തിരുവനന്തപുരം : തലശ്ശേരിയില്‍ പട്ടികജാതി പെണ്‍കുട്ടികളെ വേട്ടയാടിയ സംഭവത്തില്‍ സിപിഎം മറുപടി പറയണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ്.
ജിഷയുടെ പേരില്‍ അധികാരത്തില്‍ വന്ന പാര്‍ട്ടി ഒരു മാസം തികയുന്നതിന് മുമ്പ് പട്ടികജാതി സഹോദരിമാരെ ദ്രോഹിച്ച് കള്ളക്കേസുണ്ടാക്കി ജയിലില്‍ അടച്ചതിന് നീതീകരണമില്ല. പാര്‍ട്ടി അധികാരത്തില്‍ വന്ന എല്ലാക്കാലത്തും പോലീസിനെ പാര്‍ട്ടിയുടെ ബി ടീമായാണ് ഉപയോഗിച്ചിട്ടുള്ളത്. ഇവിടെയും ജാമ്യമില്ലാ വകുപ്പ് ചേര്‍ക്കാന്‍ പോലീസിനെ ഉപയോഗിക്കുകയായിരുന്നു. സ്വന്തം അച്ഛനെ ജാതിപ്പേര് വിളിക്കകയും കുടുംബത്തെ ആക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്തപ്പോഴുമുണ്ടായ സ്വാഭാവിക പ്രതികരണം മാത്രമാണുണ്ടായത്.
മഹാനായ അയ്യങ്കാളിയുടെ ചരമദിനത്തില്‍ അദ്ദേഹത്തിന്റെ പിന്മുറയില്പ്പെട്ടവര്ക്ക് ആത്മാഭിമാനം സംരക്ഷിക്കാന്‍ കൈക്കുഞ്ഞുമായി ജയിലില്‍ പോകേണ്ടിവന്നത് കേരളത്തിന് അപമാനമാണ്. ഇത്രയും സംഭവങ്ങള്‍ മുഖ്യമന്ത്രിയുടെ ജില്ലയില്‍ തന്നെ അരങ്ങേറിയിട്ടും ഞാനൊന്നും അറിഞ്ഞില്ല എന്ന് പറയുന്നത് ആഭ്യന്തരമന്ത്രി കൂടിയായ അദ്ദേഹത്തിന് ഭൂഷണമല്ല. അപമാനം താങ്ങാനാവാതെ അമിതമായി മരുന്നുകഴിച്ച് ഒരു സഹോദരി ആശുപത്രിയില്‍ കിടക്കുന്ന സാഹചര്യവും ഞെട്ടലുളവാക്കുന്നതാണ്.
സ്ത്രീപക്ഷവാദികളുടെയും ദളിത് സ്നേഹികളടെയും സാഹിത്യകാരന്മാരടെയും മറ്റ് ഇടതുപക്ഷ ബുദ്ധിജീവികളടെയും അവാര്‍ഡ് തിരിച്ചുകൊടുക്കുന്നവരുടെയും ഒന്നും പ്രതികരണങ്ങള്‍ കണ്ടില്ല.
മനഃസാക്ഷി മരവിച്ചിട്ടില്ലാത്ത ജനാധിപത്യ കേരളം ഇതില്‍ ശക്തമായി പ്രതികരിക്കണമെന്നും വനിതാ- പട്ടികജാതി- മനുഷ്യാവകാശ കമ്മീഷനുകള്‍ അടിയന്തിരമായി ഇടപെടണമെന്നും കെ.പി. ഹരിദാസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ സാമൂഹ്യ നീതി കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുമെന്നും കെ.പി. ഹരിദാസ് അറിയിച്ചു.
സിപിഎമ്മിന്റെ കപട ദളിത്സ്നേഹം പുറത്തായി: കുമ്മനം
കുന്നത്തൂര്‍(കൊല്ലം): സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണ് തലശ്ശേരിയില്‍ നടന്നതെന്നും ഇത് സിപിഎമ്മിന്റെ ഭീകരത വെളിവാക്കുന്നുവെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു.
കേട്ടുകേള്‍വിപോലുമില്ലാത്ത സംഭവമാണ് ഉണ്ടായത്. പട്ടികജാതി പെണ്‍കുട്ടികളെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും അവരെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്തതുവഴി സിപിഎമ്മിന്റെ കപട ദളിത് സ്നേഹമാണ് പുറത്തുവന്നത്. പട്ടികജാതി പീഡനപ്രകാരം സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണം. ഇതിനായി വലിയ പ്രതിഷേധം ബിജെപി സംഘടിപ്പിക്കും. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി സിപിഎമ്മുകാരുടെ ദളിത് ആക്രമണങ്ങള്‍ വര്‍ദ്ധിച്ച് വരുകയാണ്. ഇതിനെതിരെ വലിയ ജനകീയ പ്രതിഷേധം ഉയരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സത്യം മറയ്ക്കുന്നു: വി.എം. സുധീരന്
തിരുവനന്തപുരം: തലശ്ശേരിയിലെ ദളിത് യുവതികളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന് സത്യം മറച്ചുവയ്ക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. ഈ യുവതികളെ ഭീകരന്മാരെ പോലെയാണ് കൈകാര്യം ചെയ്തത്.
ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസാണ്. എല്‍ഡിഎഫ് സര്‍ക്കാരിന് ഏകാധിപത്യ പ്രവണതയാണ്. മുഖ്യമന്ത്രിയാകട്ടെ നിഷേധാത്മകമായി പ്രവര്‍ത്തിക്കുകയാണെന്നും സുധീരന് കുറ്റപ്പെടുത്തി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെപിസിസി പ്രസിഡന്റ്.
ഇന്ന് എബിവിപിയുടെ പ്രതിഷേധ ദിനം
കൊല്ലം: ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണകൂട ഭീകരതയ്ക്കും പോലീസിനെ ഉപയോഗിച്ചുള്ള ദളിത് പീഡനത്തിനും എതിരെ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കാന്‍ എബിവിപി സംസ്ഥാന ഭാരവാഹി യോഗം തീരുമാനിച്ചു.
കേരളത്തില്‍ ദളിത് സ്ത്രീകള്‍ക്കും പിഞ്ചുകുട്ടികള്‍ക്കും നേരെ നടക്കുന്നത് മനുഷ്യാവകാശലംഘമാണ്. മുഖ്യമന്ത്രിയുടെ നാട്ടിലടക്കം പിഞ്ചുകുട്ടികള്‍ അക്രമിക്കപ്പെടുന്നത് പ്രതിഷേധാര്‍ഹമാണ്.
ചെര്‍പ്പുളശ്ശേരിയിലും ചെങ്ങന്നൂരിലും പോലീസിന്റെ ഒത്താശയോടുകൂടി എബിവിപി പ്രവര്‍ത്തകരെ അക്രമിച്ചതും കേരളാ യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിന് നോമിനേഷന് സമര്‍പ്പിക്കാനെത്തിയ എബിവിപി സ്ഥാനാര്‍ത്ഥികളെയും പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളിലുള്ളവരെയും തടഞ്ഞുവെച്ച് ക്രൂരമായി അക്രമിച്ചതും ജനാധിപത്യ വിരുദ്ധമാണ്. മുഖ്യമന്ത്രിയുടെ നാട്ടില്‍ നടക്കുന്ന അക്രമങ്ങള്‍ പിണറായി വിജയന്റെ മൗനാനുവാദത്തോടുകൂടിയാണ്.
ഭരണത്തിന്റെ മറവില്‍ കേരളത്തില്‍ നടക്കുന്ന ഇത്തരം അക്രമങ്ങള്‍ക്കെതിരെ ജനകീയ പ്രതിഷേധത്തിന് എബിവിപി ആഹ്വാനം ചെയ്തു. ദളിത്സ്ത്രീകളെ അക്രമിച്ചതും ഒന്നരവയസുകാരിയെ അടക്കം ജയിലടച്ചതും തികച്ചും പ്രതിഷേധാര്‍ഹമാണ്. മുഖ്യമന്ത്രി ഇത്തരം വിഷയങ്ങളില്‍ മൗനം പാലിക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകരെ വെള്ള പൂശാനാണെന്നും എബിവിപി വിലയിരുത്തി.
ഇന്നും നാളെയും എല്ലാ ജില്ലാകേന്ദ്രങ്ങളിലും മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കും.
ജൂണ്‍ 29ന് എബിവിപി വിദ്യാഭ്യാസ അവകാശ പത്രിക സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. ജൂലൈ 5ന് പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണ സിരാകേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തും. കേരളാ യൂണിവേഴ്സിറ്റിയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ വേണ്ടി കലാലയങ്ങളില്‍ ഒപ്പ് ശേഖരണം നടത്താനും യോഗം തീരുമാനിച്ചു.
ദളിത് പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമം മാനസിക പീഡനം മൂലം: വിശ്വഹിന്ദു പരിഷത്ത്
കൊച്ചി: തലശ്ശേരിയിലെ ദളിത് പെണ്‍കുട്ടികളെ പിഞ്ചുകുഞ്ഞിനൊടൊപ്പം സ്റ്റേഷനില്‍ വിളിച്ചുവരുത്തി ജയിലിലടച്ച സംഭവം അപലപനീയമാണെന്നും പോലീസിന്റെയും സിപിഎം പ്രവര്‍ത്തകരുടെയും മാനസിക പീഡനത്തിന്റെ ഫലമായാണു പെണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍.ആര്.സുധാകരന് ആരോപിച്ചു.
രാഷ്ട്രീയ പ്രതിയോഗികളെ തകര്‍ക്കാന്‍ എന്തു ഹീനശ്രമവും നടത്തുവാന്‍ സിപിഎം തയ്യാറാകുമെന്നതിന്റെ ഉദാഹരണമാണു തലശ്ശേരി സംഭവം സൂചിപ്പിക്കുന്നത്. തലശ്ശേരി സംഭവത്തെക്കുറിച്ച് തനിക്കറിയില്ലായെന്നുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം അദ്ദേഹം ആസ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല എന്ന തെളിയിക്കുന്നതാണെന്നും സിപിഎം പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കുമെതിരെ ആത്മഹത്യാപ്രേരണകുറ്റം ചുമത്തി കേസെടുക്കാന്‍ അധികൃതര്‍ തയ്യാറാകണെന്നും സുധാകരന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ഒളിച്ചുകളിക്കുന്നു : ചെന്നിത്തല
ആലപ്പുഴ: കണ്ണൂരില്‍ ദളിത് പെണ്‍കുട്ടികളെ ജയിലില്‍ അടച്ച സംഭവത്തില്‍ പോലീസിനോട് ചോദിക്കാന്‍ പറഞ്ഞ മുഖ്യമന്ത്രിയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് നടക്കുന്ന ഏതു സംഭവത്തിലും ഉത്തരം പറയേണ്ടതും നടപടി സ്വീകരിക്കേണ്ടതും ബന്ധപ്പെട്ട മന്ത്രിയാണ്.
ഏതു കാര്യത്തിലും പോലീസിനോട് ചോദിച്ചാല്‍ മതിയെങ്കില്‍ മന്ത്രിയുടെ ആവശ്യമെന്താണ്. കേരളത്തില്‍ പോലീസ് രാജാണോ നടക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഒളിച്ചുകളിക്കുകയാണ്. പിണറായി വിജയന്റെ തട്ടകമായ കണ്ണൂരില്‍ അക്രമ സംഭവങ്ങള്‍ വര്‍ദ്ധിക്കുകയാണ്.
സ്വന്തം അനുയായികളോട് അക്രമം നിര്‍ത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചാല്‍ കേരളത്തില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാന്‍ കഴിയുമെന്നും ചെന്നിത്തല മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: