കൊല്ലം: കളക്ട്രേറ്റ് വളപ്പില്‍ നടന്ന സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരെന്ന സൂചന പോലും കണ്ടെത്താനാകാതെ പോലീസ്. സിറ്റി പോലീസ് കമ്മീഷണര്‍ സതീഷ് ബിനോയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംസ്ഥാനത്ത് ഒട്ടാകെ വിവിധ സ്റ്റേഷനലുകളിലായി ഇരുനൂറോളം പേരെ പോലീസ് ചോദ്യം ചെയ്തെങ്കിലും ഇവരില്‍ നിന്നും യാതൊരു വിവരവും ലഭിച്ചിട്ടില്ല.
സംഭവസമയത്ത് ബോംബ് സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ബോംബ് സ്ഫോടനം നടന്ന പശ്ചാത്തലും സ്ഫോടനത്തിന് ഉപയോഗിച്ച രീതിയും വിലയിരുത്തിയുള്ള നിഗമനമാണിത്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിയുമ്പോഴും പോലീസ് സാഹചര്യത്തെളിവുകളില്‍ ചുറ്റിക്കറങ്ങുകയാണ്.
അന്വേഷണം മാവോയിസ്റ്റ് സംഘത്തിലേക്ക് നീക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കിഴക്കന്‍മേഖലയില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. കളക്ട്രേറ്റ് പരിസരത്തുള്ളവരുടെ മൊഴികള്‍ പോലീസ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഓട്ടോഡ്രൈവര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തീരദേശ മേഖലയിലേക്കും വ്യാപിപ്പിച്ചിരുന്നു. പോലീസ് പല ടീമുകളായി തിരിഞ്ഞണ അന്വേഷണം നടത്തുന്നത്. എല്ലാ ദിവസവും അന്വേഷണ പുരോഗതി വിലയിരുത്തുന്ന യോഗങ്ങളും രഹസ്യമായി പോലീസ് നടത്തുന്നുണ്ട്.
ഭരണസിരാകേന്ദ്രത്തില്‍ യാതൊരു സുരക്ഷാസംവിധാനവുമില്ലാതിരുന്നതാണ് പോലീസിന്റെ അന്വേഷണത്തിന് തടസ്സം സൃഷ്ടിച്ചത്. സിസിടിവി കാമറുകള്‍ പ്രധാന സ്ഥലങ്ങളില്‍ ഇല്ലെന്നതും. ഉള്ളത് പ്രവര്‍ത്തിക്കാതിരുന്നതുമാണ് അന്വേഷണത്തിന് തടസമായത്. ഇത് കളക്ടറുടെ ഓഫീസിന്റെ വീഴ്ച തന്നെയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വാദവും. സിവില്‍ സ്റ്റേഷന്റെ പൂര്ണഅധികാരിയായിട്ടുള്ള കളക്ടര്‍ക്ക് ശ്രദ്ധയില്ലെന്ന് ബോംബ് സ്ഫോടനം തെളിയിക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ കളക്ട്രേറ്റിലെ സിസിടിവി കാമറകള്‍ പ്രവര്‍ത്തിക്കാതിരുന്നത് വിവാദത്തിന് കാരണമായിരുന്നു. അന്ന് കാമറകള്‍ പ്രവര്‍ത്തിക്കില്ലെന്നും കെല്‍ട്രോണിന് പരാതി നല്‍കിയിട്ടും അവര്‍ നന്നാക്കാന്‍ വന്നില്ലെന്നുമായിരുന്നു കളക്ടറുടെ ഓഫീസ് നല്കിയ വിശദീകരണം. അതേ സമയം ആ സംഭവം പിന്നീട്ട് മൂന്ന് മാസം കഴിയുമ്പോഴും മറ്റൊരു സ്ഫോടനത്തിലും സിസിടിവി കാമറകള്‍ പ്രവര്‍ത്തിച്ചില്ലെന്നത് വീണ്ടും വിവാദത്തിന് ഇട നല്കുന്നു.
എന്നാല്‍ ബോംബ് സ്ഫോടനത്തിന് ശേഷവും കെല്‍ട്രോണ്‍ കളക്ടറുടെ ഓഫീസിലെ വാദം തള്ളുകയായിരുന്നു. ഇതുവരെയുമായി കളക്ടറുടെ ഓഫീസില്‍ നിന്നും യാതൊരുവിധ പരാതിയും ലഭിച്ചിട്ടില്ലെന്ന് കെല്‍ട്രോണ്‍ വ്യക്തമാക്കിയതോടെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
റവന്യൂ മന്ത്രി ഉള്‍പ്പടെ ബോംബ് സ്ഫോടന സ്ഥലം സന്ദര്‍ശിച്ച ശേഷം കളക്ട്രേറ്റിലെ സിസിടിവി കാമറകള്‍ പ്രവര്‍ത്തിക്കാതിരുന്നത് വീഴചയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സിസിടിവി കാമറകള്‍ പ്രവര്‍ത്തിക്കാതിരുന്നതില്‍ ഇതുവരെയും കളക്ടറുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല.
പോലീസ് റിപ്പോര്‍ട്ട് പ്രകാരവും കളക്ടറുടെ ഓഫീസിനെ പഴിചാരുന്നുണ്ട്. സിസിടിവി കാമറകള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ബോംബ് സ്ഫോടനത്തിന് പിന്നിലുള്ളവരെ കണ്ടെത്തുക പോലീസിന് എളുപ്പമായേനെ. ഇപ്പോള്‍ പ്രതികളെ കണ്ടെത്തുന്ന കാര്യത്തില്‍ പോലീസ് വലിയ പ്രതിസന്ധി നേരിടുകയാണ്. അതിനിടെ കഴിഞ്ഞ ദിവസം സ്ഫോടനവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന വാദവുമായി ഡിഎച്ച് ആര്‍എം പ്രവര് ത്തകര് രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: