കൊച്ചി: ഐഎസ്എല്‍ മൂന്നാം പതിപ്പില്‍ കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കാന്‍ വീണ്ടും ഇംഗ്ലീഷ് താരം വരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍ പരിശീലകനും മുന്‍ ഇംഗ്ലണ്ട് താരവുമായ സ്റ്റീവ് കൊപ്പലിനാണ് മൂന്നാം സീസണിലേക്ക് ബ്ലാസ്റ്റേഴ്സിനെ ഒരുക്കിയെടുക്കേണ്ട ചുമതല. ഒരു വര്‍ഷത്തെ കരാറിലാണ് അറുപതുകാരനായ കോപ്പല്‍ ടീമിനൊപ്പം ചേരുന്നത്.
നേരത്തെ ലെവന്റെയുടെ പരിശീലകന് യുവാന്‍ ഇഗ്നാഷ്യോ മാര്‍ട്ടിനെസിനെയും ആദ്യ സീസണിലെ മാര്‍ക്വീ താരം ഡേവിഡ് ജെയിംസിനെയും കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് സ്റ്റീവ് കൊപ്പലിനെ സമീപിച്ചത്. കൊപ്പല്‍ അടുത്തയാഴ്ച ഇന്ത്യയിലെത്തും.
രണ്ടു വര്‍ഷത്തിനിടെ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവുന്ന നാലാമത്തെയാളാണ് കോപ്പല്‍. ഒരേസമയം ഗോളിയും പരിശീലകനുമായിരുന്ന ഇംഗ്ലീഷ് താരം ഡേവിഡ് ജെയിംസിന്റേതായിരുന്നു ആദ്യ ഊഴം. ഡേവിഡ് ജെയിംസിന്റെ കീഴിലാണ് ആദ്യസീസണില്‍ ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. പിന്നീട് കഴിഞ്ഞ സീസണില്‍ ആറ് മത്സരങ്ങളില്‍ പീറ്റര്‍ ടെയ്ലറും ഒരു മത്സരത്തില്‍ ട്രെവര്‍ മോര്‍ഗനും അവസാന ആറ് മത്സരങ്ങളില്‍ ടെറി ഫെലാനും ടീമിനെ പരിശീലിപ്പിച്ചെങ്കിലും എട്ടാമതായി.
കഴിഞ്ഞ വര്‍ഷത്തെ ദയനീയ പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്സിന് പുത്തനുണര്‍വ് നല്‍കുകയാണ് കൊപ്പലിന്റെ പ്രധാന വെല്ലുവിളി.
1982ലെ ലോകകപ്പിലുള്‍പ്പെടെ ഇംഗ്ലണ്ടിനുവേണ്ടി 42 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് കൊപ്പല്‍. ഏഴ് ഗോളും നേടി. 1982ലെ സ്പെയിന് ലോകകപ്പിനിടെ പരിക്കേറ്റു മടങ്ങിയ കോപ്പലിന് പിന്നീട് ദേശീയ ടീമില്‍ തിരിച്ചെത്താനായില്ല. 1983-ല്‍ ദേശീയ ടീമില്‍ നിന്ന് വിരമിക്കുകയും ചെയ്തു. തുടര്‍ന്ന് 1984 മുതല്‍ പരിശീലനരംഗത്തേക്ക്.
ക്രിസ്റ്റല്‍ പാലസായിരുന്നു പരിശീലിപ്പിച്ച ആദ്യ ടീം. 1996-ല്‍ ഒരു വര്‍ഷം മാഞ്ചസ്റ്റര്‍ സിറ്റിയുടെ മാനേജരായി. ആറു മത്സരങ്ങളില്‍ മാത്രമാണ് കോപ്പല്‍ സിറ്റിയെ പരിശീലിപ്പിച്ചത്. പിന്നീട് നിരവധി ക്ലബുകളെ പരിശീലിപ്പിച്ചശേഷം പോര്ട്സമൗത്തിന്റെ ഫുട്ബോള്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചു. അതിനുശേഷമാണ് കേരളത്തിന്റെ സ്വന്തം കൊമ്പന്മാരെ ഒരുക്കാന്‍ കേരളത്തിലേക്ക് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: