ന്യൂദല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ബ്രിട്ടീഷ് ദ്വീപായ ഡീഗോ ഗാര്‍സ്യയില്‍ തടവിലായിരുന്ന ഭാരത മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. 19 മത്സ്യത്തൊഴിലാളികളെയാണ് മോചിപ്പിച്ചത്.
വിട്ടയച്ച സംഘത്തിലെ അഞ്ചുപേര്‍ മലയാളികളാണ്. തമിഴ്നാട്ടില്‍ നിന്നുള്ള 12 പേരും അസമില്‍ നിന്നുള്ള ഒരാളും വിട്ടയച്ച സംഘത്തിലുണ്ട്. ഇവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടില്‍ തിരികെ എത്തുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.
ട്രോളിംഗ് നിരോധനം നിലവിലുള്ളതിനാല്‍ ഇവര്‍ക്കു മടങ്ങിവരുന്നതിനുള്ള ബോട്ടുകള്‍ക്ക് കടലില്‍ സഞ്ചരിക്കുന്നതിന് ഇളവു നല്‍കുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലുള്ള മത്സ്യത്തൊഴിലാളികളാണ് കഴിഞ്ഞ 27 ന് ബ്രിട്ടീഷ് അധികൃതരുടെ പിടിയിലായത്. ആഴക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നതിനിടയിലാണ് മത്സ്യത്തൊഴിലാളികള്‍ രണ്ട് യന്ത്രവല്‍കൃത ബോട്ടുകളിലായി ദ്വീപില്‍ അകപ്പെട്ടത്.
വിദേശകാര്യ മന്ത്രാലയവുമായും ബ്രിട്ടീഷ് അധികൃതരുമായും കേരള സര്‍ക്കാര്‍ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്നാണ് മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചതെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: