ന്യൂദല്‍ഹി: നീണ്ടകരയില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇറ്റാലിയന്‍ അംബാസഡറെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു. രാജ്യാന്തര കീഴ്വഴക്കങ്ങളുടെ ലംഘനമാണ് ഇറ്റലിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ഇന്ത്യ അറിയിച്ചു.
അതേസമയം ഇറ്റാലിയന്‍ കപ്പല്‍ അന്താരാഷ്ട്ര ചട്ടം ലംഘിച്ചിട്ടില്ലെന്ന് ഇറ്റാലിയന്‍ അംബാസഡര്‍ ഗിയാസമോ സാന്‍ഫെലിസ് പറഞ്ഞു. ഏത് അന്വേഷണത്തോടും സഹകരിക്കാന്‍ തയാറാണെന്നും ഇറ്റാലിയന്‍ അംബാസഡര്‍ അറിയിച്ചു. കപ്പലിലെ കപ്പിത്താനോട് ഇന്ത്യന്‍ ഏജന്‍സികളുടെ അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറാകണമെന്നും അംബാസഡര്‍ ഗിയാസമോ സാന്ഫെലിസിനോട് വിദേശകാര്യ സെക്രട്ടറി (വെസ്റ്റ്) എം.ഗണപതി നിര്‍ദ്ദേശിച്ചു.
കടല്ക്കൊള്ളക്കാര്ക്കു നേരെയാണ് വെടിയുതിര്‍ത്തതെന്നും നിരവധി തവണ ഫ്ലാഷ് ലൈറ്റുകള്‍ അടിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും ബോട്ടിലുള്ളവര്‍ പിന്മാറാഞ്ഞതിനാലാണ് വെടിവച്ചതെന്നും എംബസി അധികൃതര്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
കപ്പലിലുണ്ടായിരുന്ന ഇറ്റാലിയന്‍ നാവിക സേന ഉദ്യോഗസ്ഥരാണ് വെടിവച്ചത്. ബൈനോക്കുലറിലൂടെ നോക്കിയപ്പോള്‍ ബോട്ടിലുണ്ടായിരുന്നവരുടെ കൈവശം ആയുധങ്ങള്‍ കണ്ടതിനാലാണ് വെടിവച്ചതെന്ന് ഇറ്റാലിയന്‍ എംബസി വിശദമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: