ഏലപ്പാറ(ഇടുക്കി): പീരുമേട് ചീന്തലാര്‍ എസ്റ്റേറ്റ് വീണ്ടും അടച്ചുപൂട്ടി. വര്‍ഷങ്ങളായി ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലി ചെയ്തുവന്നിരുന്ന എസ്റ്റേറ്റ് പൂട്ടിയതോടെ തൊഴിലാളികള്‍ ദുരിതത്തിലായി. എട്ട് വര്‍ഷമായി അടഞ്ഞുകിടന്നിരുന്ന ഈ എസ്റ്റേറ്റ് തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമേ ആയുള്ളൂ.
സ്വകാര്യ കമ്പനിക്കാര് ഒരു വര്‍ഷമായി എസ്റ്റേറ്റ് പാട്ടത്തിനെടുത്ത് നടത്തുകയായിരുന്നു. തൊഴില്‍ പ്രശ്നങ്ങള്‍ ഉണ്ടായത് മൂലം പാട്ടക്കാര് എസ്റ്റേറ്റ് ഉപേക്ഷിച്ച് പോകുകയായിരുന്നു.
ചീന്തലാര്‍ എസ്റ്റേറ്റ് ഒന്നാം ഡിവിഷന്, രണ്ടാം ഡിവിഷന്, മൂന്നാം ഡിവിഷന്, ലോന്‍ട്രി എന്നീ നാല് ഡിവിഷനുകളിലായി ആയിരക്കണക്കിന് തൊഴിലാളികളാണ് പണി എടുത്തിരുന്നത്. എസ്റ്റേറ്റ് അടച്ച് പൂട്ടിയതിനാല്‍ എന്തുചെയ്യണം എന്നറിയാതെ തൊഴിലാളികള്‍ നട്ടം തിരിയുകയാണ്.
പഴയതുപോലെ തോട്ടം വര്‍ഷങ്ങളോളം അടച്ചിടുമോ എന്ന ആശങ്കയുമുണ്ട്. എന്നാല്‍ തോട്ടം പാട്ടക്കരാറുകാര്‍ തുറന്നില്ലെങ്കില്‍ ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ തോട്ടം തൊഴിലാളികള്‍ക്ക് വീതം വച്ച് നല്കി കൊളുന്തെടുത്ത് കമ്മീഷന് പറ്റുവാനുള്ള ഓട്ടത്തിലാണ് ട്രേഡ് യൂണിയനുകള്‍.
സംഭവത്തില്‍ പീരുമേട് എംഎല്‍എ പ്രതികരിച്ചിട്ടില്ല. തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ച് ജനപ്രതിനിധിയായ ബിജിമോളും സിപിഐയും തൊഴിലാളികളെ വഞ്ചിച്ചിരിക്കുകയാണെന്നും ആരോപണമുയര്‍ന്നുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: