ആലപ്പുഴ: നിയമം ലംഘിച്ച് ഓട്ടോറിക്ഷകളിലും സ്കൂള്‍ വാഹനങ്ങളിലും കുട്ടികളെ കുത്തിനിറച്ചുകൊണ്ടുപോകുന്നു. അധികൃതര്‍ കണ്ടതായി നടിക്കുന്നില്ല. അദ്ധ്യയന വര്‍ഷം ആരംഭിച്ചതോടെ സ്കൂള്‍ വാഹനങ്ങളെ സംബന്ധിച്ച് മോട്ടോര്‍ വാഹനവകുപ്പ് ഒട്ടേറെ നിര്‍ദേശങ്ങള്‍ സ്കൂള്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നു.
എന്നാല്‍ ഇതെല്ലാം കാറ്റില്‍പ്പറത്തിയാണ് സ്കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ കൊണ്ടുപോകുന്നത്. സ്കൂള്‍ വാഹനങ്ങളിലല്ലാതെ ഓട്ടോറിക്ഷകളില്‍ കുട്ടികളെ കൊണ്ടുപോകുന്നത് കര്‍ശനമായും നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഏതാണ്ട് എല്ലാ സ്കൂളുകളിലേയ്ക്കും കുട്ടികളെ കൊണ്ടുപോകുന്നത് ഓട്ടോറിക്ഷകളിലാണ്.
പെര്‍മിറ്റ് അനുസരിച്ചുള്ള എണ്ണം മാത്രമാണ് ഓട്ടോറിക്ഷകളില്‍ യാത്രക്കാര്‍ക്കായി അനുവദിച്ചിരിക്കുന്നത്. എന്നാല്‍ പത്തിലേറെ വരെ കുട്ടികളെ വരെയാണ് ഓരോ ഓട്ടോറിക്ഷയിലും കൊണ്ടുപോകുന്നത്.
എണ്ണത്തിലധികം കുട്ടികളേയും കയറ്റി അമിത വേഗത്തിലാണ് ഓട്ടോറിക്ഷകള്‍ പായുന്നത്. ഇത് വലിയ ദുരന്തത്തിന് വഴിയൊരുക്കും. പല സ്കൂള്‍ വാഹനങ്ങളിലും എണ്ണത്തിലുമധികം കുട്ടികളെയാണ് കൊണ്ടുപോകുന്നത്. കുട്ടികളെ നിര്‍ത്തി കൊണ്ടുപോകരുതെന്ന് മോട്ടോര്‍വാഹനവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും സ്കൂള്‍ വാഹനങ്ങള്‍ കുറവായ സ്കൂളുകളില്‍ കുട്ടികളെ നിര്‍ത്തിക്കൊണ്ടാണ് പോകുന്നത്.
നിയമം ലംഘിച്ച് കുട്ടികളെ കൊണ്ടുപോകുന്നത് തടയാന്‍ മോട്ടോര്‍ വാഹന വകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: