വിശ്വാമിത്രന്റെ യാഗരക്ഷയ്ക്കു പുറപ്പെട്ട രാമ ലക്ഷ്മണന്മാര് മിഥിലാപുരിയിലെത്തി. അവിടെ ജനകരാജാവിന്റെ പുത്രി സീതയുടെ സ്വയംവരം നടക്കുകയായിരുന്നു. രാജാങ്കണത്തില്‍ തയ്യാറാക്കി വെച്ചിരുന്ന വില്ല് ഉയര്‍ത്തി കുലയ്ക്കുന്നവര്ക്കായിരുന്നു സീതയെ ലഭിക്കുക. നിരവധി രാജാക്കന്മാര് വന്നെത്തി വില്ല് കുലയ്ക്കാനാവാതെ നിരാശരായി മടങ്ങിപ്പോയി. ശ്രീരാമകുമാരനും ലക്ഷ്മണനും മിഥിലാപുരിയിലെത്തിയ വിവരമറിഞ്ഞ് സീത അവരെ കാണാന്‍ വന്നെത്തി. മറഞ്ഞുനിന്ന് രാമകുമാരനെക്കണ്ട സീത, ഒറ്റനോട്ടത്തില്‍ തന്നെ രാമനില്‍ അനുരക്തയായിത്തീര്ന്നു.
തിരിച്ച് അന്തഃപുരത്തിലെത്തിയ സീത തന്റെ സഖിയോടു പറഞ്ഞു:
‘സഖീ, മുനികുമാരനെന്നു തോന്നിക്കുന്ന രാമനു എന്തൊരു ചൈതന്യമാണ്. ഞാന്‍ ആ കുമാരനില്‍ പ്രേമാതുരയായിത്തീര്ന്നിരിക്കുന്നു. അദ്ദേഹത്തെയല്ലാതെ മറ്റൊരാളെ ഞാന്‍ വിവാഹം കഴിക്കില്ല. ഇനിയിപ്പോള്‍ പിതാവ് മറ്റൊരാളെ എനിക്കായി കണ്ടെത്തുകയാണെങ്കില്‍ നിശ്ചയമായും ഞാനീ ശരീരം ത്യജിക്കും.’
സീതയുടെ മനസ്സ് കണ്ട് സഖി കരുണാപൂര്‍വം പറഞ്ഞു:
‘പക്ഷേ കൂമാരീ, ശൈവചാപം കുലച്ചാലല്ലാതെ വിവാഹം നടക്കില്ലല്ലോ?’
‘അതെനിക്കറിയാം സഖീ. നോക്കൂ, ഇപ്പോള്‍ ഞാനൊരു പ്രതിജ്ഞയെടുക്കാന്‍ പോകുന്നു. അല്ലയോ ദേവന്മാരേ, രാമകുമാരന് വില്ല് കൈയിലെടുക്കുമ്പോള്‍ അത് പുഷ്പസമാനമായിത്തീരണേ. അങ്ങനെ രാമന് വിജയിച്ചാല്‍ പതിനാലു വര്‍ഷം ഞാന്‍ വനവാസം നടത്താമെന്നുള്ള വ്രതം സ്വീകരിക്കും. ഇതു സത്യം.’
സീതയുടെ ഈ സത്യം നിറവേറ്റാനാണത്രെ രാമനോടൊപ്പം സീത പതിനാലുവര്‍ഷം വനവാസം നടത്തേണ്ടി വന്നത്!
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: