പത്തനംതിട്ട : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തയായിരുന്ന ഡോ.ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് (94) കാലം ചെയ്തു. ഇന്നലെ രാത്രി 7.30ന് പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന് ആശുപത്രിയിലായിരുന്നു അന്ത്യം. കബറടക്കം മാവേലിക്കര സെന്റ് പോള്‍സ് മിഷന് ട്രെയിനിംഗ് സെന്ററിലെ ചാപ്പലില്‍ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന കല്ലറയില്‍ പിന്നീട് നടക്കും.
ഹൃദ്രോഗബാധയെത്തുടര്‍ന്ന് നേരത്തെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. മാവേലിക്കര മുണ്ടവേലില് പരേതരായ കൊച്ചിട്ടി കൊച്ചിട്ടിയുടെയും മറിയാമ്മ കൊച്ചിട്ടിയുടെയും നാലുമക്കളില്‍ രണ്ടാമനായി 1918 ഡിസംബര്‍ ഒമ്പതിനാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസം ചെറുകോല്‍, പത്തിച്ചിറ, മാവേലിക്കര എന്നിവിടങ്ങളിലായിരുന്നു. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം അമേരിക്കയില്‍ ഉന്നതപഠനം നടത്തി. ജബല്‍പൂര്‍ തിയോളജിക്കല്‍ കോളേജില്‍ നിന്നും ബിഡി ബിരുദം കരസ്ഥമാക്കി. 1956 മേയ് പത്തിന് എം.വി.ജോര്‍ജ്ജ് വൈദികനായി.
1975 ഫെബ്രുവരി 15ന് റമ്പാനും ഫെബ്രുവരി 16ന് മെത്രാപ്പോലീത്തയായി ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് എന്ന പേര് സ്വീകരിച്ചു. 1976 ഏപ്രില്‍ 1 മുതല്‍ 2005 ജൂലായ് മൂന്ന് വരെ നിരണം ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായിരുന്നു. തുടര്‍ന്ന് ഭദ്രാസനാധ്യക്ഷ സ്ഥാനം തന്റെ പിന്‍ഗാമിയും ശിഷ്യനുമായ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസിനെ ഏല്പിച്ച് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. 56 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇതില്‍ 13 എണ്ണം ഇംഗ്ലീഷ് പുസ്തകങ്ങളാണ്. സുവിശേഷ പരിശീലനത്തിനായി അദ്ദേഹം തന്നെ സ്ഥാപിച്ച മാവേലിക്കര സെന്റ് പോള്‍സ് മിഷന് ട്രെയിനിംഗ് സെന്ററിലായിരുന്നു താമസം. അന്ത്യവിശ്രമവും ഇവിടെ തയ്യാറാക്കിയ കല്ലറയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: