ന്യൂദല്‍ഹി: ഐഎസ് സ്വാധീനമുളള സംഘം രാജ്യത്ത് മാവോയിസ്റ്റുകളുടെ സഹായത്തോടെ ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ പദ്ധതിയിട്ടതായി വെളിപ്പെടുത്തല്‍. തീവ്രവാദ പ്രവര്‍ത്തനങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിച്ചതിന് അറസ്റ്റിലായ 25 പേരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.
മാവോയിസ്റ്റ് സഹായത്തോടെ ആയുധങ്ങള്‍ നേടാനും ശ്രമിച്ചെന്ന് ഇവര്‍ വെളിപ്പെടുത്തി. 2015ല്‍ മാവോയിസ്റ്റുകളുമായി ബന്ധപ്പെടാന്‍ താന്‍ നടത്തിയ രണ്ട് ശ്രമങ്ങള്‍ പരാജയപ്പെട്ടതായി ചോദ്യം ചെയ്യലിന് വിധേയനായ മുഹമ്മദ് അസര്‍ വ്യക്തമാക്കി. ഭോപ്പാല്‍ സ്വദേശിയായ ഇയാളെ എന്‍ഐഎ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ജുനൂദ് അല്‍ ഖാലിഫ-ഇ ഹിന്ദിലെ അംഗമാണെന്നാണ് കരുതുന്നത്. ഐഎസ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദിയുമായി സഖ്യമുളള, സിറിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷഫി അമര്‍ ആണ് ഈ പ്രസ്ഥാനം രൂപീകരിച്ചിട്ടുളളതെന്നും വിവരമുണ്ട്.
അസര്‍ ദാറുള്‍ ഉലുമ മദ്രാസയില് 2009 മുതല്‍ അലിം കോഴ്സ് ചെയ്ത് വരികയായിരുന്നെന്നും എന്‍ഐഎ വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ മക്കളിലൊരാളെ ഒരു മൗലവി ആക്കണമെന്ന പിതാവിന്റെ ആഗ്രഹമായിരുന്നു ഇതിന് പിന്നില്‍. 2015ലാണ് ഇയാളോട് രാജ്യത്തെ മാവോയിസ്റ്റ് മേഖലകളിലേക്ക് നീങ്ങാന്‍ മെഹ്താബും അംജദും നിര്‍ദ്ദേശിച്ചത്. ഇവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാനും ആക്രമണങ്ങള്‍ക്ക് ശേഷം സുരക്ഷിതമായി എവിടെയാണ് തമ്പടിക്കുന്നത് എന്നറിയാനുമായിരുന്നു ഇത്.
ഛത്തീസ്ഗഡിലെ ബീജാപുരിലുളള ഒരു മദ്രസയില്‍ മെഹ്താബിന് പ്രവേശനം ലഭിച്ചതായും ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍ മാവോകളുമായി ബന്ധം സ്ഥാപിക്കുന്നതില്‍ ഇയാള്‍ വിജയിച്ചില്ല. മാവോയിസ്റ്റുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കാട്ടിലോ മറ്റ് ഒറ്റപ്പെട്ട സ്ഥലങ്ങളിലോ ഒളിത്താവളങ്ങള്‍ ഒരുക്കാനും ഇവര്‍ തന്ത്രങ്ങള്‍ ആവിഷ്ക്കരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: