കൊച്ചി: ജിഷയുടെ കൊലപാതകത്തില്‍ പോലീസിനെ പ്രതിരോധത്തിലാക്കി മാതാപിതാക്കളുടെ നിലപാടും. പോലീസിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ജിഷയുടെ പിതാവ് പാപ്പുവും അമ്മ രാജേശ്വരിയും പരസ്യമായി രംഗത്തെത്തിയിരുന്നു. പ്രതിയുമായി ബന്ധപ്പെട്ട പോലീസ് തിരക്കഥ പൊളിയുകയും സംശയം ശക്തിപ്പെടുകയും ചെയ്യുമ്പോഴാണ് മാതാപിതാക്കളും എതിര്‍പ്പുയര്‍ത്തുന്നത്.
ആസാം സ്വദേശി അമീര്‍ ഉള് ഇസ്ലാമിനെ അറസ്റ്റ് ചെയ്ത ഉടന്‍ തന്നെ കൊല്ലിച്ചവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നാരോപിച്ച് പാപ്പു രംഗത്ത് വന്നിരുന്നു. പത്രസമ്മേളനത്തിലൂടെയാണ് പാപ്പു നിലപാട് വ്യക്തമാക്കിയത്. ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവിന്റെ മകനാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പാപ്പുവിന്റെ വിശ്വാസം. ഒരു സാധാരണ ഇതരസംസ്ഥാന തൊഴിലാളിക്ക് തെളിവുകള്‍ ഇല്ലാതാക്കാന്‍ പോലീസില്‍ സ്വാധീനം ചെലുത്താനാകില്ല. അന്വേഷണം സിബിഐക്ക് കൈമാറാന്‍ കോടതിയെ സമീപിക്കുമെന്നും പാപ്പു വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിയെ പിടികൂടിയത് തുടക്കത്തില്‍ സ്വാഗതം ചെയ്ത രാജേശ്വരി എന്നാല്‍ കഴിഞ്ഞ ദിവസം പോലീസ് വാദം തള്ളി രംഗത്ത് വരികയായിരുന്നു. പ്രതിയെ തൂക്കിക്കൊല്ലണമെന്നായിരുന്നു രാജേശ്വരിയുടെ ആദ്യ പ്രതികരണം. അമീര്‍ ഉള് ഇസ്ലാമിനെ കുളിക്കടവില്‍ വെച്ച് രാജേശ്വരി മര്‍ദ്ദിച്ചെന്നും ജിഷയോട് ഇയാള്‍ക്ക് അടുപ്പമുണ്ടായിരുന്നുവെന്നും പ്രതിയെ ചോദ്യം ചെയ്യാന്‍ പോലീസിനെ സഹായിച്ച ദ്വിഭാഷി പറഞ്ഞിരുന്നു.
എന്നാല്‍ ഇത് തെറ്റാണെന്ന് രാജേശ്വരി പറയുന്നു. അമീര്‍ ഉള് ഇസ്ലാമിന് പിന്നില്‍ മറ്റാരോ ഉണ്ടെന്നും തങ്ങളെ ഉപദ്രവിക്കാന്‍ ആരെങ്കിലും പറഞ്ഞുവിട്ടതാണോയെന്ന് അന്വേഷിക്കണമെന്നും രാജേശ്വരി ആവശ്യപ്പെടുന്നു. വര്‍ഷങ്ങളായി പാപ്പുവും രാജേശ്വരിയും അകന്ന് കഴിയുകയാണ്. കെപിസിസി 15 ലക്ഷം രാജേശ്വരിക്ക് നല്‍കിയിരുന്നു. ഇത് ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവിനെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും രാജേശ്വരി ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും പാപ്പു പറഞ്ഞിരുന്നു.
അമീര്‍ ഉള് ഇസ്ലാമിനെ കൊലപാതകത്തിന് മറ്റാരോ നിയോഗിച്ചുവെന്നാണ് മാതാപിതാക്കളുടെ സംശയം. പോലീസ് ഓരോ ദിവസവും പുതിയ കഥകളുമായി രംഗത്തെത്തുന്നതും ഇവരുടെ സംശയം ബലപ്പെടുത്തുന്നു. എല്ലാവരെയും തൃപ്തിപ്പെടുത്തി അന്വേഷണം നടത്താനാകില്ലെന്നാണ് ഇതിനോട് സംസ്ഥാന പോലീസ് മേധാവി ബെഹ്റ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: