ആലപ്പുഴ: അന്യ സംസ്ഥാന തൊഴിലാളികള്‍ പ്രതികളായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചിട്ടും സര്‍ക്കാര്‍ നടപടികള്‍ കാര്യക്ഷമമാകുന്നില്ല. പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ ക്രൂരമായി കൊല്ലപ്പെട്ട കേസില്‍ പ്രതി അന്യസംസ്ഥാനക്കാരനാണെന്നു വ്യക്തമായതോടെ ജില്ലയില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ വിവരം ശേഖരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജില്ലയില്‍ വ്യാപകമായി അന്യസംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്നു.
നിര്‍മാണമേഖല, ഹോട്ടല്‍ വ്യവസായം, വാണിജ്യസമുച്ചയങ്ങള്‍, തട്ടുകടകള്‍ എന്നിവിടങ്ങിലൊക്കെ അന്യസംസ്ഥാനക്കാര്‍ സജീവമാണ്. സ്വന്തമായി കച്ചവടം നടത്തി സജീവമായി നില്‍ക്കുന്നവരും ഉണ്ട്. ഇവര്‍ ഏതു ദേശക്കാരാണന്നോ അവരുടെ യഥാര്‍ഥ പേരും മേല്‍വിലാസവും എന്തെന്നോ ആര്‍ക്കും അറിയാത്ത അവസ്ഥ. തൊഴില്‍ സ്ഥാപനഉടമകള്‍ക്കും നിര്‍മാണരംഗത്തെ കരാറുകാര്‍ക്കും ഇക്കാര്യത്തില്‍ വ്യക്തതയില്ലാത്തതു പലപ്പോഴും പ്രശ്നമാകുന്നു. ബംഗാള്‍, ബിഹാര്‍, ഒഡീഷ, അസം, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും ബംഗഌദേശ്, നേപ്പാള്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്.
സ്വന്തം സ്ഥാപനങ്ങളില്‍ ഇവരെ ജോലിക്കുനിര്‍ത്തുന്ന ഉടമകള്‍ വിശദാംശങ്ങള്‍ അന്വേഷിക്കാറില്ല. മലയാളികളേക്കാള്‍ കുറഞ്ഞകൂലിക്ക് പണിചെയ്യാന്‍ ആളെ കിട്ടുന്നു എന്ന ആശ്വാസത്തിലാണ് പല ഉടമകളും കരാറുകാരും. വിവിധയിടങ്ങളില്‍ ജോലിക്കെത്തുന്ന ഇക്കൂട്ടരുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനു ഭാഷ തന്നെയാണ് മുഖ്യതടസം.
ഈ പഴുതുപയോഗിച്ച് ചിലരൊക്കെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതും പതിവാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിക്കുന്നതില്‍ തൊഴില്‍വകുപ്പ് അധികൃതരും പൊലീസും വേണ്ടത്ര ജാഗ്രത കാട്ടാത്തതും പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈ പത്തിന് തകഴി കേളമംഗലം കള്ളുഷാപ്പിലെ പാചകക്കാരന് മുട്ടാര്‍ മിത്രക്കരി വലിയപറമ്പില്‍ രാമചന്ദ്രനെ (അംബി–64) ആസാം സ്വദേശി ആകാശ് തായ് (23) കൊന്ന സാഹചര്യത്തില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുമെന്ന് മുന്‍ ജില്ലാ പോലീസ് ചീഫ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: