ധാക്ക: ബംഗ്ലാദേശിൽ ഇസ്ലാമിക് ഭീകരനെന്ന കരുതുന്ന യുവാവ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഹിന്ദു അധ്യാപകനെ ക്രൂരമായി വെട്ടിപ്പരുക്കേൽപ്പിച്ച ഗോലം ഫൈസുള്ള ഫഹീമിനെന്ന 19കാരനാണ് പോലിസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
അധ്യാപകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇയാളെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റ്ഡിയിൽ എടുത്തിരുന്നു. തുടർന്ന് തെളിവെടുപ്പിനായി ധാക്കയിൽ നിന്നും 70 കിലോമീറ്റർ അകലെയുള്ള നദിക്കരയിൽ ഇയാളെ എത്തിച്ചു. എന്നാൽ പ്രദേശത്ത് തമ്പടിച്ചിരുന്ന മറ്റ് ഇസ്ലാമിക് ഭീകരർ പോലീസ് വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.
തുടർന്ന് ഭീകരർക്കെതിരെ പോലീസും തിരിച്ചടിച്ചു. പോലീസിന്റെ ഭാഗത്തു നിന്നുമുള്ള തിരിച്ചടി കനത്തതോടെ മറ്റ് ഭീകരർ ഓടി മറയുകയായിരുന്നു. എന്നാൽ ഇതിനിടയിൽ ഫഹീമിന് വെടിയേൽക്കുകയും ചെയ്തു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.
കഴിഞ്ഞ ദിവസം മദ്രിപൂർ പ്രദേശത്ത് വച്ചാണ് ഹിന്ദു സമുദായത്തിൽപ്പെട്ട കണക്ക് അധ്യാപകനെ കൊലപ്പെടുത്താൻ ഫഹീമടക്കമുള്ളവർ ശ്രമിച്ചത്. ഇതിനിടയിൽ പ്രദേശവാസികൾ സ്ഥലത്ത് എത്തിയതിനെ തുടർന്ന് ഭീകരർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഫഹീം സ്ഥലവാസികളുടെ കൈയ്യിൽ പെടുകയായിരുന്നു.
കഴിഞ്ഞ വർഷം ബംഗ്ലാദേശിൽ 30 പേരാണ് മുസ്ലീം ഭീകരരുടെ കൊലക്കത്തിക്ക് ഇരയായത്. അധ്യാപകർ, പൂജാരിമാർ, മാധ്യമ പ്രവർത്തകർ, ബ്ലോഗ് എഴുത്തുകാർ എന്നിവർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: