‘സോവിയറ്റ് യൂണിയന് എന്റെ ആത്മാവിലേക്ക് കാര്‍ക്കിച്ച് തുപ്പുകയായിരുന്നു’ എന്ന് വിഖ്യാതനായ സംവിധായകന് ആന്ദ്രെ താര്ക്കോവ്സ്കിയെക്കൊണ്ട് പറയിപ്പിച്ചത് സ്റ്റാലിനിസത്തിന്റെ തേര്‍വാഴ്ചയില്‍ ആവിഷ്കാര സ്വാതന്ത്ര്യം ഞെരിഞ്ഞമര്ന്നപ്പോഴായിരുന്നു. അനന്തതയുടെ പ്രശ്നങ്ങളെക്കുറിച്ച് അജ്ഞനായിരുന്ന കാറല്‍മാര്‍ക്സിന്റെ വിവേകംപോലും മാര്‍ക്സിസ്റ്റുകള്‍ക്ക് ഇല്ലാതെപോയതിന്റെ ദുരന്തഫലം ഏറ്റവും തീക്ഷ്ണമായി അനുഭവിക്കേണ്ടിവന്നത് ഇരുപതാം നൂറ്റാണ്ടിന്റെ കലയായ സിനിമയ്ക്കാണ്.
‘സാക്രിഫൈസ്’ സംവിധാനം ചെയ്ത താര്‍ക്കോവ്സ്കി മുതല്‍ ‘ഒരു ആരാച്ചാരുടെ ജീവിതത്തില്‍നിന്നുള്ള ഒരു ദിവസം’ എടുത്ത ജോഷി ജോസഫ് വരെ ഇതിന്റെ ഇരകളാണ്.
റഷ്യയുടെ പൈതൃകത്തിലേക്കും ആത്മാവിലേക്കും തിരിഞ്ഞുനോക്കിയതാണ് ജോസഫ് സ്റ്റാലിന്റെ കാലത്തെ ഇടതുപക്ഷത്തിന് താര്‍ക്കോവ്സ്കിയെ അനഭിമതനാക്കിയത്. സ്റ്റാലിനാധിപത്യകാലത്ത് വേരുറപ്പിച്ച കേരളത്തിലെയും ഭാരതത്തിലെയും കമ്മ്യൂണിസ്റ്റുകള്‍ക്ക് ആത്മീയവിരോധം പൈതൃകമായി ലഭിക്കുകയുണ്ടായി.
അക്ഷരമില്ലാത്തവന്റെ പോലും അവകാശമായ സിനിമയുടെ മേഖലയിലും പ്രത്യക്ഷമായും പരോക്ഷമായും ഈ അസഹിഷ്ണുത അവര്‍ പ്രകടിപ്പിച്ചുപോന്നിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്റെയും ജയരാജിന്റെയും പ്രിയദര്‍ശന്റെയുമൊക്കെ സിനിമകളോട് ഇടതുപക്ഷം നടത്തിയ ‘കുരിശുയുദ്ധ’ങ്ങളും ‘ജിഹാദു’കളും ഇനിയും മറക്കാറായിട്ടില്ല. ഈ പശ്ചാത്തലത്തില്‍ വേണം 2010-ലെ ‘ഇന്ത്യന്‍ പനോരമ’ തെരഞ്ഞെടുത്ത ‘കാല്‍ച്ചിലമ്പ്’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് എം.സുകുമാര്‍ജി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയായ ‘കണ്ടെത്തലി’നോട് ഇടതുപക്ഷ കോണുകളില്‍നിന്ന് ഉയരുന്ന എതിര്‍പ്പുകളെ കാണേണ്ടത്.
സിനിമയെന്നാല്‍ മൂലധന താല്‍പ്പര്യങ്ങളുടെയും ദൃശ്യവിസ്മയങ്ങളുടെയും സൂപ്പര്സ്റ്റാറുകളുടെയുമൊക്കെ വിഹാരരംഗമല്ലെന്ന് വിശ്വസിക്കുന്ന സുകുമാര്‍ജി വര്‍ത്തമാനകാലത്തെ സങ്കീര്‍ണമായ ഒരു പ്രശ്നത്തെയാണ് ‘കണ്ടെത്തലി’ലൂടെ ആവിഷ്കരിക്കുന്നത്. കേരളീയ സമൂഹം നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും ഭൗതികമായ പരിഹാരം ഇല്ലെന്നതാണ് സത്യം. എന്നിട്ടും ബദല്‍മാര്‍ഗങ്ങള്‍ ആരായുന്നതിലെ വിമുഖതയ്ക്ക് കാരണം നമ്മുടെ സമൂഹത്തെ വിട്ടൊഴിയാത്ത ഇടതുപക്ഷാശയങ്ങളുടെ പ്രേതബാധയാണ്. അഭ്രപാളിയിലെ ആത്മാന്വേഷണത്തിലൂടെ ഈ വൈമുഖ്യത്തെ ധീരമായി വെല്ലുവിളിക്കുകയാണ് ‘കണ്ടെത്തല്‍’ എന്ന സിനിമ.
ആഗോളതലത്തില്‍ 30 സെക്കന്റില്‍ ഒരു കുട്ടിയെ വീതം കാണാതാവുന്നു എന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. രക്ഷിതാക്കളുടെ മനസ്സില്‍ തീകോരിയിടുന്ന ഈ തിരോധാനങ്ങള്‍ ദിവസേനയെന്നോണം കേരളത്തിലും സംഭവിക്കുന്നു. കൂട്ടുകുടുംബങ്ങളിലെ വര്‍ധിച്ച അംഗസംഖ്യയും ദാരിദ്ര്യവുമൊക്കെയാണ് പണ്ടുകാലങ്ങളില്‍ ഇത്തരം ഒളിച്ചോട്ടങ്ങള്‍ക്ക് ആണ്‍കുട്ടികളെ പ്രേരിപ്പിച്ചതെങ്കില്‍ ഇന്ന് സമ്പന്നതയുടെ മടിത്തട്ടില്‍നിന്നാണ് ഏക മകന് അണുകുടുംബത്തിലെ വിദ്യാസമ്പന്നരായ മാതാപിതാക്കളെ ഉപേക്ഷിച്ചുപോകുന്നത്. ഇവിടെ പ്രശ്നം ഭൗതികമല്ലെന്ന് പ്രത്യക്ഷത്തില്‍ തന്നെ വ്യക്തമാവുന്നു.
അപ്പോള്‍ പരിഹാരവും ഭൗതികതലത്തില്‍ ഒതുക്കാനാവില്ലെന്ന കണ്ടെത്തല്‍ തന്നെയാണ് ‘കണ്ടെത്തല്‍’ നടത്തുന്നത്.
കുടുംബജീവിതത്തില്‍ വലിയൊരു പ്രതിസന്ധിയുണ്ടാകുമ്പോള്‍ അതിനുമുന്നില്‍ തളരാതെ, തകരാതെ ഒരാള്‍ക്ക് എങ്ങനെ ആ പ്രതിസന്ധിയെ മുറിച്ചുകടക്കാനാവുമെന്ന ലക്ഷ്യമാണ് ‘കണ്ടെത്തല്‍’ എന്ന സിനിമ മുന്നിര്ത്തുന്നത്. പൗരാണികമായ ഉപനിഷദ് ജ്ഞാനവും യോഗ-ധ്യാന മാര്‍ഗങ്ങളും ഉള്ളടങ്ങുന്ന ആത്മീയതയാണ് അതീജിവനത്തിനുള്ള ഏകമാര്‍ഗമെന്ന് ഈ സിനിമ സങ്കോചമേതുമില്ലാതെ സാക്ഷ്യപ്പെടുത്തുന്നു. കഥാപാത്രങ്ങളിലൂടെ, സംഭവപരമ്പരയിലൂടെ വ്യക്തിയും സമൂഹവും അകപ്പെടുന്ന പ്രതിസന്ധികളുടെ പരിഹാരങ്ങള്‍ക്ക്
ആത്മീയമായ ഒരു തലം വികസിപ്പിച്ചെടുക്കുകയാണ് ഈ സിനിമ ചെയ്യുന്നത്.
അസ്തിത്വത്തിന്റെ ആത്യന്തികതലത്തെക്കുറിച്ച് ഉറച്ചബോധ്യമുള്ളയാളാണ് ഈ ചിത്രത്തിന്റെ സംവിധായകന്. അതുകൊണ്ടുതന്നെ തന്റെ സിനിമയുടെ നേര്‍ക്ക് ഉയരുന്ന വിമര്‍ശനങ്ങള്‍ക്കുനേരെ മുഖം തിരിക്കുന്നില്ല. ആത്മീയതയെ പ്രതിനിധീകരിച്ച് ‘പൂര്വികന്’ എന്നൊരു അമാനുഷിക കഥാപാത്രം ഈ സിനിമയുടെ സവിശേഷതയാണ്. സിനിമയെ കാവിവല്‍ക്കരിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണ് ഈ കഥാപാത്രത്തിന്റെ സൃഷ്ടിയെന്ന വിമര്‍ശനം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നതിന് മുന്‍പുതന്നെ ഉയര്‍ന്നുകഴിഞ്ഞു.
”ഇങ്ങനെയൊരു കഥാപാത്രം സിനിമയെ സംബന്ധിച്ച് മാത്രമല്ല, ഏതൊരാളുടെ ജീവിതത്തിലും യാഥാര്‍ത്ഥ്യമല്ലേ? ഞാനും നിങ്ങളുമൊക്കെ കോശനിര്‍മിതമായ ശരീരിയാണെങ്കില് നമുക്കെങ്ങനെയാണ് പൂര്വികാനുമാനങ്ങളെ തള്ളിക്കളയാനാവുക? തങ്ങളിലേക്ക് തിരിഞ്ഞുനോക്കുന്ന ശീലമുള്ള ഏതൊരാളുടേതുമാണ് ഈ പൂര്വികാനുഭവം. അതുകൊണ്ടാണ് ‘പൂര്വികന്’ ഈ സിനിമയുടെ കേന്ദ്രകഥാപാത്രമായത്” എന്നാണ് ‘കണ്ടെത്തലി’ന്റെ സംവിധായകന് പറയാനുള്ളത്.
‘പൂര്വികന്’ എന്ന കഥാപാത്രത്തെ മുന്‍നിര്‍ത്തി ‘കണ്ടെത്തല്‍’ എന്ന സിനിമ കാവിവല്ക്കരണമാണെന്ന വിമര്‍ശനത്തിനു പിന്നില്‍ സങ്കുചിതമായ ഒരു രാഷ്ട്രീയവും മറഞ്ഞിരിക്കുന്നുണ്ട്. കേരളത്തിന്റെ മണ്ണില്‍ ആത്മീയതയുടെ വിത്തുപാകിയ ഒരു സന്യാസിവര്യനാണ് ഈ പൂര്‍വികന്റെ ആദിരൂപം എന്ന് വിമര്‍ശകരില്‍ ചിലര്‍ തിരിച്ചറിഞ്ഞിരിക്കുന്നു.
ഐക്യകേരളം ഇന്ന് എത്തിനില്‍ക്കുന്ന ദുരവസ്ഥയ്ക്ക് കാരണം ആത്മീയതയും ഭൗതികതയും വെള്ളം കടക്കാത്ത അറകളായി കാണാതിരുന്ന, ഹിന്ദുത്വം ഉള്ളടങ്ങിയ ഭാരതീയ നവോത്ഥാന പൈതൃകത്തെ സ്ഥാപിതശക്തികള്‍ ബോധപൂര്‍വം അട്ടിമറിച്ചതാണ്. ഇതില്‍നിന്ന് മഹത്തായ ഒരു മടക്കയാത്രയ്ക്ക് കേരളീയ മനസ്സിനെ പ്രേരിപ്പിക്കാനുള്ള സര്‍ഗാത്മകശേഷി ‘കണ്ടെത്തല്‍’ എന്ന സിനിമയ്ക്കുണ്ട്. അതിന്റെ നിറം കാവിയാവുക സ്വാഭാവികം. ഭരണാധികാരത്തിന്റെ പിന്‍ബലത്തില്‍ കാലഹരണപ്പെട്ട തത്വശാസ്ത്രങ്ങളില്‍ അഭിരമിച്ച് സമൂഹത്തെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ സിനിമ നല്‍കുന്നത് വിപല്‍ സന്ദേശം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: