യഥാകാലം ദശരഥന് തന്റെ സീമന്തപുത്രനായ രാമനെ രാജാധികാരം ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ രാമനെ രാജാവാക്കാനുള്ള ഒരുക്കം കണ്ട കൈകേയി പൂര്‍വകല്‍പ്പിതമായ രണ്ടുവരങ്ങള്‍ രാജാവിനോട് ചോദിക്കാന്‍ തീരുമാനിച്ചു. ഭരതന് രാജ്യഭാരം നല്‍കണം, പിന്നെ രാമനെ പതിന്നാലുവര്‍ഷം കാട്ടിലേയ്ക്ക് പറഞ്ഞയക്കണം
എന്നിവയായിരുന്നു അവള് ചോദിച്ച
വരങ്ങള്‍. രാമന് അങ്ങനെ ലക്ഷ്മണനും സീതയുമൊരുമിച്ച് കാനനവാസം തുടങ്ങി. ഘോരരാക്ഷസന്മാര്‍ വാഴുന്ന വനം അവരെ സംരക്ഷിച്ചു. പുത്രദുഃഖത്താല്‍ രാജാവ് മരണമടഞ്ഞു. ജ്യേഷ്ഠന് നിഷേധിച്ച രാജ്യം വാഴാന്‍ ഭരതന് തയ്യാറായില്ല. അതിനാല്‍ രാമന്റെ പ്രതിപുരുഷനായാണ് സ്വയം ഒരു കുടിലില്‍ വാണുകൊണ്ട് അദ്ദേഹം രാജ്യഭാരം നിര്‍വ്വഹിച്ചത്. പഞ്ചവടിയില്‍ മൂവരും താമസിക്കുമ്പോള്‍ കാമാര്‍ത്തയായി വന്ന ശൂര്‍പ്പണഖയെ ലക്ഷ്മണന് വികൃതയാക്കി വിട്ടു.
ഈ കൃത്യത്തിനെതിരെ ഖരാദി രാക്ഷസന്മാര് പ്രതികാരത്തിന് വന്നപ്പോള്‍ ഘോരയുദ്ധം ചെയ്ത് രാമന് അവനെയും കൂട്ടരെയും കാലപുരിക്കയച്ചു. തപസ്സും യാഗവും മുടക്കിയിരുന്ന രാക്ഷസരില്‍ നിന്നും അങ്ങനെ രാമന് മുനിമാരെ രക്ഷിച്ചു.
അംഗഭംഗം വന്ന ശൂര്‍പ്പണഖ തന്റെ സഹോദരനായ രാവണന്റെയടുക്കല്‍ പരാതിപറഞ്ഞു. ഖരദൂഷണന്മാര്‍ വധിക്കപ്പെട്ട വൃത്താന്തവും അറിയിച്ചു. ഇതുകേട്ട് കോപിഷ്ഠനായ ദശകണ്ഠന്‍ മാരീചന്റെ കുടിലില്‍ചെന്ന് അദ്ദേഹത്തിന്റെ സഹായം അഭ്യര്‍ഥിച്ചു. മായാവിയായ മാരീചന് ഒരുപൊന്മാന്റെ രൂപഭാവത്തില്‍ ചെന്ന് സീതയെ മോഹിപ്പിക്കണം എന്നതായിരുന്നു രാവണന്റെ ആജ്ഞ.
കമനീയമായ പുള്ളികളുള്ള ഒരു മാന്‍ തന്റെ കുടിലിനരികെ വിളയാടുന്നത് കണ്ട് സീതക്ക് അതിന്റെ സ്വര്‍ണ്ണവര്‍ണ്ണമുള്ള തോല് സ്വന്തമാക്കാന്‍ കലശലായ ആഗ്രഹം തോന്നി. അത് തന്റെ കാന്തനായ രാമനോട് ആവശ്യപ്പെടുകയും ചെയ്തു. അനുജനായ ലക്ഷ്മണനെ സീതയ്ക്ക് കാവലിരുത്തി രാമന് മാനിനെ പിടിക്കാന്‍ പുറപ്പെട്ടു. എന്നാല്‍ മായാവിയായ മാരീചന് ‘കണ്ടു കണ്ടില്ല’ എന്ന മട്ടില്‍ അങ്ങുമിങ്ങും ഓടി രാമന് പിടി കൊടുക്കാതെ വനത്തിനുള്ളിലേയ്ക്ക് കയറിക്കയറിപ്പോയി.
തനിക്ക് മൃഗത്തെ കിട്ടും എന്നുറപ്പായപ്പോള്‍ രാമന് ഒരമ്പെയ്ത് അതിനെ വീഴ്ത്തി. അമ്പ് തറഞ്ഞപാടേ മാരീചന് രാമന്റെ ശബ്ദത്തില്‍ ‘ഹാ ഹാ ലക്ഷ്മണാ ഞാന്‍ മരിച്ചേ’ എന്ന് നിലവിളിച്ചു. ആ ശബ്ദം കേട്ട മൈഥിലി ലക്ഷ്മണനോട് രാമനെ ചെന്ന് സഹായിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ കര്‍ത്തവ്യം സീതയെ സംരക്ഷിക്കുകയാണെന്നും ആശ്രമം വിട്ടു പോകാന്‍ സാദ്ധ്യമല്ല എന്നും ലക്ഷ്മണന് ഉറപ്പിച്ചു പറഞ്ഞു. മാത്രമല്ല രാമനെ ഹനിക്കാന്‍ ആര്‍ക്കും കഴിയില്ല.
ഈ ശബ്ദം മായാവികളുടെ വേലയാണ്, എന്നെല്ലാം ലക്ഷ്മണന് പറഞ്ഞു നോക്കി. എന്നാല്‍ ആസമയം സ്വതവേ ക്രൂരസ്വഭാവമില്ലാത്ത സീത അതിക്രൂരമായി ലക്ഷ്മണനെ ഭര്‍സിച്ചു. തന്നില്‍ അനുരാഗമുള്ളത് കൊണ്ടാണ് ‘ഭരതന്റെ പ്രേരണയാല്‍ നീ ഞങ്ങളുടെ കൂടെ വന്നത്’ എന്നും മറ്റുമുള്ള നീച വാക്കുകള്‍ സീതയില്‍ നിന്നുമുണ്ടായി.
‘രാമന് മരിച്ചാല്‍ നിന്നെ ഞാന്‍ വരിക്കും എന്ന വ്യാമോഹമോന്നും വേണ്ട. അങ്ങനെയുള്ള സൈ്വരിണിയല്ല ഞാന്‍. രാമനില്ലാതെ ഒരുനിമിഷം ഞാന്‍ ജീവിക്കുകയില്ല.’ സീതയുടെ ദുര്‍വചനം കേട്ട് ഖിന്നനായ ലക്ഷ്മണന് പറഞ്ഞു: നിന്നില്‍ നിന്നും ഇത്തരം വാക്കുകള്‍ ഉണ്ടാവാന്‍ കാരണമെന്താണ്? എന്തോ ആപത്ത്വരാന് പോകുന്നു എന്നെനിക്ക്തോന്നുന്നു.’ ലക്ഷ്മണന് ജ്യേഷ്ഠനെത്തേടി കാട്ടിലേയ്ക്ക് പോയി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: