പത്തനംതിട്ട: വിദേശത്ത് ജോലിക്കുപോയ വീട്ടമ്മയെ കാണാനില്ലെന്ന് പരാതി. കൊടുമണ്‍ ഐക്കാട് മഠത്തിനാല്‍ മേലേതില്‍ നാരായണന്റെ ഭാര്യ പി.മണി(40) യെയാണ് കാണാതായത്. കഴിഞ്ഞവര്‍ഷം ജൂണ്‍ 18 നാണ് മണി കുവൈറ്റിലേക്ക് ആയയുടെ ജോലിയ്ക്കായി പോയതെന്ന് മക്കള്‍ നന്ദകുമാര്‍, നന്ദുജ എന്നിവര്‍ പറയുന്നു.
പത്തനാപുരം സ്വദേശിയായ ബാലന്‍പിള്ള എന്ന ഏജന്റാണ് 25000 രൂപാ മാസശമ്പളം വാഗ്ദാനം ചെയ്ത് സമീപിച്ചതത്രേ. ഇയാളുടെ ശുപാര്‍ശപ്രകാരം കോഴിക്കോട് സ്വദേശി ഷംസുദിനാണ് മണിയെ വിദേശത്തേക്ക് അയച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുമാണ് കുവൈറ്റിലേക്ക് മണി വിമാനം കയറിയത്. ആദ്യമൂന്നുമാസം നാട്ടിലേക്ക് വിളിക്കുകയും പണം അയയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പിന്നീട് വിവരമൊന്നും ലഭിക്കാതായ സാഹചര്യത്തില്‍ പ്രവാസി മലയാളി ഫെഡറേഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മഞ്ജുവിനോദിനെ ഈ കൂടുംബം സമീപിക്കുകയായിരുന്നു. രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യന് വഴി കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും ഇങ്ങനെയൊരാള്‍ കുവൈറ്റിലില്ലെന്നായിരുന്നു ലഭിച്ച മറുപടി.
കരിപ്പൂരില്‍ നിന്നു കുവൈറ്റിലേക്ക് വിമാനം കയറിയതും എംബസിയില്‍ ഇവരെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലാത്തതും മനുഷ്യക്കടത്താകാനുള്ള സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നു. കുവൈറ്റിലെത്തിയ ശേഷം സ്പോണ്‍സറായ അറബിയുടെ നമ്പരില്‍ നിന്നും മണി മക്കളെ വിളിച്ചിരുന്നു. തിരികെ വിളിച്ചപ്പോള്‍ ഒരു തവണ ഫോണ്‍ എടുക്കുകയും ചെയ്തു. പിന്നീട് ആരും അറ്റന്റ് ചെയ്തില്ല.
രണ്ടുമാസം മുമ്പ് ഒരുതവണ മണി ഫോണില്‍ വിളിക്കുകയും തന്റെ ജീവന് അപകടത്തിലാണെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും ഇവര്‍ പറഞ്ഞതായും മക്കള്‍ പറയുന്നു. മണിയെ കുവൈറ്റിലേക്ക് കൊണ്ടുപോയ ബാലന്പിള്ളയുടേയും ഷംസുദീന്റേയും ഫോണില്‍ വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല. വീട് വയ്ക്കുന്നതിന് ബാങ്കില്‍ നിന്നും എടുത്ത വായ്പ തിരിച്ചടയ്ക്കുന്നതിനാണ് പണം കൊടുത്ത് ബാലന്‍പിള്ള വഴി വിസ തരപ്പെടുത്തിയതെന്നും കുട്ടികള്‍ പറയുന്നു.
കൂലിപ്പണി ചെയ്ത് വീട്ടു ചെലവുകള്‍ നടത്തുകയും സഹോദരിയുടെ പഠന ചിലവുകള്‍ വഹിക്കുകയും ചെയ്യുന്നത് നന്ദകുമാറാണ്. പിതാവ് നാരായണന്റെ സമ്മതത്തോടെയാണ് അമ്മ വിദേശത്തേക്ക് പോയതെങ്കിലും ആറുമാസം കഴിഞ്ഞപ്പോള്‍ പിതാവ് തങ്ങളെ ഉപേക്ഷിച്ച് പോയതായും മണിയുടെ മക്കള്‍ പറഞ്ഞു. ഇവര്‍ ഇപ്പോള്‍ മാതൃസഹോദരിയുടെ ഇലന്തൂരിലുള്ള വീട്ടിലാണ് കഴിയുന്നത്. മണിയുടെ മോചനത്തിനായി കഴിയുന്നതെല്ലാം ചെയ്യുമെന്ന് പ്രവാസി മലയാളി ഫെഡറേഷന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: