ന്യൂദല്‍ഹി: ഭാരതത്തിന്റെ രണ്ടാമത്തെ ബുള്ളറ്റ് ട്രെയിന്‍ ദല്‍ഹി മുതല്‍ വാരണാസിവരെ ഓടിത്തുടങ്ങും. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കുശേഷം രാജ്യത്തെ രണ്ടാമത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയാണിത്. 782 കിലോമീറ്റര്‍ ദൂരം രണ്ട് മണിക്കൂര്‍ നാല്‍പ്പത് മിനിട്ടു കൊണ്ട് ഈ ട്രെയിന്‍ ഓടിയെത്തും.
ഭരണസിരാകേന്ദ്രമായ ദല്‍ഹിയില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലവും പ്രമുഖ തീര്‍ത്ഥാടന കേന്ദ്രവുമായ വാരണാസിയിലേക്കാണ് രണ്ടാമത്തെ ബുള്ളറ്റ് ട്രെയിന്‍ സര്‍വ്വീസ് നടത്തുക.
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബുള്ളറ്റ് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കാനുള്ള പരിശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ദല്‍ഹി-കൊല്‍ക്കത്ത അതിവേഗ റെയില്‍ പദ്ധതിയുടെ ആദ്യഘട്ടമായിട്ടാണ് ഈ ബുള്ളറ്റ് ട്രെയിന്‍ ഓടിത്തുടങ്ങുക.
ദല്‍ഹി-വാരണാസി യാത്രയ്ക്കിടയില്‍ അലിഗഡ്, ആഗ്ര, കാണ്‍പൂര്‍, ലക്നൗ, സുല്‍ത്താന്‍പൂര്‍ എന്നീ നഗരങ്ങളിലും ട്രെയിന്‍ പ്രവേശിക്കും. ഒരു സ്പാനിഷ് കമ്പനിയാണ് ഇതിന്റെ സാദ്ധ്യതാ പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ഏകദേശം 43000 കോടിയിലേറെയാണ് ഇതിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്. ദല്‍ഹി മുതല്‍ ലഖ്നൗ വരെയുള്ള 506 കിലോമീറ്റര്‍ യാത്രയ്ക്ക് ഒന്നേമുക്കാല്‍ മണിക്കൂര്‍ മാത്രമേ വേണ്ടി വരികയുള്ളു. ദല്‍ഹി മുതല്‍ കൊല്‍ക്കത്ത വരെ അഞ്ച് മണിക്കൂര്‍ സമയമായിരിക്കും എടുക്കുക. ദല്‍ഹി-കൊല്‍ക്കത്ത പദ്ധതിയ്ക്ക് 84000 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: