അരിയുള്‍പ്പെടെയുള്ള സാധന സാമഗ്രികളും നശിപ്പിച്ചു. കുട്ടികളുടെ പുസ്തകങ്ങളടക്കം കത്തിച്ചു നടത്തിയ അക്രമങ്ങള്‍ നാടിനെ നടുക്കുന്നതായിരുന്നു.
പാര്‍ട്ടിഗ്രാമമായ കല്ല്യാശ്ശേരിയില്‍ സിപിഎമ്മിന്റെ ഊരുവിലക്കിനെത്തുടര്‍ന്ന് വനിതാ ആയുര്‍വേദ ഡോക്ടര്‍ സ്വന്തം ക്ലിനിക്ക് അടച്ചു പൂട്ടിയ സംഭവവും സിപിഎം അധികാരമേറ്റശേഷമുണ്ടായ സംഭവങ്ങളുടെ തുടര്‍ച്ചയായാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഡോക്ടറുടെ അമ്മ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിലുള്ള വിരോധമാണ് സിപിഎമ്മിനെ ഒരു കുടുംബത്തിന്റെ അന്നംമുട്ടിക്കുന്ന കൊടും ക്രൂരതക്ക് പ്രേരിപ്പിച്ചത്. കല്ല്യാശ്ശേരി ഭാനുവിദ്യയിലെ ഡോ.നീത പി.നമ്പ്യാരുടെ പഞ്ചായത്ത് ഓഫീസിനു സമീപം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന വി. ബി. ക്ലിനിക്കെന്ന ആയുര്‍വ്വേദ ചികിത്സാ കേന്ദ്രമാണ് സിപിഎമ്മുകാരുടെ നിരന്തര അക്രമംകാരണം അടച്ചുപൂട്ടേണ്ടി വന്നത്. ഡോക്ടര്‍ക്കും ക്ലിനിക്കിനുമെതിരെ സിപിഎം സംഘം നിരവധി ദുരാരോപണങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പിനു ശേഷം മഹിളാമോര്‍ച്ച തലശ്ശേരി മണ്ഡലം സെക്രട്ടറിയായ ലസിത പാലക്കലിന്റെ വീടിനു നേരെ നിരവധി തവണ സിപിഎം സംഘം അക്രമിക്കുകയും ലസിതയെ ഭീഷണിപ്പെടുത്തിയ സംഭവവുമുണ്ടായിരുന്നു.
പയ്യന്നൂര്‍ കോളേജ് അധ്യാപികയായ പുതിയങ്കാവ് റോഡില്‍ താമസിക്കുന്ന പി.പ്രജിതയുടെ കാര്‍ സിപിഎം സംഘം തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് കത്തിക്കുകയുണ്ടായി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുഴക്കുന്ന് പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ നിന്നും മത്സരിച്ച ബിജെപി വനിതാ സ്ഥാനാര്‍ഥിയുടെ എഴു വയസ്സുള്ള മകനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് സിപിഎം സംഘം വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവവും പാര്‍ട്ടി വനിതകളോടും സ്ത്രീകളോടും കാണിക്കുന്ന കൊടുംക്രൂരതയുടെ നേര്‍ചിത്രമായിരുന്നു. പാല സ്കൂളിനു സമീപത്തെ രാഹുല്‍-രമ്യ ദമ്പതികളുടെ മകന് ഇ.ടി.കാര്‍ത്തിക്കിനെയാണ് സിപിഎം പ്രവര്‍ത്തകനും രമ്യയുടെ സഹോദരനുമായ മനോജും മൂന്നംഗ സംഘവും വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കൈക്ക് സാരമായി പരിക്കേറ്റ കാര്‍ത്തിക് ഇപ്പോഴും ചികിത്സയിലാണ്. ഇതിനു പുറമേ നിരവധി അക്രമങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം തെരഞ്ഞെടുപ്പിനു ശേഷം നടത്തിയത്.
തലശ്ശേരി കുട്ടിമാക്കൂലില്‍ ഭരണ സ്വാധീനം ഉപയോഗിച്ച് വ്യാജ കേസ് ചുമത്തി രണ്ട് ദളിത് യുവതികളെ അറസ്റ്റു ചെയ്യുകയും ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയിലിലിടുകയും യുവതികള്‍ക്കു നേരെ സിപിഎം-ഡിവൈഎഫ്ഐ നേതാക്കള്‍തന്നെ രംഗത്തു വരികയും ചെയ്ത സംഭവം സിപിഎം ക്രൂരതയുടെ ഒടുവിലത്തെ നേര്‍ക്കാഴ്ചകളിലൊന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: