കാഞ്ഞങ്ങാട്: സിപിഎം ക്രിമിനല്‍ സംഘത്തിന്റെ മാത്രം മുഖ്യമന്ത്രിയായി പിണറായി വിജയന് മാറുകയാണെന്നും, നീലത്തില്‍ വീണ കുറുക്കന്റെ കഥപോലെയാണിതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. കാഞ്ഞങ്ങാട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാന്‍ എല്ലാവരുടേയും മുഖ്യമന്ത്രിയാണെന്ന് പറഞ്ഞത് പിണറായി മറന്നു പോയിരിക്കുന്നു. ഇന്ന് സിപിഎം സാധാരണ ജനങ്ങള്‍ക്ക് ഭീഷണിയാകുന്ന സംഘടനയായി മാറിയിരിക്കുകയാണ്. സിപിഎം സംഘം അക്രമിക്കുന്നവരെ ക്വട്ടേഷന്‍ സംഘങ്ങളായാണ് മുഖ്യമന്ത്രി വിശേഷിപ്പിക്കുന്നത്. കണ്ണൂരില്‍ അക്രമിക്കപ്പെട്ട ദളിത് സ്ത്രീകള്‍ ക്വട്ടേഷന്‍ സംഘങ്ങളാണെന്ന് സിപിഎം പറയുന്നു.
കേരളത്തിലെ ദളിത് സമൂഹത്തിന് നേരെ സിപിഎം നടത്തുന്ന അക്രമങ്ങള്‍ കേന്ദ്ര പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷന് മുമ്പാകെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ ദളിത് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരെ പ്രേരണകുറ്റത്തിന് മാത്രമല്ല ദളിത് പീഡനത്തിനും സ്ത്രീ പീഡനത്തിനും കേസെടുക്കണം. തെരഞ്ഞെടുപ്പിന് ശേഷം അക്രമം നടന്ന പിണറായിലേക്ക് സര്‍വ്വകക്ഷി സംഘത്തെ അയക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം.
സിപിഎമ്മിന്റെ ഫാസിസ്റ്റ് ഭരണത്തെ തുറന്നു കാട്ടുമെന്നും, കേരളത്തില്‍ നരേന്ദ്രമോദിയുടെ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുള്ള നീക്കത്തെ ശക്തമായി ചെറുക്കുമെന്നും എം.ടി.രമേശ് കൂട്ടിച്ചേര്‍ത്തു. ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി എ.വേലായുധന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: