ന്യൂദല്‍ഹി: ആണവ വിതരണ രാജ്യങ്ങളുടെ സംഘത്തിലേക്കുള്ള (എന്‍എസ്ജി) ഭാരതത്തിന്റെ പ്രവേശനം ചൈന എതിര്‍ത്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. വിദേശകാര്യ സെക്രട്ടറിയുടെ ചൈനാ സന്ദര്‍ശനത്തിനും ചര്‍ച്ചകള്‍ക്കും ശേഷമുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഈ വെളിപ്പെടുത്തല്‍ സുപ്രധാനമാണ്.
ചില സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും, ബീജിങ്ങിനെ കാര്യങ്ങള്‍ ധരിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. പാക്കിസ്ഥാന്റെ അംഗത്വത്തെ എതിര്‍ക്കില്ലെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഭാരതത്തിന്റെ ഊര്‍ജ്ജ നയത്തിന് എന്‍എസ്ജി അംഗത്വം അനിവാര്യമെന്നും സുഷമ പറഞ്ഞു. ചൈനയെ കാര്യങ്ങള്‍ ധരിപ്പിക്കാമെന്ന് പ്രതീക്ഷയുണ്ട്. എന്‍എസ്ജിയിലെ എല്ലാ അംഗരാജ്യങ്ങളുമായി സര്‍ക്കാര്‍ ബന്ധം പുലര്‍ത്തുന്നു. ഭാരതത്തിന് അനുകൂലമായി അവിടെയൊരു ധാരണ രൂപപ്പെട്ടിട്ടുണ്ടെന്നാണ് മനസിലാകുന്നത്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരീസ് ഉച്ചകോടിയിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് ഭാരതത്തിന് എന്‍എസ്ജി അംഗത്വം ആവശ്യമാണ്.
ഈ വര്‍ഷാവസാനത്തോടെ എന്‍എസ്ജിയില്‍ അംഗത്വം ഉറപ്പാക്കുന്നതിന് മോദി സര്‍ക്കാര്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുമെന്നും സുഷമ പറഞ്ഞു. എന്‍എസ്ജി അംഗത്വത്തിനുള്ള അപേക്ഷ മെറിറ്റ് അനുസരിച്ച് പരിഗണിക്കണമെന്നാണ് ഭാരതത്തിന്റെ നിലപാടെന്നും ആരെയും എതിര്‍ക്കില്ലെന്നും പാക്കിസ്ഥാന്റെ പ്രവേശത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി മന്ത്രി വ്യക്തമാക്കി.
ആണവ നിര്‍വ്യാപന കരാറില്‍ ഭാരതം ഒപ്പിടാത്തതു കൊണ്ടാണ് ചൈന എതിര്‍ക്കുന്നതെന്നും, അതല്ല പാക്കിസ്ഥാനെ കൂടി സംഘത്തില്‍ പ്രവേശിപ്പിക്കുന്നതിനായാണ് നടപടിയെന്നും രണ്ട് വാദങ്ങള്‍ നിലവിലുണ്ട്. ഭാരതത്തെ ഉള്‍പ്പെടുത്തിയാല്‍ പാക്കിസ്ഥാനെയും അംഗമാക്കണമെന്ന് ചൈന ആവശ്യപ്പെട്ടിട്ടുമുണ്ട്. ഈ മാസം 24ന് സോളിലാണ് എന്‍എസ്ജി യോഗം. 48 അംഗരാജ്യങ്ങള്‍ ഐകകണ്ഠ്യേന പിന്തുണച്ചാല്‍ മാത്രമേ അംഗത്വം ലഭിക്കു.
ചൈനയ്ക്കു പുറമെ ദക്ഷിണാഫ്രിക്ക, തുര്‍ക്കി, അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ് രാജ്യങ്ങളാണ് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ളത്. അവരെ അനുനയിപ്പിക്കുന്നതിന് ഭാരതം ശ്രമം തുടങ്ങിയിട്ടുണ്ട്. ആണവനിര്‍വ്യാപന കരാറില്‍ ഒപ്പിട്ടില്ലെന്ന കാരണമാണ് ഇവരും ചൂണ്ടിക്കാട്ടുന്നത്.
അതിനിടെ, ഈ വിഷയത്തില്‍ പിന്തുണ തേടി വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ ചൈനസന്ദര്ശിച്ചു. 16, 17 തീയതികളില്‍ ചൈനീസ് വിദേശകാര്യ സെക്രട്ടറിയുമായി അദ്ദേഹം ചര്‍ച്ച നടത്തി.
ഇക്കാര്യം ഇന്നലെ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ന്യൂദല്‍ഹിയില്‍ വ്യക്തമാക്കി. 23ന് താഷ്കെന്റില്‍ ഷാങ്ഹായ് കോ ഓപ്പറേഷന് ഓര്ഗനൈസേഷന് യോഗത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് സീ ജിങ് പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തിയേക്കും. അതിനു വഴിയൊരുക്കുന്നതിനു കൂടിയാണ് ജയശങ്കറുടെ ചൈനീസ് സന്ദര്‍ശനം. എന്‍എസ്ജി വിഷയത്തില്‍ ഒരു മാസത്തിനിടെ രണ്ടാം തവണയാണ് വിദേശകാര്യ സെക്രട്ടറി ചൈനീസ് നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്. കഴിഞ്ഞ മാസം രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കൊപ്പം പോയപ്പോഴും ഇക്കാര്യം ചൈനീസ് നേതാക്കളെ ധരിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: