തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ കഞ്ചാവ് എത്തിക്കുന്ന മുഖ്യകണ്ണി ഒന്നര കിലോഗ്രാം കഞ്ചാവുമായി എക്സൈസ് ഉദ്യോഗസ്ഥരുടെ വലയിലായി. കണ്ണൂര്‍ കക്കാട് പുഴാതിയിലെ പൊട്ടിഹൗസില് പി.സക്കറിയ(43)യെയാണ് ദേശീയപാതയില്‍ വാഹനപരിശോധനക്കിടയില്‍ തളിപ്പറമ്പ് എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ എം.രാമചന്ദ്രന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കഴിഞ്ഞ ദിവസം ചിറവക്ക് അക്കിപ്പറമ്പ് യുപിസ്ക്കൂളിന് സമീപം വാഹനപരിോധന നടത്തിക്കൊണ്ടിരിക്കെ കെഎല്‍ 13 യു 6599 ഷെവര്‍ലേ സ്പാര്‍ക്ക് കാറില്‍ വെച്ചാണ് കഞ്ചാവ് പിടികൂടിയത്. കാറിന്റെ ഉള്ളില്‍ സീറ്റിനടിയിലായിട്ടാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. എക്സൈസ് ഉദ്യോഗസ്ഥര്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ ഇയാള്‍ പരിഭ്രാന്തനായി പെരുമാറിയതോടെയാണ് സംശയം തോന്നി കാര്‍ പരിശോധിച്ചതെന്ന് റെയിഞ്ച് ഇന്‍സ്പെക്ടര്‍ രാമചന്ദ്രന് പറഞ്ഞു. ബംഗളൂരുവില്‍ നിന്നാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് ഇയാള്‍ പറഞ്ഞതായി എക്സൈസ് അധികൃതര്‍ വ്യക്തമാക്കി. തളിപ്പറമ്പ്, പിലാത്തറ, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ ചില്ലറകച്ചവടക്കാര്ക്ക് വിതരണം ചെയ്യുന്നതിനാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്ന് എക്സൈസ് ചോദ്യം ചെയ്തപ്പോള്‍ പ്രതി സമ്മതിച്ചു. 28,000 രൂപ വിലമതിക്കുന്ന ഈ കഞ്ചാവ് പൊതികളാക്കി വില്‍പ്പന നടത്തിയാല്‍ ഒന്നരലക്ഷത്തോളം രൂപ ചില്ലറ കച്ചവടക്കാര്‍ക്ക് ലഭിക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റെയിഡില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.ടി.സുധീര്‍, സിവില്‍ എക്സ്ൈസ് ഓഫീസര്‍മാരായ പി.പി.മനോഹരന്, വി.വി.ബിജു, ടി.കെ.തോമസ്, കെ.രാജേഷ്, ഇബ്രാഹിം ഖലീല്‍, എസ്.എ.പി.പങ്കജാക്ഷന്, ഇ.എം.ഫെമിന്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ എം.പി.അനു, ഡ്രൈവര്‍ സി.വി.അനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: