കോട്ടയം: കാലവര്‍ഷം ആരംഭിച്ചതോടുകൂടി സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമാകുന്നു. പകര്‍ച്ചപ്പനി ദിനംപ്രതി ശക്തിപ്രാപിക്കുമ്പോഴും അതിനെ ചെറുക്കാനാവാതെ ആരോഗ്യവകുപ്പ് നിസ്സംഗതയില്‍. ഡെങ്കിപ്പനി, വൈറല്‍പ്പനി, എലിപ്പനി, ചിക്കന്‍പോക്സ്, അതിസാരം തുടങ്ങിയ രോഗങ്ങളാണ് കൂടുതലായും പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നത്.
ജൂണ്‍ മാസം ആരംഭിച്ചത് മുതല്‍ ഇന്നലെവരെ 690 ല്‍ അധികം പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം തുടങ്ങിയ ജില്ലകളിലാണ് ഡെങ്കിപ്പനി കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 114ല്‍ അധികം പേര്‍ക്കാണ് ഇക്കാലയളവില്‍ എലിപ്പനി ബാധിച്ചത്. 152,487 അധികം പേര്‍ക്ക് ഇക്കാലയളവില്‍ പനി ബാധിച്ചുവെന്നും ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ പകര്‍ച്ചപ്പനി ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ധനയും കൊതുകുജന്യരോഗവും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞമാസം 641 പേര്‍ക്ക് സംസ്ഥാനമൊട്ടാകെ ഡെങ്കിപ്പനി ബാധിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍.
ക്രമാതീതമായ തോതില്‍ കൊതുക് പെരുകിയതാണ് ഇപ്പോള്‍ രോഗം പടരാന്‍ കാരണം. മഴക്കാലപൂര്‍വ ശുചീകരണം നിലച്ചതും കൊതുകുജന്യരോഗങ്ങള്‍ വ്യാപിക്കാന്‍ കാരണമായി. തെരഞ്ഞെടുപ്പ് തിരക്കായിരുന്നതിനാല്‍ തദ്ദേശസ്ഥാപനങ്ങളില്‍ മിക്കയിടത്തും മാലിന്യനീക്കം നിലച്ചിരുന്നു. ജൂണ്‍ 5ന് മുമ്പ് മഴക്കാലപൂര്‍വ ശുചീകരണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ പരിപാടികള്‍ ആവിഷ്കരിച്ചിട്ടും എങ്ങുംതന്നെ ഫലപ്രദമായില്ല.
മലയോര പ്രദേശങ്ങളില്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ പേര്‍ക്കാണ് പകര്‍ച്ചപ്പനിയും മറ്റു രോഗങ്ങളും പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്നത്. ദിവസവും പതിനായിരക്കണക്കിനാളുകള്‍ വിവിധ ജില്ലകളിലെ ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി എത്തുന്നു. സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമെ വിവിധ സ്വകാര്യ ആശുപത്രികളിലും പനിക്കു ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ദിനംപ്രതി ഏറി വരുകയാണ്. സ്വകാര്യ ആശുപത്രികള്‍ ഇത്തരത്തില്‍ എത്തുന്ന രോഗികള്‍ക്ക് ചെറിയ രോഗങ്ങള്‍ക്ക് പോലും വലിയ പരിശോധനകള്‍ നടത്തുവാന്‍ നിര്‍ദ്ദേശിക്കുന്നുവെന്ന പരാതികളും ഉയരുന്നു.
ഡോക്്ടര്‍മാരുടെ അപര്യാപ്തത മൂലം സര്‍ക്കാര്‍ ആശുപത്രികളിലും മറ്റും ചികിത്സ ലഭിക്കാനായി മണിക്കുറുകളോം പനിച്ചു വിറച്ചുവരുന്ന രോഗികള്‍ കാത്തിരിക്കണ്ടേ സാഹചര്യമാണു നിലവിലുള്ളത്. ഡോക്ടര്‍മാരുടെ കുറവു നികത്തുമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും പല തവണ പ്രഖ്യാപനങ്ങള്‍ വന്നെങ്കിലും ഇതെല്ലാം പ്രഖ്യാപനത്തില്‍ ഒതുങ്ങി. രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ആശുപത്രികളില്‍ പനിബാധിതര്‍ക്കായി പ്രത്യേക സംവിധാനം ഒരുക്കണമെന്ന ആവശ്യത്തോടും ആരോഗ്യവകുപ്പ് പുറംതിരിഞ്ഞിരിക്കുകയാണ്.
മഴക്കാലം ആരംഭിച്ചപ്പോള്‍ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധന മഴക്കാലം ശക്തമാകുന്നതോടെ രൂക്ഷമാകും. ആശ പ്രവര്‍ത്തകര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പ്രതിരോധ നടപടികള്‍ നടക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: