കണ്ണൂര്‍: അഴീക്കോട് ലൈറ്റ് ഹൗസിനു സമീപം കുറ്റിക്കാട്ടില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ വ്യാജസിദ്ധനെ പോലീസ് അറസ്റ്റ്ചെയ്തു. വലിയന്നൂര്‍ പുറത്തീല്പള്ളിക്കു സമീപത്തെ പുറത്തീല്‍ തങ്ങളെന്ന കുന്നത്ത് കുരുണ്ടകത്ത് ലത്തീഫ് (46) ആണ് അറസ്റ്റിലായത്. ചികിത്സ തേടിയെത്തിയ യുവതിയുമായുള്ള അവിഹിതബന്ധത്തില്‍ സിദ്ധനു ജനിച്ചതാണു കുഞ്ഞെന്ന് പോലീസ് പറഞ്ഞു.
ഇളംപ്രായത്തിലുള്ള കുഞ്ഞിനെ കൊല്ലണമെന്ന ഉദേശത്തോടെ കാട്ടില്‍ ഉപേക്ഷിച്ചതിനു വധശ്രമത്തിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. കക്കാട് അത്താഴക്കുന്ന് സ്വദേശിനിയായ മുപ്പതുകാരിയാണു കുഞ്ഞിന്റെ അമ്മ. കൂടുതല്‍ അന്വേഷണത്തിനുശേഷം അമ്മയ്ക്കെതിരേയും കേസെടുക്കുമെന്നു പോലീസ് അറിയിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ രാഷ്ട്രീയ നേതാക്കളടക്കം പ്രമുഖരുമായി അടുത്ത ബന്ധമുള്ളയാളാണു പുറത്തീല്‍ തങ്ങള്‍ എന്നറിയപ്പെടുന്ന സിദ്ധന്. നാലാം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ഇയാള്‍ എല്ലാ അസുഖങ്ങള്‍ക്കും ചികിത്സിച്ചിരുന്നു. അറബി ചൊല്ലി മോതിരക്കല്ല് നല്‍കലാണു സിദ്ധന്റെ പ്രധാനപരിപാടി.
കഴിഞ്ഞ 13 ന് വൈകുന്നേരം 6.30 ഓടെയാണ് രണ്ടുദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചനിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. വളപട്ടണം പോലീസ് കുഞ്ഞിനെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുഞ്ഞിന്റെ മാതാവിനെതേടി ഒരാഴ്ച നീണ്ട തെരച്ചിലിനിടയിലാണു സിദ്ധന് പിടിയിലായത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ പതിനൊന്നിനായിരുന്നു കുഞ്ഞിന്റെ ജനനം. പ്രസവം കഴിഞ്ഞു 13ന് യുവതി ഡിസ്ചാര്‍ജായി. കുഞ്ഞിനെ അനാഥാലയത്തില്‍ ഏല്പിക്കാനാണെന്നു പറഞ്ഞു കൊണ്ടുപോയ സിദ്ധന് കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
ഗള്‍ഫിലായിരുന്ന യുവതിയുടെ ഭര്‍ത്താവ് രണ്ടുവര്‍ഷത്തെ പ്രവാസജീവിതത്തിനുശേഷം നാലുമാസം മുമ്പ് നാട്ടിലെത്തിയപ്പോള്‍ യുവതി ഗര്‍ഭിണിയായിരുന്നു. ഗര്‍ഭത്തിന് ഉത്തരവാദി ആരാണെന്നു ചോദിച്ചപ്പോള്‍ സിദ്ധനാണെന്നായിരുന്നു യുവതിയുടെ മറുപടി. ശ്വാസംമുട്ടലിനു യുവതിയെ ചികിത്സിക്കാനായി സിദ്ധന് വീട്ടില്‍ തുടര്‍ച്ചയായി എത്താറുണ്ടായിരുന്നു. യുവതിക്കു വേറെ മൂന്നു മക്കള്‍ കൂടിയുണ്ട്.
അവിഹിത ബന്ധത്തില്‍ ജനിച്ച കുട്ടിയെ സ്വീകരിക്കാന്‍ ഭര്‍ത്താവ് തയാറാകാത്തതിനെ തുടര്‍ന്നാണ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ദിവ്യഗര്ഭമാണെന്നു പറഞ്ഞ് സിദ്ധന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ കുട്ടിയെ ഏറ്റെടുക്കാന്‍ തയാറായി. യുവതിയെ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ സിദ്ധന് ഹോണ്ട സിറ്റി കാറില്‍ ഒരു സഹായിക്കൊപ്പം എത്തി ആശുപത്രിയിലെ ചികിത്സാ ചെലവ് നല്കി.
തുടര്‍ന്നു യുവതിയേയും ഭര്‍ത്താവിനേയും കുഞ്ഞിനേയും കാറില്‍ കയറ്റി കൊണ്ടുപോയി കണ്ണൂര്‍ സ്റ്റേഡിയത്തിനു സമീപം ഇറക്കിവിട്ടു.
കുഞ്ഞിനെ നശിപ്പിക്കില്ലെന്നും അനാഥാലയത്തില്‍ ഏല്‍പ്പിക്കുമെന്നും സിദ്ധന് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് യുവതി കുട്ടിയെ കൈമാറിയത്. കുഞ്ഞുമായി അഴീക്കോട് ഉപ്പായിച്ചാലിലെ ബന്ധുവീട്ടിലെത്തി കുഞ്ഞിനെ അവിടെ ഏല്പിക്കാന് സിദ്ധന് ശ്രമം നടത്തിയെങ്കിലും നടന്നില്ല.
അനാഥാലയത്തില്‍ ഏല്പിക്കാനുള്ള നീക്കങ്ങളും പാളി. ഇതേതുടര്‍ന്ന് കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കുറ്റിക്കാട്ടില്‍ കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചു സഹായി കാറില്‍ നിന്നിറങ്ങിപ്പോയി. തുടര്‍ന്നു സിദ്ധന്തന്നെയാണു കുഞ്ഞിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതെന്നു പോലീസ് പറഞ്ഞു.
കണ്ണൂരിലെ ഒരു ബിയര്‍ പാര്ലറില്നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രി അധികൃതരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മയെ കണ്ടെത്താനായത്. പ്രസവത്തിനായി ഭര്‍ത്താവിനൊപ്പം ആശുപത്രിയിലെത്തിയ യുവതി ഒപിയില്‍ കാണിക്കാതെ നേരേ ലേബര്റൂമിലെത്തുകയായിരുന്നു.
പ്രസവസമയത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിന്റെ സഹായത്തോടെയാണ് പോലീസ് യുവതിയെ കണ്ടെത്തിയത്. വളപട്ടണം എസ്ഐ ശ്രീജിത്ത് കൊടേരി, അസി.എസ്ഐ രവീന്ദ്രന്, എഎസ്ഐ ലക്ഷ്മണന്, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ അനില്‍ കുമാര്‍, ശ്രീകുമാര്‍, സുല്‍ഫിക്കര്‍ അലി, മൊയ്തീന്, കോണ്‍സ്റ്റബിള്‍ റീന തുടങ്ങിയവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: