തലശേരി (കണ്ണൂര്‍): സിപിഎമ്മും സര്‍ക്കാരും ചേര്‍ന്ന് നടത്തിയ ദളിത് പീഡനത്തിലെ ഇര ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം ലോക ശ്രദ്ധയിലെത്തിയതോടെ സിപിഎം നേതൃത്വം പ്രതിരോധത്തിലായി. തലശേരിയില്‍ ദളിത് യുവതികള്‍ ജയിലിലടക്കപ്പെട്ട സംഭവത്തില്‍ പെണ്‍കുട്ടികളില്‍ ഒരാളാണ് ഇന്നലെ ആത്മഹത്യാശ്രമം നടത്തിയത്. ഇവര്‍ ഇപ്പോളും അപകടഘട്ടം തരണം ചെയ്തിട്ടില്ല. കൊലപ്പെടുത്തി ടി. പി. ചന്ദ്രശേഖരന്റെ മുഖം വികൃതമാക്കിയതുപോലുള്ള ക്രൂരതയാണ് ജാതിപ്പേരു വിളിച്ചപഹസിച്ച്, ജെയിലിലടച്ച്, പിന്നെ പൊതു മാദ്ധ്യമങ്ങളിലൂടെ പസര്യമായി സ്വഭാവഹത്യ നടത്തിയ സംഭവമെന്ന് വ്യാപകമായ വിമര്‍ശനമാണ് സിപിഎമ്മിനെതിരേ.
ജയില്‍മോചിതരായ യുവതികള്‍ക്കു നേരെ സോഷ്യല്‍ മീഡിയകളിലൂടേയും ദൃശ്യമാധ്യമങ്ങളിലൂടേയും സിപിഎം നേതാക്കളും പ്രവര്‍ത്തകരും നടത്തിയ ദുഷ്പ്രചാരണങ്ങളും മോശമായ പ്രയോഗങ്ങളുമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അകാരണമായി ജയിലിലടക്കപ്പെട്ടതിനു പുറമേ ദുഷ്പ്രചരണങ്ങളും യുവതിയെ മാനസികമായി വളരെയധികം തളര്‍ത്തിയിരുന്നുവെന്നും അസ്വസ്ഥരായാണ് ഉറങ്ങാന്‍ കിടന്നതെന്നും സഹോദരിമാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ദളിത് യുവതികളായ സഹോദരിമാരെ കളളക്കേസെടുത്ത് അറസ്റ്റു ചെയ്ത് ജയിലിലടച്ചപ്പോഴും ജാമ്യത്തിലിറങ്ങിയപ്പോഴും സിപിഎം നേതാക്കളില്‍ പലരും ചാനല്‍ ചര്‍ച്ചകളില്‍ യുവതികളെത്തന്നെ സാക്ഷിനിര്‍ത്തിക്കൊണ്ട് വളരെ മോശമായി അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. ഡിവൈഎഫ്ഐ നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ പി.പി. ദിവ്യ, അറസ്റ്റ് ചെയ്യപ്പെട്ട ദളിത് യുവതികള്‍ നാട്ടിലെ പൊതുശല്യക്കാരാണെന്നും ക്വട്ടേഷന്‍ സംഘമാണെന്നും ദൃശ്യമാധ്യമങ്ങളിലൂടെ പ്രതികരിക്കുകയുണ്ടായി.
മാത്രമല്ല തലശേരി എംഎല്‍എയും ഡിവൈഎഫ്ഐയുടെ സംസ്ഥാന പ്രസിഡണ്ടുമായ എ.എന്‍. ഷംസീറും യുവതികളെക്കുറിച്ച് മോശമായ രീതിയില്‍ പ്രതികരിക്കുകയുണ്ടായി. കൂടാതെ സോഷ്യല്‍ മീഡിയകളില്‍ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടേയും പേരില്‍ യുവതികളെ പരസ്യമായി അവഹേളിക്കുന്ന പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിലെല്ലാം ഉണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.
സിപിഎം നേതാക്കളുടെ നടപടിക്കെതിരെ കണ്ണൂരിലും സംസ്ഥാനത്താകമാനവും മാത്രമല്ല, ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. യുവതികളെ മോശമായി ചിത്രീകരിച്ച സിപിഎം-ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
ശനിയാഴ്ച രാത്രിയിലാണ് ജെയിലിലടക്കപ്പെട്ട ദളിത് യുവതികളില്‍ ഒരാളായ അഞ്ജന ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇതേത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച വൈകുന്നേരമായിരുന്നു അഞ്ജന ജെയില്മോചിതയായത്.
സംഭവത്തെക്കുറിച്ച് പോലീസിനോടു ചോദിക്കണമെന്ന് ആഭ്യന്തരമന്ത്രിയുമായ മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചതിനോട് ശക്തമായ പ്രതിഷേധമാണെങ്ങും. സംസ്ഥാനത്ത് സ്ഥാനത്തും അസ്ഥാനത്തും മനുഷ്യാവകാശത്തിനും പൗരാവകാശത്തിനും വാദിയ്ക്കുന്ന സ്വയം പ്രഖ്യാപിത ബുദ്ധിജീവികളും സാംസ്ക്കാരിക നായകരും മിണ്ടാത്തതും മൗനം ചര്‍ച്ചയാണ്. സിപിഎമ്മിന്റെ കപട ദളിത് സ്നേഹം തലശ്ശേരി സംഭവത്തോടെ തുറന്നുകാട്ടപ്പെട്ടതോടെ പ്രതിരോധിക്കാനാവാതെ ഉഴലുകയാണ് പാര്‍ട്ടി നേതൃത്വം.
ജൂണ്‍ 11 നു വൈകിട്ട് അഞ്ചുമണിയ്ക്ക് അഖിലയെയും അഞ്ജനയെയും പൊതു നിരത്തില്‍ ഡിവൈഎഫ്ഐ തിരുവങ്ങാട് ഈസ്റ്റ് വില്ലേജ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഷിജിലിന്റെ നേതൃത്വത്തില്‍ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്തതാണ് തുടക്കം. ഇതേത്തുടര്‍ന്ന് ഇരുവരും സിപിഎം ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയില്‍ക്കയറി ഷിജിലിനെ അടിക്കുകയും ഓഫീസിലെ ഫര്‍ണിച്ചറുകള്‍ നശിപ്പിക്കുകയും ചെയ്തുവെന്നാണ് പോലീസ് കേസ്.
യുവതികളെ ആക്രമിച്ച കേസില്‍ നേരത്തെ മൂന്നു സിപിഎമ്മുകാരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വാസ്തവത്തില്‍, ഫസല്‍വധക്കേസില്‍ കോടതി നാടു വിലക്കിയ സിപിഎം നേതാവ് കാരായി ചന്ദ്രശേഖനെതിരെ കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇവരുടെ അച്ഛന് നടമ്മല്‍ രാജന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ഇതാണ് സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും ഇവരോടുള്ള വൈരാഗ്യത്തിനു കാരണം.
അതേസമയം, ഈ ഹീനസംഭവത്തെ രാഷ്ട്രീയ നേട്ടത്തിനു മാത്രം വിനിയോഗിക്കുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: