കറുകച്ചാല്‍: ചങ്ങനാശ്ശേരി വാഴൂര്‍ റോഡ്, കോട്ടയം കോഴഞ്ചേരി റോഡ് എന്നിവകള്‍ ഉന്നത നിലവാരത്തിലെത്തിയതോടെ വാഹനങ്ങളുടെ മരണപ്പാച്ചില്‍ കൂടുതല്‍ അപകടം വരുത്തുന്നു. ഇരുചക്ര വാഹനങ്ങളാണ് കൂടുതല്‍ അപകടത്തില്‍പെടുന്നത്. തിരക്കേറിയ റോഡില്‍ ഒരു നിയന്ത്രണവുമില്ലാതെയാണ് ബൈക്കുകള്‍ പായുന്നത്.
ബൈക്കുകളില്‍ രണ്ടും മൂന്നും പേര് പോകുന്നത് നിത്യകാഴ്ചയാണ്. ഇതില്‍ പലരും മദ്യപിച്ചാണ് വാഹനം ഓടിക്കുന്നത്. ഈ അടുത്ത നാളില്‍ നിരവധി അപകടങ്ങളാണ് വാഴൂര്‍ റോഡിലും, കോഴഞ്ചേരി റോഡിലും നടന്നത്. മരിച്ചത് ഏറെയും യുവാക്കളാണ്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് കൂത്രപ്പള്ളിയില്‍ മലകുന്നത്തുള്ള എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ഏക മകന് ബൈക്ക് മതിലില്‍ ഇടിച്ച് മരിച്ചു. കൂടെയുണ്ടായിരുന്ന വേറൊരു വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. മാമ്മൂട്ടിലും, ദൈവം പടിയിലും, മാന്തുരുത്തിയിലും എല്ലാം മരണപ്പെട്ടത് യുവാക്കളാണ്. ഇരുചക്ര വാഹനത്തെ പോലെ മറ്റു വാഹനങ്ങളും അമിതവേഗതയിലാണ് കടന്നുപോകുന്നത്. ടിപ്പറുകളും ഈ മേഖലകളില്‍ നിരവധി അപകടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ടിപ്പറിടിച്ചുള്ള അപകട മരണങ്ങള് ഏറെയാണ്. ബസുകള്‍ ഇവിടെ മത്സരഓട്ടമാണ്. മത്സര ഓട്ടത്തിലും നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
കോട്ടയം-കോഴഞ്ചേരി റൂട്ടില്‍ കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും തമ്മിലാണ് മത്സരം. കോട്ടയം-കോഴഞ്ചേരി റൂട്ടില്‍ കെഎസ്ആര്‍ടിസി വന്നതോടെ മത്സര ഓട്ടത്തിനു കുറവില്ല. ഇവിടെയും നിരവധി അപകടങ്ങളും മരണങ്ങളുമുണ്ടായിട്ടുണ്ട്. റോഡുകള്‍ ഉന്നത നിലവാരത്തിലെത്തിയപ്പോള്‍ അമിത വേഗത നിയന്ത്രിക്കുന്നതിന് ഒരു നടപടിയും ഉണ്ടായിട്ടില്ല. അമിത വേഗത നിയന്ത്രിക്കാന്‍ ഉടന്‍ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: