പാലക്കാട്: മീനാക്ഷിപുരത്ത് വാഹനങ്ങളിലും ഗേഡോണിലുമായി അനധികൃതമായി ശേഖരിച്ച 5340 കിലോ റേഷനരി പിടിച്ചെടുത്തു. തമിഴ്നാട്ടില്‍ നിന്ന് ചുരുങ്ങിയ വിലയ്ക്ക് ശേഖരിച്ച് ചെറുവാഹനങ്ങളില്‍ കേരളത്തിലെ രഹസ്യ താവളങ്ങളില്‍ എത്തിച്ച റേഷനരിയാണ് കണ്ടെത്തിയത്.
അധികൃതരുടെ പതിവ് പരിശോധനയ്ക്കിടെ സംശയാസ്പദമായി നാല് ചാക്കുകളുമായി കടന്നുപോയ ടി.വി.എസ് മോപ്പഡിനെ പിന്തുടര്ന്നാണ് അരി കടത്തുകാരുടെ രഹസ്യസങ്കേതം കണ്ടെത്തിയത്. അരി കടത്തിയയാള്‍ ഓടി രക്ഷപ്പട്ടു.
ചെറിയ കടത്തുകാരുടെ സഹായത്തോടെ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലെത്തിക്കുന്ന അരിക്ക് പുതിയ പേര് നല്കി പായ്ക്ക് ചെയ്താണ് വിതരണം. അരിയുല്പന്നങ്ങള് ഉണ്ടാക്കുന്ന കമ്പനികളാണ് പ്രധാന ഇടപാടുകാര്‍. സംഭവത്തില്‍ മീനാക്ഷിപുരം ഇന്ദിരാനഗറിലെ സ്വകാര്യകെട്ടിടം വാടകയ്ക്കെടുത്ത് കച്ചവടം നടത്തിയിരുന്ന രാജപാണ്ടിക്കെതിരെ കേസെടുത്തു.
ജില്ലാ കളക്ടറുടെ കീഴിലുള്ള സ്പെഷല്‍ സ്ക്വാഡ് ടീം അംഗങ്ങളായ അരുണ്‍രാജ്, മുരളീദാസ്, ജോണ്‍ എന്നിവരാണ് രഹസ്യതാവളം കണ്ടെത്തിയത്. വിതരണം നടത്താനായി അരി കയറ്റിയ കെ.എല്‍ ഒമ്പത് എ 6804 എന്ന ടാറ്റ 407 മിനിലോറിയും, ടി.എന്‍ 47 എല്‍ 7942 എന്ന ടി.വി.എസ് മോപ്പഡും മീനാക്ഷിപുരം പൊലീസിന് കൈമാറി,
പിടിച്ചെടുത്ത അരിയും മറ്റ് ഉപകരണങ്ങളും കൊഴിഞ്ഞാമ്പാറയിലുള്ള സിവില്‍ സപ്ളൈസ് ഗോഡോണിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: