കുമളി: തമിഴ്നാട്ടില്‍ മിതമായവിലയ്ക്ക് ലഭിക്കുന്ന പച്ചക്കറിക്ക് കേരള ചെക്ക് പോസ്റ്റ് കടന്നാല്‍ തീവില. ഒരുകിലോ തക്കാളിക്ക് നാല്‍പ്പത് രൂപയില്‍ താഴെയാണ് തമിഴ്നാട് വിപണിയിലെ വില. പതിനഞ്ച് കിലോ മീറ്റര്‍ കടന്ന് കുമളിയിലെത്തുമ്പോഴുള്ള വില കേട്ടാല്‍ ഞെട്ടും. ഒരു കിലോ തക്കാളിക്ക് എണ്‍പത് രൂപയാണ് വില ഈടാക്കുന്നത്. ഉരുളക്കിഴങ്ങ് ഇരുപത്തിയെട്ട് രൂപാ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് തമിഴ്നാട്ടില്‍ ലഭ്യമാകുമ്പോള്‍ നമ്മുടെ വിപണിയില്‍ കിലോയ്ക്ക് നാല്പതു രൂപ വരെ നല്‍കേണ്ടി വരുന്നു. നാളികേരം ചില്ലറ നൂറുശതമാനം ലാഭത്തിലാണ് ഇവിടെ വില്പന നടക്കുന്നത് . സമാന സാഹചര്യമാണ് സവാള ,ഉള്ളി, ബീന്‍സ്,മുതലായ സാധാരണ പച്ചക്കറികള്‍ക്കെല്ലാം നിലനില്‍ക്കുന്നത്. ഈ ഉത്പന്നങ്ങള്‍ക്കെല്ലാം വിലയില്‍ അന്‍പതു ശതമാനം വരെ വര്‍ദ്ധനവ് ഒരാഴ്ചക്കുള്ളില്‍ ഉണ്ടായിട്ടുണ്ട്. വില ക്രമാതീതമായി വര്‍ദ്ധിക്കുമ്പോഴും നിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങളാണ് വിപണികളില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ചെങ്കിലും തമിഴ്നാട്ടിലെ കൃഷിയിടങ്ങളില്‍ മഴ ശക്തി പ്രാപിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കൃഷി നാശമാണ് വില വര്‍ദ്ധനവിന് അടിസ്ഥാനം എന്ന പ്രചാരണം ശരിയല്ല. പച്ചക്കറി ഉത്പന്നങ്ങള്‍ക്ക് ഇനം തിരിച്ചുള്ള നികുതി സര്‍ക്കാര്‍ ഈടാക്കാറില്ല. ഈ സാഹചര്യത്തിലും ഇടനിലക്കാര്‍ കര്‍ഷകരെയും ഉപഭോക്താക്കളെയും കൊള്ളയടിച്ച് വന്‍ ലാഭം കൊയ്യുകയാണ്. സര്‍ക്കാര്‍ സംവിധാനം ഈ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയാണ്. കൊള്ളവില വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകുന്നില്ല. അവശ്യസാധനങ്ങളുടെ വില പിടിച്ച് നിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: