കാസര്‍കോട്: കേന്ദ്ര സര്‍വ്വകലാശാലയുടെ കാസര്‍കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പസുകളില്‍ തീവ്ര ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര് ത്തനം സംബന്ധിച്ച് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് വി.സി. ഇന്നലെ കൈമാറി. സര്‍വകലാശാല നിയമിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കൈമാറിയത്. രഹസ്യാന്വേഷണ ബ്യൂറോ കളക്ടര്‍ക്ക് കൈമാറിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്.
ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലും ദില്ലി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലും നടന്നതിന് സമാനമായ സംഭവങ്ങള്‍ കേരളത്തിലും നടക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് വാര്‍ത്ത ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് സര്‍വകലാശാല അന്വേഷണ സമിതിയെ നിയോഗിച്ചത്. തീവ്രഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനം കുറച്ച് കാലങ്ങളായി ക്യാമ്പസിനകത്ത് സജീവമാണ്. ‘പ്രോഗ്രസീവ് സ്റ്റുഡന്റ്സ് അസോസിയേഷന്, അംബേദ്ക്കര്‍ സ്റ്റുഡന്റസ് അസോസിയേഷന്, പാഠാന്തരം എന്നീ സംഘടനകളെക്കുറിച്ചായിരുന്നു ഇന്റലിജന്‍സ് മുന്നറിയിപ്പ്.
പാഠാന്തരം മാസികയുടെ വിതരണം ഇവിടെ നടക്കുന്നുണ്ടെന്നും ഈ മൂന്ന് സംഘടനകളെയും ഏകോപിപ്പിക്കുന്നത് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന പത്തനംതിട്ട സ്വദേശി എബി എബ്രഹാം എന്നയാളാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എബിവിപി ഒഴികെയുള്ള എല്ലാ സംഘടനകളെയും ഉള്‍പ്പെടുത്തി ജോയിന്റ് കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട് എന്നിങ്ങനെയുള്ള വിവരങ്ങളാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്.
ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ക്യാമ്പസിനകത്ത് നടക്കുന്നുണ്ടെന്നാണ് വി.സി. നല്കിയ വിശദീകരണത്തിലുള്ളത്. വി.സി നല്കിയ റിപ്പോര്‍ട്ട് അടുത്തദിവസം തന്നെ രഹസ്യന്വേഷണ ബ്യൂറോയ്ക്ക് കൈമാറുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: