കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വിവിധ സഹകരണ ബാങ്കുകളില്‍ മുക്കു പണ്ടങ്ങള് പണയം വെച്ച് കോടികളുടെ തട്ടിപ്പ്. മൂന്ന് സഹകരണ ബാങ്കുകളില്‍ നടന്ന പരിശോധനകളില്‍ ഇത് വരെയായി ഏഴ് കോടിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിന് പിന്നില്‍ ഉദ്യോഗസ്ഥരും ഉന്നത ഇടത് വലത് രാഷ്ട്രീയ നേതാക്കന്മാരും ഉള്‍പ്പെടുന്ന വന്‍ റാക്കറ്റുള്ളതായി സൂചന.
ബാങ്ക് ഭരണസമിതികളുടെയും സഹകരണ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും അറവില്ലാതെ ഇത്തരം വലിയ തട്ടിപ്പ് നടത്താന്‍ സാധ്യമല്ലെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. പ്രത്യക്ഷത്തില്‍ കുറ്റവാളികളായി അപ്രൈസര്‍മാരും, മാനേജര്‍ ഉള്‍പ്പെടെയുള്ളവരും വരുമെങ്കിലും ഇതിന് പിന്നില്‍ രാഷ്ട്രീയ നേതാക്കളുടെ പിന്‍ബലമുണ്ട്. സഹകരണ ബാങ്ക് ജീവനക്കാരിലധികവും ഇടത് വലത് മുന്നണികളുമായി ബന്ധമുള്ളവരാണ്. രാഷ്ട്രീയ നേതാക്കന്മാരെ രക്ഷിക്കാനായി ഉന്നത തലത്തില്‍ നീക്കങ്ങള്‍ ആരംഭിച്ചതായി സൂചനയുണ്ട്.
വര്‍ഷങ്ങളായി പണയം വെച്ച സ്വര്‍ണ്ണങ്ങള്‍ മുക്കുപണ്ടമാണെന്ന് ഓഡിറ്റര്‍മാര്‍ പോലും കണ്ടെത്തിയിട്ടില്ലെന്നത് സഹകരണ വകുപ്പും ഇതിന് കുട്ടു നില്ക്കുന്നുണ്ടെന്നതിന് തെളിവാണ്.
മുട്ടത്തൊടി ബാങ്കില്‍ നടന്ന കോടികളുടെ മുക്കുപ്പണ്ട തട്ടിപ്പു പുറത്തായതിനെ തുടര്‍ന്ന് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധന ജില്ലയില്‍ തുടരുകയാണ്. മൂന്നു സ്ഥാപനങ്ങളിലെ പരിശോധന പൂര്‍ത്തിയായപ്പോള്‍ പുറത്തുവന്നത് ഏഴുകോടിയോളം രൂപയുടെ തട്ടിപ്പ്. മുട്ടത്തൊടി ബാങ്കില്‍ മാത്രം അഞ്ചുകോടിയോളം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്.
സഹകരണ ജോയിന്റ് രജിസ്ട്രാര്‍ സന്ദീപ് കര്‍ത്തായുടെ നേതൃത്വത്തില്‍ പിലിക്കോട് സഹകരണ ബാങ്കിന്റെ കാലിക്കടവ് ശാഖയില്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പിലിക്കോട് ബാങ്കിന്റെ കാലിക്കടവ് ശാഖയില്‍ നിന്ന് 24 പേരെ ഉപയോഗിച്ച് 57 വായ്പകളിലായി 82.60 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് സഹകരണ വകുപ്പുദ്യോഗസ്ഥര്‍ പരിശോധന പൂര്‍ത്തിയാക്കിയതോടെ തെളിഞ്ഞത്.
ഇതുമായി ബന്ധപ്പെട്ട് ശാഖാമാനേജരും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായ കെ.വി.ശരത് ചന്ദ്രന്, അപ്രൈസര്‍ പിലിക്കോട് തുമ്പകുതിരിലെ കുഞ്ഞിരാമന് എന്നിവരെ നീലേശ്വരം സി.ഐ. ധനജ്ഞയബാബു അറസ്റ്റു ചെയ്തു. ഇരുവരെയും ജോലിയില്‍ നിന്നു ഭരണസമിതി സസ്പെന്റ് ചെയ്തിട്ടടുണ്ട്. ഉദുമ പനയാല്‍ അര്‍ബന്‍ ബാങ്കിന്റെ തച്ചങ്ങാട്ടെ ഹെഡ് ഓഫീസിലും ആറാട്ടുകടവ് ശാഖയിലും നടത്തിയ പരിശോധനയില്‍ 42 ലക്ഷത്തില്‍പരം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്.
കാസര്‍കോട്ടെ പ്രമുഖ സഹകരണ ബാങ്കുകളിലൊന്നായ കാസര്‍കോട് ടൗണ്‍ കോ.ഓപ്പറേറ്റീവ് ബാങ്കിലെ പരിശോധന അന്തിമ ഘട്ടത്തിലാണ്. ഇവിടെ നടത്തിയ പരിശോധനയില്‍ ഇതുവരെ കൃത്രിമമോ തട്ടിപ്പോ കണ്ടെത്തിയിട്ടില്ല. സ്ത്രീകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമടക്കം നിരവധി പേര് തട്ടിപ്പില്‍ പങ്കാളികളാണെന്ന് പോലീസ് പറയുന്നു. കേസുകളില്‍ പലതും ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: