നെടുമങ്ങാട്: ഐക്യരാഷ്ട്ര സംഘടനയിലെ എല്ലാ രാജ്യങ്ങളും ഭാരതസര്‍ക്കാരും സ്കൂളുകളില്‍ യോഗയും മെഡിറ്റേഷനും അദ്ധ്യയനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടും സംസ്ഥാനസര്‍ക്കാര്‍ അലംഭാവം കാട്ടുന്നതായി ആക്ഷേപം. നിലവില്‍ കേന്ദ്രീയവിദ്യാലയങ്ങളില്‍ മാത്രമെ യോഗ അഭ്യസിപ്പിക്കുന്നുള്ളൂ. സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും ഇതിനായി ഒരു ഫണ്ടും മാറ്റിവച്ചിട്ടില്ല.
യോഗ പരിശീലിക്കുന്നതുവഴി ജീവിത ശൈലീരോഗങ്ങള്‍ നിയന്ത്രണവിധേയമാക്കുവാനും പൊണ്ണത്തടി കുറയ്ക്കാനും കഴിയും. പഠിതാക്കളുടെ ഓര്‍മശക്തിയും ഏകാഗ്രതയും വര്‍ധിപ്പിച്ച് മനസിനെ നിയന്ത്രണത്തിലെത്തിക്കാനും യോഗകൊണ്ട് സാധ്യമാകുന്നു. ഒരു മതത്തിന്റെ ഭാഗമായിമാത്രം യോഗയെ ചിത്രീകരിച്ച് തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുകയാണ് ചിലര്‍. മന്ത്രങ്ങളും ശ്ലോകങ്ങളും ചൊല്ലി യോഗചെയ്യുമ്പോഴാണ് അത്തരം ചിന്തകള്‍ക്ക് പ്രസക്തിയുണ്ടാകുന്നത്. എന്നാല്‍ ജാതി-മത-പ്രായ-ഭേദമെന്യേ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും യോഗപരിശീലിക്കാം. വിദ്യാര്‍ത്ഥികള്‍ക്കു പ്രധാനമായും കിട്ടേണ്ട അച്ചടക്കം, ആത്മസംയമനം എന്നിവ യോഗയിലൂടെ നേടാന്‍ സാധിക്കും. ജൂണ്‍ 21 ന് അന്താരാഷട്ര യോഗ ദിനമായി ഐക്യരാഷ്ട്രസഭയിലെ എല്ലാ രാജ്യങ്ങളും യോഗദിനം ആചരിക്കുമ്പോള്‍ സംസ്ഥാനം മാത്രം സ്കൂളുകളെ ഒഴിവാക്കുകയാണ്. മഹത്തായ യോഗ പരിപാടി ഭാരതത്തില്‍ നിന്നുത്ഭവിച്ചതെങ്കിലും ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളിലെയും സ്കൂളുകള്‍ യോഗ പാഠ്യവിഷയമായി അംഗീകരിക്കുമ്പോള്‍ കോരളത്തിലെ സ്കൂളുകള്‍ യോഗയെ തിരസ്കരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: